ഗള്‍ഫില്‍ സമവാക്യങ്ങള്‍ മാറുന്നു? യെമനില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിച്ച് യുഎഇ
ദുബായ്: ഗള്‍ഫ് മേഖലയില്‍ എക്കാലത്തും സൗദി അറേബ്യയോട് ഒപ്പം നിന്നിട്ടുള്ള രാജ്യമാണ് യുഎഇ. അതിപ്പോള്‍ യെമന്‍ വിഷയം ആണെങ്കിലും സിറിയയിലെ ഐസിസ് പ്രതിരോധം ആണെങ്കിലും ഇറാന്‍ വിഷയം ആണെങ്കിലും ഖത്തര്‍ ഉപരോധം ആണെങ്കിലും അങ്ങനെ തന്നെ ആയിരുന്നു.
സൗദിയെ ഞെട്ടിച്ച് വീണ്ടും ആക്രമണം... അബഹ വിമാനത്താവളത്തില്‍ വരെ ഡ്രോണ്‍ എത്തി; ഒരാള്‍ മരിച്ചു
എന്നാല്‍ യുഎഇ ഇപ്പോള്‍ യെമനിലുള്ള അവരുടെ സൈന്യത്തിന്റെ വലിയൊരു വിഭാഗത്തെ തിരിച്ചുവിളിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശമാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുഎഇയുടെ നടപടി ഏറ്റവും തിരിച്ചടിയാവുക സൗദിയ്ക്കാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യെമനില്‍ ഏറ്റവും ശക്തമായ പോരാട്ടം നയിച്ചിരുന്നത് യുഎഇ സൈന്യം ആയിരുന്നു.
നാല് വര്‍ഷങ്ങള്‍
യെമന്‍ വിഷയത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി സൗദിയ്‌ക്കൊപ്പം തന്നെ ആയിരുന്നു യുഎഇ നിലകൊണ്ടിരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൗദിയുടെ യെമന്‍ സൈനിക നടപടിയുടെ ആണിക്കല്ലായിരുന്നു യുഎഇ. ഹൂത്തി വിമതരെ തുരത്താനുള്ള പ്രധാന നീക്കങ്ങളിലെല്ലാം യുഎഇ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
വിജയിക്കാനാകാത്ത യുദ്ധം?
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറെ വിമര്‍ശനം ഉയര്‍ന്ന ഒന്നായിരുന്നു സൗദി സഖ്യത്തിന്റെ യെമനിലെ സൈനിക നടപടി. ആയിരക്കണക്കിന് സാധാരണക്കാര്‍ ആയിരുന്നു ഇതില്‍ കൊല്ലപ്പെട്ടത്. നാല് വര്‍ഷം കൊണ്ട് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാനും സാധിച്ചിട്ടില്ല. വിജയിക്കാനാത്ത യുദ്ധം എന്ന രീതിയില്‍ ആണ് വിദേശ നിരീക്ഷകര്‍ സൗദി സഖ്യത്തിന്റെ യെമന്‍ സൈനിക നടപടിയെ വിശേഷിപ്പിക്കുന്നത്.
നേരത്തേ തുടങ്ങി
ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല, യെമനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തങ്ങളുടെ 5000 സൈനികരെ പിന്‍വലിച്ചിരുന്നു എന്നാണ് യുഎഇ വിശദമാക്കുന്നത്. എന്തായാലും വലിയ അളവില്‍ സൈനികരെ പിന്‍വലിച്ചുകഴിഞ്ഞു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
പിന്‍മാറ്റത്തിന് കാരണം?
ഐക്യരാഷ്ട്രസഭ ഇടപെട്ട ഒരു വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഹുദായ്ദാ അടക്കമുള്ള സ്ഥലങ്ങളിലെ സൈനിക സാന്നിധ്യം യുഎഇ കുറച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യത്തിലും ഉത്തരവാദിത്തത്തിലും ഒരു കുറവും സംഭവിച്ചിട്ടില്ല എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനകം തന്നെ ഒമ്പത് ലക്ഷം യെമന്‍ പൗരന്‍മാര്‍ക്ക് തങ്ങള്‍ സൈനിക പരിശീലനം നല്‍കിയിട്ടുണ്ട് എന്നും പറയുന്നുണ്ട്.
ഹൂതി വിമതര്‍ക്കെതിരെ
2015 ല്‍ ആയിരുന്നു സൗദിയുടെ യെമന്‍ സൈനിക നീക്കം തുടങ്ങുന്നത്. ഹൂതി വിമതരെ തുരത്തി യെമനിലെ ഔദ്യോഗിക സര്‍ക്കാരിനെ സ്ഥിരപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതേ തുടര്‍ന്ന് ഹൂതി വിമതര്‍ സൗദിക്കും യുഎഇയ്ക്കും നേരെ പലതവണ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഇറാന്റെ ഇടപെടല്‍
യെമനില്‍ ഹൂതി വിമതര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നത് ഇറാന്‍ ആണെന്നാണ് സൗദി സഖ്യത്തിന്റെ ആരോപണം. ഇറാന്‍ ഇത് തുടര്‍ച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലും സത്യം സൗദിയ്‌ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗത വൈരികളായ ഇറാന്‍ എതിര്‍വശത്ത് നില്‍ക്കുമ്പോള്‍ സൗദിയ്ക്ക് ഈ യുദ്ധത്തില്‍ നിന്ന് പിന്‍മാറുക എളുപ്പമല്ല.
രാഷ്ട്രീയ പരിഹാരം
സൈനികമായ ഒരു വിജയത്തിന് വേണ്ടിയല്ല തങ്ങളുടെ ശ്രമം എന്നാണ് ഇപ്പോഴും സൗദിയുടെ നിലപാട്. തങ്ങള്‍ ആഗ്രഹിക്കുന്നത് യെമനില്‍ ഒരു രാഷ്ട്രീയ പരിഹാരം ആണ്. എന്നാല്‍ സൗദിയുമായി ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള നീക്കുപോക്കുകള്‍ക്കും ഹൂതികള്‍ തയ്യാറും അല്ല.
അമേരിക്കയുടെ പിന്തുണ
സൗദി സഖ്യത്തിന്റെ യെമന്‍ സൈനിക നടപടിയ്ക്ക് അമേരിക്കയും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ ഇതിനെതിരെ വലിയ പ്രതിഷേധം തന്നെ ഉയര്‍ന്നു. സാധാരണക്കാര്‍ വലിയതോതില്‍ കൊല്ലപ്പെടുന്നത് തന്നെ ആയിരുന്നു ഇതിന് പിന്നില്‍. ഹുദായ്ദാ യില്‍ നിന്നുള്ള യുഎഇ സൈന്യത്തിന്റെ പിന്‍മാറ്റത്തെ അമേരിക്ക സ്വാഗതം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹൂതികള്‍ ശക്തരാകും
യെമനില്‍ ഔദ്യോഗിക സര്‍ക്കാരിനെ പുന:സ്ഥാപിക്കാന്‍ ഇതുവരെ സഖ്യസൈന്യത്തിന് ആയിട്ടില്ല. മാത്രമല്ല ഹൂതികള്‍ കൂടുതല്‍ ശക്തി നേടിയിട്ടും ഉണ്ട്. യുഎഇ സൈനിക സാന്നിധ്യം കുറയ്ക്കുന്നതോടെ ഹൂതികള്‍ കൂടുതല്‍ ശക്തരാകുമോ എന്ന ഭയം നിരീക്ഷകര്‍ തന്നെ വെളിവാക്കുന്നുണ്ട്.