യുഎസ് വേണ്ടെന്ന് ഇന്ത്യ: നൈജീരിയയേയും യുഎഇയേയും കൂട്ടുപിടിച്ചു: ക്രൂഡ് ഓയില്‍ ഒഴുകുന്നു
റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കന്‍ നിലപാടിന് വീണ്ടും തിരിച്ചടിയുമായി ഇന്ത്യ. രാജ്യത്തെ പ്രമുഖ പൊതുമേഖല ഗ്രൂപ്പായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) തങ്ങളുടെ ഏറ്റവും പുതിയ ടെൻഡറിൽ യുഎസ് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഒഴിവാക്കിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് പകരമായി പകരം 20 ലക്ഷം ബാരൽ വെസ്റ്റ് ആഫ്രിക്കൻ ക്രൂഡ് ഓയിലും 10 ലക്ഷം ബാരൽ മിഡിൽ ഈസ്റ്റേൺ ഗ്രേഡ് ഓയിലും വാങ്ങിയതായി വ്യാപാര രംഗത്തെ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനർജീസില്‍ നിന്നും ഓരോ 10 ലക്ഷം ബാരൽ നൈജീരിയൻ ഓയിൽ ഗ്രേഡുകളായ അഗ്ബാമി, ഉസാൻ എന്നിവയും, ഷെല്ലിൽ നിന്ന് 10 ലക്ഷം ബാരൽ അബുദാബിയുടെ ദാസ് ക്രൂഡ് ഓയിലുമാണ് ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ നേടിയത്.

നൈജീരിയൻ ഓയിൽ ഫ്രീ ഓണ്‍ ബോർഡ് അടിസ്ഥാനത്തിലും, ദാസ് ക്രൂഡ് ഡെലിവേർഡ് ബേസിസ് അടിസ്ഥാനത്തിലുമാണ് വാങ്ങിയത്. ഈ ഓർഡറുകള്‍ ഒക്ടോബർ അവസാനം മുതൽ നവംബർ ആദ്യം വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേരുന്നതിനുമാണ് വാങ്ങിയിരിക്കുന്നത്.
നൈജീരിയൻ ക്രൂഡ് ഓയിലിന്റെ ലൈറ്റ് ക്വാളിറ്റിയും ഉയർന്ന യീൽഡും, യുഎസിൽ നിന്നുള്ള ഷിപ്മെന്റുകളെ അപേക്ഷിച്ച് ഏഷ്യയിലേക്കുള്ള കുറഞ്ഞ ഷിപ്പിംഗ് ദൂരവും ഇന്ത്യൻ റിഫൈനറികൾക്ക് ആകർഷകമാണ്. വെസ്റ്റ് ആഫ്രിക്കൻ ബാരലുകൾക്ക് ഫ്രൈറ്റ് ചാർജുകൾ കുറവായതിനാൽ ഉയർന്ന ഫ്രൈറ്റ് നിരക്കുകളുള്ള സമയത്ത് ഇവ കൂടുതൽ ലാഭകരവുമാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ടെൻഡറിൽ ഇന്ത്യന്‍ ഓയില്‍ 50 ലക്ഷം ബാരൽ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. എന്നാൽ, യുഎസ് ക്രൂഡിന്റെ ലാൻഡഡ് കോസ്റ്റ് (ഷിപ്പിംഗ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള മൊത്തം ചെലവ്) മറ്റ് ഗ്രേഡുകളെ അപേക്ഷിച്ച് ഉയർന്നതാണ്. കഴിഞ്ഞ മാസങ്ങളിൽ, ഇന്ത്യൻ റിഫൈനറികൾ ആർബിട്രേജ് വിൻഡോ (വില വ്യത്യാസം ലാഭമാക്കുന്ന അവസരം) പ്രയോജനപ്പെടുത്തി യുഎസ് ഓയിൽ വാങ്ങിയിരുന്നു. ഇത് ഇന്ത്യ-യുഎസ് വ്യാപാര സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്തു.
ആവശ്യമായി ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിലകുറഞ്ഞ റഷ്യൻ ഓയിൽ വാങ്ങിയ ഇന്ത്യ വലിയ ലാഭം കൊയ്തിരുന്നു. എന്നാൽ, 2025 ജൂലൈ അവസാനം മുതൽ, റഷ്യൻ ഓയിൽ ഇറക്കുമതിയിലെ ലാഭം കുറഞ്ഞതിനാല്‍ ഇന്ത്യ നൈജീരിയ, അംഗോള, യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ തിരിഞ്ഞു.
സെപ്റ്റംബർ-ഒക്ടോബറിൽ നൈജീരിയയിൽ നിന്ന് 20 ലക്ഷം ബാരലിന്റെ മറ്റൊരു ഷിപ്മെന്റ് ഇന്ത്യന്‍ ഓയിലിന് ലഭിക്കാൻ പോകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നൈജീരിയ, അംഗോള തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾക്കും യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയുടെ ഈ തീരുമാനം ഗുണകരമാണ്, കാരണം ഇത് അവരുടെ കയറ്റുമതി വരുമാനം സ്ഥിരപ്പെടുത്തുന്നു.
ചെലവ് കുറയ്ക്കാനും വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും ഉള്ള ശ്രമമാണ് വെസ്റ്റ് ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ ഓയിലുകളിലേക്കുള്ള ഇന്ത്യയുടെ ഈ മാറ്റം. ആഗോള എണ്ണ വിപണിയിലെ മാറ്റങ്ങൾ, ജിയോപൊളിറ്റിക്കൽ സമ്മർദ്ദങ്ങൾ, ചെലവ്-ലാഭ വിശകലനം എന്നിവയും തീരുമാനങ്ങളെ സ്വാധീനിക്കുന്നു.












Click it and Unblock the Notifications