യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടെന്ന് സ്ഥിരീകരിച്ച് മനുഷ്യ വിഭവമന്ത്രാലയം
അബൂദബി: യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സല്‍സ്വഭാവിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിയമം ഏപ്രില്‍ ഒന്നു മുതല്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി മനുഷ്യവിഭവ മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മറ്റൊരറിയിപ്പുണ്ടാവുന്നതു വരെ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഗാസ കൂട്ടക്കൊല: ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ പ്രശംസ
ഇന്ത്യയുള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ദിവസങ്ങള്‍ക്കകമാണ് ഈ നിബന്ധനയില്‍ നിന്ന് എല്ലാവരെയും ഒഴിവാക്കിയതായി അറിയിപ്പ് വന്നിരിക്കുന്നത്. നിയമം റദ്ദാക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.
യുഎഇയില്‍ എവിടെയും തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ മാതൃരാജ്യത്തു നിന്നോ അവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നതായിരുന്നു കഴിഞ്ഞ ഫെബ്രുവരി മുതല്‍ നടപ്പിലാക്കിയ നിയമം. അതിനു ശേഷം സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് വിസ നല്‍കിയിരുന്നില്ല. സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അത് ലഭിക്കുന്ന രാജ്യത്തെ യു.എ.ഇ നയതന്ത്രകാര്യാലയങ്ങളില്‍ നിന്നോ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തില്‍ നിന്നോ സാക്ഷ്യപ്പെടുത്തണമെന്നും നിബന്ധനയുണ്ടായിരുന്നു.
തൊഴില്‍ വിസയ്ക്കു മാത്രമായിരുന്നു ഈ നിയമം ബാധകം. തൊഴില്‍ തേടുന്നയാളുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റ് ആശ്രിതര്‍ക്കോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ എന്നിവയില്‍ എത്തുന്നവരെയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ജോലി മാറ്റത്തിനും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നില്ല.
പ്രവാസികള്‍ക്കിടയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സഹാചര്യത്തിലും സ്വന്തം നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കി ഗള്‍ഫ് നാടുകളിലേക്ക് രക്ഷപ്പെടുന്ന പശ്ചാത്തലത്തിലുമായിരുന്നു പുതിയ നിയമം യു.എ.ഇ നടപ്പാക്കിയത്. ക്രിമിനലുകള്‍ രാജ്യത്തേക്ക് കടന്നുവരുന്നത് ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.
ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍