ഖഷോഗിയുടെ കൊലയാളികളുടെ ശിക്ഷ നടപ്പാക്കാന്‍ സൗദി.... എതിര്‍പ്പുമായി തുര്‍ക്കി
റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികളിലെ മറികടക്കാന്‍ കൊലയാളികള്‍ക്ക് അതിവേഗം ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സൗദി. എന്നാല്‍ തുര്‍ക്കി ഇതിന് എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. കൊലയാളികളെ തുര്‍ക്കിക്ക് കൈമാറണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സൗദി ഏറെ ഭയപ്പെടുന്ന തീരുമാനമാണിത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്തയാളുകളാണ് കൊല നടത്തിയത്. ഇവരെ അദ്ദേഹത്തിന് കൈവിടാന്‍ സാധിക്കില്ല. പക്ഷേ ഇവരെ ശിക്ഷിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തീര്‍ത്തും നഷ്ടപ്പെടും. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് ഖഷോഗിയെ വധിച്ചതെന്നാണ് തുര്‍ക്കി അടക്കമുള്ളവര്‍ ആരോപിക്കുന്നത്. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി തെളിവുകളും തുര്‍ക്കിയുടെ കൈവശമുണ്ട്.
കൊലയാളികളെ വിചാരണ ചെയ്യും
സൗദിയിലെ നിയമപ്രകാരം ഖഷോഗിയുടെ കൊലയാളികളെ വിചാരണ ചെയ്യുമെന്ന് വിദേശകാര്യമന്ത്രിയാണ് വ്യക്തമാക്കിയത്. കൊലയാളികളെല്ലാം സൗദി പൗരന്‍മാരാണ്. അവരെ ശിക്ഷിക്കേണ്ട സൗദിയുടെ ആവശ്യമാണ്. അന്വേഷണവും ഇവിടെ നടത്തുമെന്ന് വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. അതേസമയം പ്രതികളെ തുര്‍ക്കിക്ക് കൈമാറണമെന്ന ആവശ്യവും അദ്ദേഹം തള്ളി. ഇതോടെ തുര്‍ക്കിയും സൗദിയും തമ്മിലുള്ള പോര് കടുത്തിരിക്കുകയാണ്.
18 പേരെ വിട്ടു തരണം
ഖഷോഗിയുടെ മരണത്തിന് കാരണക്കാരായ 18 പേരെ വിട്ടു തരണമെന്നാണ് തുര്‍ക്കി സൗദിയോട് ആവശ്യപ്പെട്ടത്. ഇവരുടെ പങ്ക് തെളിഞ്ഞിരിക്കുകയാണ്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. അതുകൊണ്ട് ഇക്കാര്യം അന്വേഷിക്കേണ്ടതും തുര്‍ക്കിയാണ്. അതേസമയം എവിടെയാണ് മൃതദേഹം മറവ് ചെയ്തിരിക്കുന്നതെന്ന് സൗദി വെളിപ്പെടുത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ഗുദാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള തുര്‍ക്കിയുടെ അപേക്ഷ സൗദി തള്ളിയിട്ടുണ്ട്.
എന്തുകൊണ്ട് വിട്ടുനല്‍കില്ല
ഖഷോഗിയുടെ കൊലപാതകത്തിലെ നിര്‍ണായകമായ കാര്യങ്ങള്‍ ഇവര്‍ക്കറിയാം. തുര്‍ക്കിക്ക് കൈമാറിയാല്‍ സൗദിയിലെ ഉന്നത നേതൃത്വം ഇടപെട്ടിരുന്നോയെന്ന് വ്യക്താവും. അത് അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്. ഇത് മുന്‍കൂട്ടി കണ്ടാണ് സൗദിയുടെ നീക്കം. മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ട് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി രാജകുടുംബാംഗങ്ങളുടെ തിരോധാനം അടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അത് സൗദിയുടെ രാജഭരണത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കും.
ട്രംപിനെ കാണില്ലെന്ന് ഖഷോഗിയുടെ കാമുകി
ഖഷോഗിയുടെ കാമുകി ഹാറ്റിസ് ഷെന്‍ഗിസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ്ഹൗസ് ക്ഷണം തള്ളിയിട്ടുണ്ട്. ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് അവര്‍. ഖഷോഗിയുടെ കൊലപാതകം നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യവും അതിന് ശേഷം പറഞ്ഞ കാര്യങ്ങളും നേര്‍ വിപരീതമാണ്. ഇപ്പോഴത്തെ നിലപാട് ജനങ്ങളുടെ പിന്തുണ കിട്ടുന്നതിന് വേണ്ടിയാണ്. ട്രംപ് ഈ വിഷയത്തില്‍ ശക്തമായ നടപടി എടുത്താല്‍ മാത്രമേ താന്‍ വൈറ്റ്ഹൗസ് സന്ദര്‍ശിക്കൂ എന്നും ഷെന്‍ഗിസ് പറഞ്ഞു. അതുവരെ അമേരിക്കയിലേക്ക് ഇല്ലെന്നും അവര്‍ പറഞ്ഞു.
പോര് കനക്കുന്നു
തുര്‍ക്കിയുടെ ആവശ്യങ്ങള്‍ സൗദി തള്ളിയതോടെ അന്താരാഷ്ട്ര തലത്തില്‍ പോര് കനക്കുന്നു. എല്ലാ രീതിയിലും സൗദിയെ ഒറ്റപ്പെടുത്താനാണ് നീക്കം. സൗദി രാജാവും കിരീടാവകാശിയും അറിഞ്ഞു കൊണ്ടാണ് എല്ലാ നീക്കങ്ങളും നടക്കുന്നതെന്ന തുര്‍ക്കിയുടെ വാദങ്ങളും ഇതോടെ ശരിയായിരിക്കുകയാണ്. അതേസമയം ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കി ഓടയില്‍ ഒഴുക്കി എന്ന് തുര്‍ക്കി സംശയിക്കുന്നുണ്ട്. ഇതിന്റെ പരിശോധന നടന്ന് വരികയാണ്. ഓടകളില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചാല്‍ സൗദിക്ക് അത് വലിയ തിരിച്ചടിയാവും. ഷെന്‍ഗിസിന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
ഖഷോഗിയുടെ മകനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറി.... സൗദിക്ക് കുരുക്ക് മുറുകുന്നു!!
ഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ല, ജനങ്ങളുടെ തീർപ്പ്... അമിത് ഷായ്ക്ക് പിണറായിയുടെ മാസ്സ് മറുപടി