തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്, കൂട്ടപലായനം, ജെറ്റ് നല്കി 'സോപ്പിടാന്‍' അമേരിക്ക
അങ്കാറ: അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ വടക്ക് കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യം മുന്നേറ്റം ആരംഭിച്ചു. കുര്‍ദ് കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ടാണ് തുര്‍ക്കി സൈന്യത്തിന്റെ വരവ്. ഇതുവരെ അമേരിക്കയുടെ പിന്തുണ കുര്‍ദുകള്‍ക്ക് ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ അമേരിക്ക പിന്മാറിയത് ചതിയാണെന്ന് കുര്‍ദുകള്‍ പറയുന്നു.
അതേസമയം, തുര്‍ക്കിക്കെതിരെ ഇറാന് രംഗത്തുവന്നു. സിറിയയില്‍ ആക്രമണം നടത്തരുതെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി തുര്‍ക്കിയോട് ആവശ്യപ്പെട്ടു. ഇറാന് സൈന്യം തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ സൈന്യത്തെ വിന്യസിച്ച് അഭ്യാസ പ്രകടനം ആരംഭിച്ചു. യൂഫ്രട്ടീസ് നദിക്ക് കിഴക്കുള്ള പ്രദേശങ്ങളില്‍ കരയുദ്ധമാണ് തുര്‍ക്കി ആരംഭിച്ചിരിക്കുന്നത്. മേഖലയില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....
തുര്‍ക്കിയുടെ കരയുദ്ധം
അമേരിക്കന്‍ പിന്തുണയോടെയാണ് സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ കുര്‍ദുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ സൈന്യം അപ്രതീക്ഷിതമായി പിന്മാറി. ഇതോടെയാണ് തുര്‍ക്കി സൈന്യം സിറിയയില്‍ കടന്ന് കരയുദ്ധം ആരംഭിച്ചത്.
തുര്‍ക്കിയുടെ ലക്ഷ്യം
കുര്‍ദ് സൈന്യത്തെ സിറിയ-തുര്‍ക്കി മേഖലകളില്‍ നിന്ന് ആട്ടിയോടിച്ച് അവിടെ സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. വര്‍ഷങ്ങളായി യുദ്ധം തുടരുന്ന സിറിയയില്‍ നിന്ന് ഒട്ടേറെ പേര് അഭയാര്‍ഥികളായി തുര്‍ക്കിയില്‍ കഴിയുന്നുണ്ട്. ഇവരെ അതിര്‍ത്തിയില്‍ പാര്‍പ്പിക്കാനാണ് തുര്‍ക്കി നീക്കം.
ഇറാനെ പ്രകോപിപ്പിച്ചു
എന്നാല്‍ തുര്‍ക്കിയുടെ നീക്കം ഇറാനെ പ്രകോപിച്ചിട്ടുണ്ട്. തുര്‍ക്കിയും ഇറാനും അടുത്ത ബന്ധം തുടരുന്ന രാജ്യങ്ങളാണ്. എന്നാല്‍ സിറിയന്‍ വിഷയത്തില്‍ രണ്ടു രാജ്യങ്ങള്‍ക്കും ഭിന്നാഭിപ്രായമാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസദിനെ പിന്തുണയ്ക്കുന്നു ഇറാന്. തുര്‍ക്കി എതിര്‍ക്കുകയും ചെയ്യുന്നു.
ആക്രമിക്കരുതെന്ന് റൂഹാനി
സിറിയയില്‍ കടന്ന് ആക്രമണം നടത്തരുതെന്ന് തുര്‍ക്കിയോട് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ആവശ്യപ്പെട്ടു. ഇത്തരം കടന്നുകയറ്റം മേഖലയെ യുദ്ധ ഭൂമിയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സിറിയയുടെ പരമാധികാരം തുര്‍ക്കി മാനിക്കണമെന്നും കടന്നുകയറ്റം ഒന്നിനും പരിഹാരമല്ല എന്നും റൂഹാനി പറഞ്ഞു.
ഇറാന് സൈന്യത്തിന്റെ അഭ്യാസം
അതേസമയം, ഇറാന് സൈന്യം സിറിയയിലെ തുര്‍ക്കി അതിര്‍ത്തിയില്‍ സൈനിക അഭ്യാസം തുടങ്ങി. ഇറാനും തുര്‍ക്കിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമോ എന്നാണ് പുതിയ ആശങ്ക. എട്ട് വര്‍ഷമായി യുദ്ധം തുടരുന്ന സിറിയയില്‍ പുതിയ യുദ്ധമായിരിക്കും ഇരുവരുടെയും ഇടപെടലിന്റെ ഫലം.
കുര്‍ദുകളെ ലക്ഷ്യമിടുന്നു
തുര്‍ക്കി സൈന്യവും അവരെ പിന്തുണയ്ക്കുന്ന സിറിയയിലെ സായുധ സംഘങ്ങളും ഒരുമിച്ചാണ് കുര്‍ദ് മേഖലയില്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്. സിറിയല്‍ ഡമോക്രാറ്റിക് ഫോഴ്സ്(എസ്ഡിഎഫ്) എന്ന കുര്‍ദ് വിമതരെയാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. നേരത്തെ തുര്‍ക്കിയില്‍ നടന്ന ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് ആരോപണമുണ്ടായിരുന്നു.
181 കേന്ദ്രങ്ങളില്‍ ബോംബിട്ടു
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തുര്‍ക്കി സൈന്യം ആക്രമണം ആരംഭിച്ചത്. 181 കേന്ദ്രങ്ങളില്‍ ബോംബിട്ടാണ് തുര്‍ക്കി സൈന്യം ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇതോടെ ഈ മേഖലകളിലെ ജനങ്ങള്‍ പലായനം ചെയ്യാന്‍ ആരംഭിച്ചു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
വന്‍ നാശനഷ്ടം
ബോംബാക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സിറിയയില്‍ ആക്രമണം നടത്താനുള്ള അധികാരം അമേരിക്ക തങ്ങള്‍ക്ക് കൈമാറിയെന്നാണ് തുര്‍ക്കി പറയുന്നത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും കഴിഞ്ഞദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നു.
ട്രംപിന്റെ ഭീഷണി
ആക്രമണം തുടങ്ങിയ പിന്നാലെ ട്രംപ് തുര്‍ക്കിക്കെതിരെ രംഗത്തുവന്നു. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, സിറിയ-തുര്‍ക്കി മേഖലയില്‍ നിന്ന് പിന്മാറാനുള്ള കാരണം ട്രംപ് പറഞ്ഞില്ല.
അഞ്ചുവര്‍ഷമായുള്ള സഖ്യം
ഭീകരസംഘമായ ഐസിസിനെതിരെ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ പോരാടുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന വിഭാഗമാണ് കുര്‍ദ് സൈന്യം. കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്കന്‍ സൈന്യത്തിനൊപ്പം ഇവരും പ്രവര്‍ത്തിക്കുന്നുണ്ട്. ഐസിസ് ഇല്ലാതായ കാര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പിന്മാറിയതെന്ന് എന്നാണ് സൂചന.
ആയുധം നല്‍കുമോ
അതേസമയം, അമേരിക്കയുടെ പിന്മാറ്റം കുര്‍ദ് സൈന്യത്തിന് കനത്ത തിരിച്ചടിയാണ്. അവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. തുര്‍ക്കി സൈന്യം എത്തുന്നതോടെ ഇവര്‍ പിന്തിരിയേണ്ടി വരും. അമേരിക്ക ഇവര്‍ക്ക് ഇനിയും ആയുധം നല്‍കുമോ എന്ന് വ്യക്തമല്ല.
യുദ്ധവിമാനം നല്കാന് അമേരിക്ക
അതേസമയം, സിറിയയില്‍ നിന്ന് പിന്മാറിയാല് തുര്‍ക്കിക്ക് യുദ്ധവിമാനം നല്‍കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു. എഫ്-35 യുദ്ധവിമാനം നല്‍കാമെന്നാണ് വാഗ്ദാനം. മറ്റു ചില സാമ്പത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്തുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്ക-റഷ്യ പോര്
അമേരിക്ക സഖ്യരാജ്യങ്ങളായ ബ്രിട്ടന്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് എഫ്-35 യുദ്ധവിമാനം കൈമാറിയിരുന്നു. തുര്‍ക്കി റഷ്യയുമായി എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കരാറുണ്ടാക്കിയതോടെയാണ് തുര്‍ക്കിക്ക് വിമാനം നല്‍കുന്നത് അമേരിക്ക ഒഴിവാക്കിയത്. പുതിയ സാഹചര്യത്തില്‍ യുദ്ധവിമാനം നല്‍കാമെന്നാണ് ട്രംപ് പറയുന്നത്.
യുഎന്‍ രക്ഷാസമിതി യോഗം ചേരും
നിലവില്‍ തുര്‍ക്കിയുടെ ആക്രമണത്തെ അമേരിക്ക പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. തുര്‍ക്കിക്ക് നേരത്തെ റഷ്യയുടെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്ന് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഉടന്‍ യോഗം ആരംഭിക്കുമെന്നാണ് വിവരം.
ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍