കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം: ചര്‍ച്ചയാവാമെന്ന് ഇസ്രായേല്‍ മന്ത്രി
തെല്‍ അവീവ്: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചെങ്കിലും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത മരിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ മന്ത്രി. പരിമിത അധികാരങ്ങളോടെ സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആവശ്യം അംഗീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്നും മേഖലാ സഹകരണത്തിനായുള്ള ഇസ്രായേല്‍ മന്ത്രി സാച്ചി ഹനെഗ്ബി പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുപ്പക്കാരന്‍ കൂടിയാണ് വലതുപക്ഷ ലിക്കുഡ് പാര്‍ട്ടി അംഗമായ ഹനെഗ്ബി.
ട്രംപിന്റെ തീരുമാനം അന്തിമമല്ല
ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച നടപടി, കിഴക്കന്‍ ജെറൂസലേമിന്റെ മേലുള്ള ഫലസ്തീനികളുടെ അവകാശവാദഗത്തെ ഹനിക്കുന്നില്ലെന്നും ഇസ്രായേല്‍ മന്ത്രി പറഞ്ഞു. ' ജെറൂസലേം നമ്മുടെ തലസ്ഥാനമാണെന്നും അത് വിഭജിക്കരുതെന്നുമാണ് ഞങ്ങളുടെ വാദം. പക്ഷെ ഞങ്ങളുടെ അവകാശവാദം മാത്രമാണത്. അന്തിമതീരുമാനമല്ല'- അദ്ദേഹം അല്‍ ജസീറ ടിവിക്കനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു ഇസ്രായേല്‍ തലസ്ഥാനം ജെറൂസലേമായി അമേരിക്ക പ്രഖ്യാപിച്ചത്.
നീക്കുപോക്കിന് തയ്യാര്‍
ഫലസ്തീനികള്‍ക്ക് തങ്ങളുടെ രാഷ്ട്ര തലസ്ഥാനമായി കിഴക്കന്‍ ജെറൂസലേം വേണമെന്ന അവകാശവാദം ഉന്നയിക്കാം. ഇക്കാര്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. കിഴക്കന്‍ ജെറൂസലേം ഇസ്രായേലിനോട് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും ഇസ്രായേല്‍ മന്ത്രി അല്‍ ജസീറയോട് പറഞ്ഞു. 1948നു മുമ്പ് ഫലസ്തീന്‍ നഗരങ്ങളായിരുന്ന ജാഫയിലോ ഹൈഫയിലോ ജീവിച്ച ഒരു ഫലസ്തീനിയാണ് താങ്കളെങ്കില്‍ ഇപ്പോള്‍ എങ്ങനെയായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന ചോദ്യത്തിന് 'എനിക്ക് വളരെ പ്രയാസം തോന്നും' എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കുമിടയില്‍ വിട്ടുവീഴ്ച വേണമെന്ന് താന്‍ പറയുന്നത് അതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്തരവാദി ഫലസ്തീനികള്‍
കാലങ്ങളായി നിലനില്‍ക്കുന്ന ഫലസ്തീന്‍-ഇസ്രായേല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാവാതെ പോയത് ഫലസ്തീന്‍ നേതാക്കളുടെ പിടിപ്പുകേടാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്വതന്ത്ര രാഷ്ട്രമാവാനുള്ള ഫലസ്തീനികളുടെ നിയമപരമായ അവകാശത്തെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്ന കാര്യം ധാര്‍മികമായി ഇസ്രായേല്‍ അംഗീകരിക്കുന്നുണ്ട്. അതേസമയം, ഭൂമിയുടെ മേലുള്ള അവകാശവാദത്തിന്റെ കാര്യത്തില്‍ ഇരുവിഭാഗവും വ്യത്യസ്ത ധാര്‍മിക മൂല്യങ്ങളാണ് വച്ചുപുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഹമാസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
ഫലസ്തീന്‍ പോരാളി പ്രസ്ഥാനമായ ഹമാസുമായി ചര്‍ച്ച ചെയ്യുന്നതില്‍ ഇസ്രായേലിന് എതിര്‍പ്പില്ലെന്നും മന്ത്രി അറിയിച്ചു. പക്ഷെ, ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കാന്‍ ഹമാസ് തയ്യാറാവുകയും അന്താരാഷ്ട്ര സമാധാന സഖ്യം തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ അംഗീകരിക്കുകയും ഇസ്രായേലും ഫലസ്തീനും തമ്മില്‍ ഇതുവരെ ഒപ്പുവച്ച കരാറുകള്‍ അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ മാത്രമേ ചര്‍ച്ച സാധ്യമാവൂ എന്നും ഇസ്രായേല്‍ മന്ത്രി പറഞ്ഞു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലുമായി ചര്‍ച്ച അസാധ്യമാണെന്ന് ഹമാസിന്റെ വിദേശനയ വിഭാഗം തലവന്‍ ഉസാമ ഹംദാന്‍ പറഞ്ഞു.
ഇസ്രായേല്‍ നിലപാട് കാപട്യമെന്ന് ഫലസ്തീന്‍
അതേസമയം,
ഇസ്രായേലിന്റെ
പ്രവര്‍ത്തനങ്ങളുമായി
ഒരു
തരത്തിലും
യോജിക്കാത്തതാണ്
മന്ത്രിയുടെ
വാക്കുകളെന്ന്
ഫലസ്തീന്‍
നേതാവ്
നാസര്‍
അല്‍
കിദ്വ
പറഞ്ഞു.
ജെറൂസലേമുമായി
ബന്ധപ്പെട്ട്
ഹനെഗ്ബി
പറഞ്ഞ
കാര്യം
തീര്‍ത്തും
അസംബന്ധമാണ്.
മന്ത്രിമാര്‍
സമാധാന
ചര്‍ച്ചയെ
കുറിച്ച്
സംസാരിക്കുകയും
ഭരണകൂടം
ദ്വിരാഷ്ട്ര
പരിഹാരസാധ്യതകളെ
ഇല്ലാതാക്കുന്ന
മുഴുവന്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം
നല്‍കുകയുമാണ്
ചെയ്യുന്നത്.
അധിനിവേശവും
കുടിയേറ്റ
കേന്ദ്രങ്ങളും
തുടരുന്ന
ഇസ്രായേലുമായി
സമാധാനം
സാധ്യമല്ലെന്നും
അദ്ദേഹം
വ്യക്തമാക്കി.