ജെറൂസലേമിലെ പലസ്തീന്‍ വീടുകള്‍ യുഎഇ വാങ്ങുന്നത് ഇസ്രായേലിന് വേണ്ടിയോ?
ജെറൂസലേം: ജെറുസലേം നഗരത്തിലെ അല്‍ അഖ്‌സ ദേവാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഫലസ്തീനികളുടെ വീടുകളും കെട്ടിടങ്ങളും യുഎഇ ബിസിനസുകാരന്‍ വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദുമായി അടുത്ത് ബന്ധമുള്ള ബിസിനസുകാരനാണത്രെ ഇവ വാങ്ങുന്നത്. പിന്നീട് ഇസ്രായേലി കുടിയേറ്റക്കാര്‍ക്കും മറ്റുമായി മറിച്ചുവില്‍ക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം. ഇസ്രായേലിലെ ഇസ്ലാമിക് മൂവ്‌മെന്റ് എന്ന സംഘടനയുടെ ഉപനേതാവ് കമാല്‍ കാത്തിബാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവാസത്തില്‍ കഴിയുന്ന മുന്‍ ഫതഹ് നേതാവ് മുഹമ്മദ് ദഹ് ലാനുമായി ബന്ധമുള്ള ജെറൂസലേമിലെ ഒരു വ്യവസായി വഴിയാണ് യു.എ.ഇ ഈ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുന്നതെന്നാണ് ആരോപണം.
അല്‍ അഖ്‌സ പള്ളിക്ക് സമീപമുള്ള ഒരു വീടിന് 50 ലക്ഷം ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവുമായി ഫലസ്തീനിയെ യു.എ.ഇ ബിസിനസുകാരന്‍ ഈയിടെ സമീപിച്ചതായി കാത്തിബ് പറഞ്ഞു. ഇയാള്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വില രണ്ട് കോടി ഡോളറാക്കി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് പരോക്ഷമായും വിദഗ്ധമായും സഹായിക്കുന്ന യു.എ.ഇയുടെ നീക്കം ഇതാദ്യമല്ലെന്നാണ് കാത്തിബിന്റെ വാദം. 2014ല്‍ യു.എ.ഇ ഭരണകൂടം സമാനമായ തന്ത്രം പയറ്റിയിരുന്നു. കിഴക്കന്‍ ജെറൂസലേമിലെ സില്‍വാന്‍, വാദി ഹില്‍വ എന്നിവിടങ്ങളിലെ ഫലസ്തീന്‍ വീടുകള്‍ സ്വന്തമാക്കിയ ശേഷം പിന്നീടവ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു.
അന്ന് പലസ്തീനികളുടെ വീട് നഷ്ടപ്പെടാതിരിക്കാനാണ് തങ്ങള്‍ വിലക്ക് വാങ്ങുന്നതെന്നും ഒരു കാരണവശാലും അറബികളുടെ ഈ വീടുകള്‍ ഇസ്രായേലികളുടെ കരങ്ങളിലെത്തുകയില്ലെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്തോനീഷ്യ പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് താമസ സ്ഥലമൊരുക്കുന്നതിന് വേണ്ടിയാണിവ വാങ്ങുന്നതെന്നായിരുന്നു അന്ന് ഇടനിലക്കാര്‍ ലാഭം പറഞ്ഞത്. പിന്നീട് ജൂതകുടിയേറ്റക്കാരുടെ കൈകളിലേക്ക് തങ്ങളുടെ വീടുകള്‍ മാറുന്ന അവസ്ഥയ്ക്ക് ഫലസ്തീനികള്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ കാത്തിബിന്റെ വാദം ദഹ്‌ലാന്‍ ശക്തമായി നിഷേധിച്ചും. ശുദ്ധ അസംബന്ധമാണ് അദ്ദേഹം പറയുന്നതെന്നായിരുന്നു ദഹ്‌ലാന്റെ വാദം.