കൊവിഡ് 19: യുഎഇയിൽ കടുത്ത നിയന്ത്രണം, രണ്ടാഴ്ച പുറത്തിറങ്ങരുത്, ദുബായ് മെട്രോയും ട്രാമും പൂട്ടി!
ദുബായ്: ലോകത്താകെ കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. 11 ലക്ഷത്തിലധികം പേര്‍ക്കാണ് വിവിധ ലോകരാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 62,000 കടന്നിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ലോകരാജ്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. യുഎഇ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്. ജിദ്ദയ്ക്ക് സമീപത്തുളള പ്രദേശങ്ങളില്‍ സൗദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡിനെ തടയാന്‍ ദുബായ് മെട്രോയും ട്രാമും അടച്ചിടുകയാണ്.
കൊവിഡ് രോഗികൾ കൂടുന്നു
ആയിരത്തില്‍ അധികം പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 241 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. രോഗികളുടെ എണ്ണം 1505 ആയിരിക്കുകയാണ്. ഇന്ന് ഒരു മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് യുഎഇയില്‍ മരണപ്പെട്ടവരുടെ എണ്ണം പത്ത് ആയി ഉയര്‍ന്നിരിക്കുകയാണ്.
രണ്ടാഴ്ച കടുത്ത നിയന്ത്രണം
17 പേരാണ് പുതിയതായി കൊവിഡ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതുവരെ യുഎഇയില്‍ 125 പേര്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ആണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടാഴ്ചക്കാലം അത്യാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുത്.
രണ്ടാഴ്ചക്കാലം അണുനശീകരണം
നാളെ മുതല്‍ രണ്ടാഴ്ചക്കാലം അണുനശീകരണം നടത്താനാണ് തീരുമാനം. തെരുവുകള്‍, പാര്‍ക്കുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയിലാണ് അണുനശീകരണം നടത്തുക. 8 മണി മുതല്‍ 6 മണി വരെയാണ് അണുനശീകരണം. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 5 വരെ യുഎഇയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇത് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
മെട്രോയും ട്രാമും നിർത്തുന്നു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് മെട്രോയും ട്രാമും സര്‍വ്വീസ് നിര്‍ത്തി വെക്കുകയാണ്. ഞായറാഴ്ച മുതലാണ് മെട്രോയും ട്രാമും പ്രവര്‍ത്തനം നിര്‍ത്തുക. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവ സര്‍വ്വീസ് നടത്തില്ല. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ അടക്കം എല്ലാ ലൈനുകളും സ്റ്റേഷനുകളും അടച്ചിടും. അതേസമയം ബസ് സര്‍വ്വീസുകള്‍ പ്രവര്‍ത്തിച്ചേക്കും.
അര്‍ധ നിരോധനാജ്ഞ
സൗദിയില്‍ ജിദ്ദയ്ക്ക് സമീപമുളള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം 7 നഗരങ്ങളില്‍ അര്‍ധ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 3 വരെയുളള സമയത്ത് ഈ പ്രദേശങ്ങളില്‍ നിന്നുളളവര്‍ക്ക് മരുന്ന്, ഭക്ഷണം പോലുളള അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി വീടിന് പുറത്തിറങ്ങാവുന്നതാണ്.
6 ഗള്‍ഫ് രാജ്യങ്ങളിലും
സൗദിയില്‍ ഇതുവരെ 2179 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ സംഖ്യ 29 ആയി ഉയര്‍ന്നു. ഇന്ന് മാത്രം നാല് പേരാണ് മരിച്ചത്. 420 പേര്‍ക്ക് രോഗം ഭേദമായി. കുവൈറ്റില്‍ ഇന്ന് ആദ്യത്തെ കൊവിഡ് മരണം നടന്നു. ബഹ്റൈനില്‍ 285 പേരാണ് കൊവിഡ് ബാധിച്ച് ചികിസ്തയില് കഴിയുന്നത്. 6 ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
11 ലക്ഷം കടന്നു
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു. ലോകത്താകമാനം ഇതുവരെ 11,70,159 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 63, 832 പേരാണ്. അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 302,919 പേര്‍ക്കാണ്. 25758 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 8243 മരണങ്ങളുണ്ടായി. സ്പെയിനില്‍ 124736 പേര്‍ക്കാണ് കൊവിഡുളളത്. 5537 പുതിയ കേസുകള്‍ സ്്ഥിരീകരിച്ചു. ഇതുവരെ 11744 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 15362 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 124632 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.