ഖത്തറുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, യുഎഇ-ഖത്തര്‍ അധികൃതര്‍ ചര്‍ച്ച നടത്തി
ദുബായ്: ഖത്തറുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി യുഎഇയുടെയും ഖത്തറിന്റെയും അധികൃതര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. മൂന്ന് വര്‍ഷത്തിലേറെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് തര്‍ക്കം അവസാനിപ്പിക്കാന്‍ തീരുമാനമായത്. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകാനും ഈ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, രാജ്യങ്ങളാണ് ഖത്തറുമായി സാമ്പത്തിക-നയതന്ത്ര ബന്ധം ഉപേക്ഷിച്ചത്.
ജൂണ്‍ 2017നായിരുന്നു ബന്ധം വേര്‍പ്പെടുത്തിയത്. കടല്‍-കര-വ്യോമ പാതകള്‍ക്ക് ഉപരോധവുമേര്‍പ്പെടുത്തി. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ ഖത്തര്‍ തള്ളിയിരുന്നു. ബന്ധം വിച്ഛേദിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നായിരുന്നു മറുപടി. ജനുവരിയില്‍ ഈ നാല് രാജ്യങ്ങളും ഖത്തറും തമ്മില്‍ സൗദി അറേബ്യയില്‍ വെച്ച് ഒരു ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ധാരണയായിരുന്നു. ഇതിലാണ് നയതന്ത്ര-വ്യാപാര-യാത്രാ സംബന്ധമായ ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചത്.
അല്‍ ഉലയില്‍ വെച്ച് നടന്ന ഉച്ചകോടിയിലെ കാര്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ് ഖത്തര്‍-യുഎഇ അധികൃതര്‍ ചര്‍ച്ച നടത്തിയത്. കുവൈത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇവര്‍ ചര്‍ച്ച ചെയ്തത്. ജിസിസി രാജ്യങ്ങള്‍ക്കും അവയിലെ പൗരന്മാരുടെയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഒരു പദ്ധതി രൂപപ്പെടുത്തിയെടുക്കണമെന്നും കൂടിക്കാഴ്ച്ചയില്‍ ആവശ്യം ഉയര്‍ന്നു. അതേസമയം സൗദി അറേബ്യയും കുവൈത്തും ചേര്‍ന്നാണ് പ്രശ്‌നം അവ സാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത്.
അതേസമയം മേഖലയില്‍ ഇറാന്റെ സ്വാധീനം വര്‍ധിക്കുന്നതാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. നേരത്തെ ഇസ്രയേലുമായി ബന്ധമുണ്ടാക്കിയതും ഈ പ്രശ്‌നം മുന്നില്‍ കണ്ടാണ്. അമേരിക്കയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ശക്തമായിരുന്നു. ചൈനയ്‌ക്കൊപ്പം ഇറാനും കൂടി വലിയ വെല്ലുവിളിയായി വരുന്നത് തടയുകയാണ് യുഎസ്സിന്റെ ലക്ഷ്യം. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്തായിരുന്നു ഇതിനുള്ള നീക്കങ്ങള്‍ സജീവം. എന്നാല്‍ ജോ ബൈഡന്‍ വന്നതോടെ ഇത് അത്ര തീവ്രമായിരിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.