'ഒളിച്ചോടിയ' യുഎഇ രാജകുമാരി ഇവിടെയുണ്ട്; ഫോട്ടോ പുറത്തുവിട്ടു, ഉല്ലാസബോട്ടില്‍ ഗോവയില്‍ ആര്?
അബുദാബി: ഒളിച്ചോടിയെന്ന് വാര്‍ത്തകളില്‍ പ്രചരിച്ച യുഎഇയിലെ രാജകുമാരിയുടെ ഫോട്ടോ പുറത്തുവിട്ടു. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ യുഎഇയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രാജകുമാരിയുടെ ഫോട്ടോ യുഎഇ സര്‍ക്കാര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. യുഎഇയില്‍ സന്തോഷത്തോടെ രാജകുമാരി കഴിയുന്നു എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണിത്.
നേരത്തെ അവരെ കുറിച്ച് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാജകുമാരിയുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഗോവയുടെ ഉല്ലാസ നൗകയും ഇന്ത്യന്‍ സൈന്യവും ഹെലികോപ്റ്റര്‍ ഇടപാടുമെല്ലാം ചേര്‍ത്തായിരുന്നു വാര്‍ത്തകള്‍. ഇത്തരം പ്രചാരണങ്ങളില്‍ വാസ്തവമില്ലെന്നു ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് യുഎഇ സര്‍ക്കാര്‍ ഫോട്ടോ പരസ്യമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ.....
പുറത്തുവിട്ടതിന്റെ ഉദ്ദേശം
രാജകുമാരി ശൈഖ ലത്തീഫ ഒളിച്ചോടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം ആദ്യമായിട്ടാണ് അവരുടെ ഫോട്ടോകള്‍ പുറത്തുവരുന്നത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഫോട്ടോ പുറത്തുവിട്ടത്. യുഎഇയില്‍ തന്നെ രാജകുമാരി ഉണ്ടെന്നും അവര്‍ സുഖമായി കഴിയുന്നുവെന്നും സൂചിപ്പിക്കുകയാണ് ഫോട്ടോ പുറത്തുവിട്ടതിന്റെ ഉദ്ദേശം.
ഫോട്ടോയിലുള്ളത് ഇങ്ങനെ
മൂന്ന് ഫോട്ടോകളാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടത്. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്ദൂമിന്റെ മകളാണ് ശൈഖ ലത്തീഫ. ഇവര്‍ക്കൊപ്പം മുന്‍ ഐറിഷ് പ്രസിഡന്റും യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുമായിരുന്ന മേരി റോബന്‍സണും നില്ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്.
രക്ഷപ്പെടാന്‍ ശ്രമിച്ചു
ശൈഖ ലത്തീഫ യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും വിദേശത്ത് കഴിയാനാണ് അവര്‍ക്ക് ഇഷ്ടമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വച്ച് അവര്‍ പിടിയിലായി. ഇന്ത്യന്‍ സൈന്യം യുഎഇക്ക് തന്നെ അവരെ കൈമാറുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. യുഎഇ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു.
ഗോവയിലെ തീരത്ത്
ഗോവയിലെ തീരത്തുനിന്ന് ഉല്ലാസ ബോട്ടില്‍ കറങ്ങുകയായിരുന്ന ശൈഖ ലത്തീഫയെ കഴിഞ്ഞ മാര്‍ച്ചില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ സൈന്യമാണ് അവരെ പിടികൂടിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
യുഎഇയുടെ പ്രത്യുപകാരം
കോടികളുടെ അഴിമതി നടന്ന അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ പ്രതിയാണ് ക്രിസ്റ്റന്‍ മിഷേല്‍. ഇയാളെ അടുത്തിടെ യുഎഇ ഭരണകൂടം ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഈ കൈമാറ്റത്തിന് യുഎഇ തയ്യാറായത് രാജകുമാരിയെ തിരിച്ചേല്‍പ്പിച്ചതിന് പ്രത്യുപകമായിട്ടാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ലത്തീഫയുടെ വീഡിയോ
കാണാതായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ച ശേഷം ശൈഖ ലത്തീഫയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. വാര്‍ത്തകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്നതായിരുന്നു വീഡിയോയിലെ അവരുടെ പ്രതികരണം. മൂന്ന് വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെടുകയാണെന്നും 2002ലും താന്‍ യുഎഇ വിടാന്‍ ശ്രമിച്ചിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു.
നിരാശയോടെ
നേരത്തെ ഏറെ സന്തോഷവതിയായും സ്കൈഡൈവിങിലുമെല്ലാം രാജകുമാരിയുടെ വീഡിയോ പുറത്തുവന്നിരുന്നു. യുഎഇ പതാക ഉയര്‍ത്തിപ്പിടിച്ചുള്ള ചിത്രങ്ങള്‍... എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വീഡിയോ ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. നിരാശയോടെയുള്ള വാക്കുകളായിരുന്നു രാജകുമാരിയുടേത്.
ആംനസ്റ്റി ഇടപെടല്‍
വീഡിയോയും വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിഷയത്തില്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇടപെട്ടു. ശൈഖ ലത്തീഫയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് അവര്‍ യുഎഇ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജകുമാരിയുടെ ചിത്രം ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്.
പിഎച്ച്ഡി, എംബിഎ, എഞ്ചിനീയര്‍; വിദ്യാഭ്യാസ യോഗ്യതയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ് മന്ത്രിമാർ