യുഎഇ ദിർഹം കൊണ്ട് കോളടിച്ചത് ഇന്ത്യക്കും റഷ്യക്കും: പക്ഷെ ഇറാഖ് സൗദിയും തിരിച്ചടി നേരിടുന്നു
ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് ഇറക്കുമതി തന്ത്രത്തില്‍ മാറ്റം വരുത്തുമെന്ന സൂചനയുമായി ഇന്ത്യന്‍ കമ്പനികള്‍. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 81 ഡോളറിന് മുകളിൽ തുടരുകയാണെങ്കില്‍ 2024-25 ന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്നുമായിരിക്കും കൂടുതല്‍ ക്രൂഡ് ഓയിൽ വാങ്ങുകയെന്നുമായിരിക്കുമെന്നാണ് വ്യവസായങ്ങളുമായി ബന്ധപ്പെട്ട വ്യത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍റ്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്.
വില ബാരലിന് 81 ഡോളർ എന്ന നിരക്കിനും താഴേക്ക് പോകുയാണെങ്കില്‍ ഇറാഖിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നും (യുഎഇ) കൂടുതല്‍ ഇറക്കുമതി ചെയ്തേക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇൻ്റർനാഷണൽ എനർജി ഏജൻസി പ്രവചിച്ച കുറഞ്ഞ ഡിമാൻഡ് വളർച്ച കാരണം ബുധനാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 79.87 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. എന്നാല്‍ നിലവില്‍ 81.06 രൂപയാണ് ബാരലിന്റെ വില.

ഇന്ത്യ തങ്ങളുടെ ക്രൂഡ് സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ പരമ്പരാഗത പങ്കാളികളുടെ ഇറക്കുമതി വിഹിതം ഉയർത്താനും ആഗ്രഹിക്കുന്നുണ്ട്. എന്നിരുന്നാലും കുറഞ്ഞ കാലത്തേക്കെങ്കിലും റഷ്യ വാഗ്ദാനം ചെയ്യുന്ന കിഴിവുകളുടെ അളവ് ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വരും മാസങ്ങളിലും നിലവിലേത് പോലെ തുടരും.
നിലവില്‍ അന്താരാഷ്ട്ര വിപണി നിരക്കിനേക്കാള്‍ ബാരലിന് നാല് മുതല്‍ ആറ് വരെ ഡോളറിന്റെ ഇളവിലാണ് റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കുന്നത്. ഏപ്രിലിലെ കണക്കനുസരിച്ച്, ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.72 ദശലക്ഷം ബാരലിലധികം (ബി/ഡി) ഇറക്കുമതി ചെയ്തു. ഇത് കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.
ഇന്ത്യയിൽ റഷ്യയുടെ ക്രൂഡ് വിപണി വിഹിതം ഏപ്രിലിൽ 40 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ മാസം ഇത് 30 ശതമാനം മാത്രമായിരുന്നു. ഇന്ത്യയിലെ റഷ്യയുടെ ഏറ്റവും വലിയ വിപണി വിഹിതം 42 ശതമാനമായിരുന്നു. റഷ്യയുമായി ബന്ധപ്പെട്ട ഷിപ്പിംഗ് കമ്പനികൾക്കെതിരായ യുഎസ് ഉപരോധം വർദ്ധിക്കുകയും ബ്രെൻ്റിനെതിരെ റഷ്യൻ യുറൽ ക്രൂഡിൻ്റെ കിഴിവ് കുറയ്ക്കുകയും ചെയ്തിട്ടും റഷ്യൻ ക്രൂഡിനോടുള്ള ഇന്ത്യൻ റിഫൈനർമാരുടെ താൽപ്പര്യം തുടരുന്നുവെന്നതാണ് ശ്രദ്ധേയം.
പേയ്‌മെൻ്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച സാഹചര്യത്തില്‍ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയും സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിഫൈനറി ഉദ്യോഗസ്ഥർ പറയുന്നു.അന്താരാഷ്ട്ര ഉപരോധത്തെത്തുടർന്ന് റഷ്യ ആവശ്യപ്പെട്ടതുപോലെ ഡോളറല്ലാത്ത കറൻസികളിൽ പേയ്മെന്റ് നല്‍കാന്‍ ഇന്ത്യൻ റിഫൈനർമാർ നേരത്തെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ യുഎഇ ദിർഹം മികച്ച രീതിയില്‍ ഉപയോഗിക്കുന്നത് കാരണം ആ പ്രശ്നം ഒരു വിധം പരിഹരിക്കപ്പെട്ടു.
ഫലത്തില്‍ യുഎഇ ദിർഹത്തിന്റെ ഉപയോഗം റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം സുഖമമാക്കിയത് തിരിച്ചടി നല്‍കുക സൌദിക്കും ഇറാഖിനുമാണ്. റഷ്യയുമായുള്ള ഇടപാടില്‍ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ഇന്ത്യ സ്വാഭാവികമായും ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കേണ്ടത് ഇറാഖിനേയും സൗദിയേയുമാണ്. ഇതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.












Click it and Unblock the Notifications