Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സമ്മതിച്ചോ? ഗാസയില്‍ പുതിയ സൈന്യമെത്തുമെന്ന് റിപ്പോര്‍ട്ട്... യുഎസ് പദ്ധതി തയ്യാറാക്കി

വാഷിങ്ടണ്‍: ഇസ്രായേല്‍ ആക്രമണത്തില്‍ 90 ശതമാനവും തകര്‍ന്ന പലസ്തീനിലെ ഗാസ ലോകത്തിന് മുമ്പില്‍ ചോദ്യമായി നില്‍ക്കവെ അമേരിക്ക പുതിയ പദ്ധതി തയ്യാറാക്കുന്നു. 20 ലക്ഷത്തിലധികം പേര്‍ താമസിച്ചിരുന്ന 40 കിലോമീറ്റര്‍ പ്രദേശമായ ഗാസയിലെ എല്ലാ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം ആക്രമിക്കപ്പെട്ടു. ഗാസ പഴയപടിയാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്ന് ചുരുക്കം.

38000 പലസ്തീന്‍കാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഇതുവരെയുള്ള വിവരം. പൊളിഞ്ഞ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു കിടക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. കാണാതായ കുട്ടികളുടെ എണ്ണം യുഎന്‍ ഏജന്‍സി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ആശങ്ക ഇരട്ടിയാക്കുന്നു. ഈ സാഹചര്യത്തിലാണ് യുദ്ധത്തിന് ശേഷമുള്ള ഗാസ എങ്ങനെയാകണം എന്നത് സംബന്ധിച്ച് അമേരിക്ക പദ്ധതി തയ്യാറാക്കുന്നതത്രെ.

uae-participate-gaza-force

മേഖലയിലെ അറബ് രാജ്യങ്ങളുടെ കൂടി സഹകരണത്തോടെ ഗാസ പുനര്‍നിര്‍മിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഗാസയുടെ ഭരണം, സുരക്ഷ, പുനര്‍നിര്‍മാണം എന്നിവയെല്ലാമാണ് ചര്‍ച്ചയില്‍. കഴിഞ്ഞാഴ്ച ജിസിസി ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി എന്നും സുപ്രധാന വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് നല്‍കി എന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസിനെ സഹകരിപ്പിക്കാതെയാണ് അമേരിക്ക തയ്യാറാക്കുന്ന പദ്ധതി. ഗാസയുടെ സുരക്ഷയ്ക്ക് പുതിയ സംയുക്ത സേനയെ വിന്യസിക്കാനാണ് ആലോചന. ഈജിപ്തും യുഎഇയും ഈ സേനയില്‍ പങ്കാളികളാകുമെന്ന് ബ്ലിങ്കണ്‍ മറ്റു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ യുഎഇയോ ഈജിപ്‌തോ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്ന മൂന്ന് പേരെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇസ്രായേല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഖത്തര്‍, ഈജിപ്ത്, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് ബ്ലിങ്കണ്‍ കാര്യങ്ങള്‍ വിശദീകരിച്ചതത്രെ. വെടിനിര്‍ത്തലിന് ഇസ്രായേലോ ഹമാസോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് മറ്റൊരു കാര്യം.

പ്രാദേശിക പലസ്തീന്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാകും പുതിയ സേന ഗാസയില്‍ പ്രവര്‍ത്തിക്കുകയത്രെ. അതേസമയം, യുഎഇയും ഈജിപ്തും നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. ഭാവി പലസ്തീന്‍ രൂപീകരണത്തിലേക്ക് നയിക്കുന്നതാകണം പദ്ധതി എന്നാണ് നിബന്ധന. ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അംഗീകരിച്ചിട്ടില്ല. സ്വതന്ത്ര പലസതീന്‍ രാഷ്ട്രത്തിന് നെതന്യാഹു എതിരാണ്.

ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പൂര്‍ണമായി പിന്മാറണമെന്ന നിബന്ധന ഈജിപ്ത് മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ എക്കാലവും ഗാസയില്‍ നിലനിര്‍ത്തണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. അമേരിക്കയും പുതിയ സേനയുടെ ഭാഗമാകണം എന്ന് യുഎഇ ആവശ്യപ്പെട്ടുവെന്ന് വാര്‍ത്തയിലുണ്ട്. എന്നാല്‍ നേരിട്ട് യുഎസ് സൈന്യം ഇടപെട്ടേക്കില്ല. താല്‍ക്കാലികമായ പരിശീലനത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്യാമെന്നാണ് ബ്ലിങ്കണ്‍ വാഗ്ദാനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+