സുപ്രീംകോടതിയിലെ രണ്ടു വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു; അഫ്ഗാന്‍ തലസ്ഥാനം ഭീതിയില്‍
കാബൂള്‍: അഫ്ഗാനിലെ സുപ്രീംകോടതിക്ക് സമീപം വെടിവയ്പ്. രണ്ടു വനിതാ ജഡ്ജിമാര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ അഫ്ഗാനില്‍ അക്രമവും പതിവായിരിക്കുകയാണ്. കാബൂളില്‍ പ്രമുഖരെ കൊലപ്പെടുത്തുന്ന നിരവധി ആക്രമണങ്ങളാണ് അടുത്തിടെയുണ്ടായത്.
2500 അമേരിക്കന്‍ സൈനികരെ കൂടി അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞദിവസം പെന്റഗണ്‍ തീരുമാനിച്ചിരുന്നു. 20 വര്‍ഷം മുമ്പാണ് അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം ആരംഭിച്ചത്. ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയും ഉസാമ ബിന്‍ലാദിനുമാണ് എന്ന് ആരോപിച്ചായിരുന്നു അമേരിക്കയും നാറ്റോയും ചേര്‍ന്ന് അഫ്ഗാനെ ആക്രമിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍
ഇതോടെ താലിബാന്‍ ഭരണം അഫ്ഗാനില്‍ അവസാനിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരത്തിലെത്തുകയും ചെയ്തു. എങ്കിലും താലിബാനെ കീഴടക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചില്ല. താലിബാനുമായി സമവായ ചര്‍ച്ച നടത്തുകയാണ് അമേരിക്ക. ഖത്തര്‍ തസ്ഥാനമായ ദോഹയിലാണ് ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിനിടെയാണ് അഫ്ഗാന്‍ തലസ്ഥാനത്ത് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നത്.
കോടതിയുടെ വാഹനത്തില്‍ ഓഫീസിലേക്ക് വരുന്ന വേളയിലാണ് ജഡ്ജിമാര്‍ക്ക് നേരെ വെടിവയ്പുണ്ടായത് എന്ന് കോടതി വക്താവ് അഹമ്മദ് ഫഹീം ഖവീം പറഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. ജഡ്ജിമാരെ ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയത് എന്ന് കരുതുന്നു. അഫ്ഗാനിലെ സുപ്രീംകോടതിയില്‍ 200ലധികം വനിതാ ജഡ്ജിമാരാണുള്ളത്.
2017ലും അഫ്ഗാനിലെ സുപ്രീംകോടതി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് 20 പേരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അഫ്ഗാനില്‍ ആക്രമണം പതിവായത് ഭീതി പരത്തിയിട്ടുണ്ട്. താലിബാനാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ താലിബാന്‍ ആരോപണം നിഷേധിക്കുകയും ചെയ്യുന്നു.