യുഎഇ കുതിപ്പ്, സൗദി അറേബ്യ വീണിടത്ത് തന്നെ: ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യ മേധാവിത്വം തുടരുന്നു
ഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്നും വന്‍ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിർത്തണമെന്ന ആവശ്യവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാല്‍ ജൂണ്‍ പാദത്തില്‍ റഷ്യയിൽ നിന്ന് 14.7 ബില്യൺ ഡോളറിൻ്റെ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തതെന്നാണ് സർക്കാർ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.
മെയ് മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണിലെ ഇറക്കുമതിയില്‍ ഇടിവുണ്ടായിട്ടുണ്ട്. ജൂണില്‍ 4.6 ബില്യൺ ഡോളർ വിലമതിക്കുന്ന റഷ്യൻ ക്രൂഡാണ് ഇറക്കുമതി ചെയ്തതെങ്കില്‍ മെയ് മാസത്തില്‍ ഇത് 5.8 ബില്യൺ ഡോളറായിരുന്നുവെന്നാണ് വാണിജ്യ വകുപ്പിൽ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ പാദത്തിലെ മൂല്യം അനുസരിച്ച് ഇന്ത്യൻ ക്രൂഡ് ഇറക്കുമതിയിൽ റഷ്യയുടെ 36.6 ശതമാനം വിഹിതം, കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിലെ 35.8 ശതമാനത്തിൽ നിന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. റഷ്യന്‍ വിഹിതം ഏപ്രിലിലെ 32.5 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 36.6 ശതമാനമായും ജൂണിൽ 41.2 ശതമാനമായും വർധിച്ചു.
ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 81 ഡോളറിന് മുകളിൽ തുടർന്നാൽ 2025 സാമ്പത്തിക വർഷത്തില്‍ റഷ്യയില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ തുടരുമെന്നാണ് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലും ജൂണിലെ ഭൂരിഭാഗം സമയങ്ങളിലും വില ഈ നിരക്കിനും മുകളിലായിരുന്നു.
ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 22.3 ശതമാനം ഉയർന്ന് 40.2 ബില്യൺ ഡോളറായി. അതായത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 33 ബില്യൺ ഡോളറിൽ നിന്ന് ഉയർന്നു. 22 രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണയാണ് വിവിധ കമ്പനികള്‍ ഇന്ത്യയിലെത്തിച്ചത്. മുന്‍ വർഷം 24 രാജ്യങ്ങളുമായിട്ടായിരുന്നു ഇന്ത്യയുടെ ഇടപാട്.
റഷ്യൻ റിഫൈനർമാർ ആഭ്യന്തര ഇന്ധന ഉൽപ്പാദനം വർധിപ്പിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തില്‍ റഷ്യയിൽ നിന്നുള്ള ഇറക്കുമതി വരും മാസങ്ങളിൽ ഉയരുമെന്നും വ്യവസായ വൃത്തങ്ങൾ അറിയിക്കിന്നു. എന്നിരുന്നാലും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ക്രൂഡ് വിതരണത്തില്‍ നിന്ന് റഷ്യൻ കയറ്റുമതിക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.
2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ യു എ ഇയുടേയും ഇറാഖിന്റേയും ഇറക്കുമതി യഥാക്രമം 90 ശതമാനവും 13.5 ശതമാനവും വർദ്ധിച്ചു. അതേസമയം, സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 25 ശതമാനത്തിലധികം കുറഞ്ഞ് 0.41 ദശലക്ഷം ബി പി ഡിയിലേക്ക് എത്തിയിരുന്നു. ഇത് 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.












Click it and Unblock the Notifications