യുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞു
ദുബായ്: ഗള്‍ഫ് മേഖലയില്‍ നിന്ന് രണ്ട് പ്രധാന വാര്‍ത്തകളാണ് വന്നിരിക്കുന്നത്. ഒന്ന് സന്തോഷത്തിന്റെയും മറ്റൊന്ന് നിരാശയുടേയും. ഉപരോധം ചുമത്തി രണ്ടര വര്‍ഷത്തിന് ശേഷം ഖത്തറിലേക്ക് യുഎഇയില്‍ നിന്ന് മെയില്‍ സര്‍വീസ് പുനരാരംഭിച്ചുവെന്നതാണ് ശുഭ വാര്‍ത്ത.
അതേസമയം, സൗദി അറേബ്യയും ഖത്തറും നടത്തി വന്ന സമവായ ചര്‍ച്ച പൊളിഞ്ഞുവെന്നതാണ് മറ്റൊന്ന്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയാണ്. ഖത്തര്‍ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇവ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സൗദി നിലപാട് എടുത്തതോടെയാണ് ചര്‍ച്ച പൊളിയാന്‍ കാരണമത്രെ. രണ്ടുവാര്ത്തകളുടെയും വിശദവിവരങ്ങള്‍...
മെയില്‍ സര്‍വീസ് പുനരാരംഭിച്ചു
ഖത്തറിലേക്കുള്ള മെയില്‍ സര്‍വീസ് യുഎഇ പുനരാരംഭിച്ചു. രണ്ടര വര്‍ഷത്തിന് ശേഷമാണ് വീണ്ടും പോസ്റ്റല്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളും ഐക്യരാഷ്ട്രസഭയുടെ പോസ്റ്റല്‍ ഏജന്‍സിയും സംയുക്തമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ബേണില്‍ നടന്ന ചര്‍ച്ച ഗുണം ചെയ്തു
സ്വിറ്റസര്‍ലാന്റിലെ ബേണിലാണ് ഐക്യരാഷ്ട്രസഭയുടെ പോസ്റ്റല്‍ യൂണിയന് യുഎഇ-ഖത്തര്‍ പ്രതിനിധികളുടെ യോഗം വിളിച്ചത്. ഖത്തറിനെതിരെ ഉപരോധം ചുമത്തിയ സൗദി അറേബ്യയുടെയും ബഹ്റൈന്റെയും ഈജിപ്തിന്റെയും പ്രതിനിധികളും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
ഭാവി കാര്യങ്ങളില്‍ ശുഭപ്രതീക്ഷ
എല്ലാ രാജ്യങ്ങളും പോസ്റ്റല്‍ സംവിധാനം പുനസ്ഥാപിക്കണം എന്നതായിരുന്നു ഐക്യരാഷ്ട്രസഭാ ഏജന്‍സിയുടെ ആവശ്യം. ചര്‍ച്ച ഗുണപരമായിരുന്നുവെന്ന് യുഎന്‍ പ്രതിനിധി ഡേവിഡ് ഡാഡ്ജ് പറഞ്ഞു. ഭാവി കാര്യങ്ങളില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഔദ്യോഗിക പ്രതികരണം ഇല്ല
എന്നാല്‍ പോസ്റ്റല്‍ സംവിധാനം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ യുഎഇയോ ഖത്തറോ പ്രതികരിച്ചിട്ടില്ല. മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും 2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ ഉപരോധം ചുമത്തിയത്. തൊട്ടുപിന്നാലെ പോസ്റ്റല്‍ സംവിധാനങ്ങളും മറ്റു മെയില്‍ സര്‍വീസുകളും അവസാനിപ്പിക്കുകയും ചെയ്തു.
ഒമാന്‍ വഴി അയക്കും
പോസ്റ്റല്‍ സംവിധാനം പുനസ്ഥാപിച്ചുവെങ്കിലും യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് അയക്കാന്‍ സാധിക്കില്ല. ഒമാന്‍ വഴിയായിരിക്കും അയക്കുക. യുഎഇ-ഖത്തര്‍ നേരിട്ടുള്ള വിമാന സര്‍വീസ് നിലവിലില്ല. ഒമാന്‍ വഴിയായിരിക്കും മെയിലുകള്‍ അയക്കുകയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി-ഖത്തര്‍ ചര്‍ച്ച
അതേസമയം, ഖത്തറുമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഖത്തറും സൗദി അറേബ്യയും തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നടത്തിവന്ന ചര്‍ച്ചയാണ് നിലച്ചിരിക്കുന്നത്. ഖത്തര്‍ പഴയ നിലപാട് മാറ്റാന്‍ തയ്യാറായില്ലെന്നാണ് സൗദി പക്ഷത്തിന്റെ ആക്ഷേപം.
ആവശ്യങ്ങള്‍ തള്ളി
ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അമേരിക്ക ജിസിസി രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നത്. ഖത്തര്‍ മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളും സൗദി സഖ്യം തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഖത്തര്‍ മുന്നോട്ടുവച്ചത്
ഖത്തര്‍ പൗരന്മാര്ക്ക് ജിസിസിയിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ സാധിക്കണം, മറ്റു രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കണം, സൗദിയുമായുള്ള ഏക കരാതിര്‍ത്തി തുറന്നുതരണം എന്നിവയാണ് ഖത്തര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍.
സൗദി പ്രതിനിധികള്‍ പറഞ്ഞത്
എന്നാല്‍ ഇക്കാര്യം സൗദി പ്രതിനിധികള്‍ അംഗീകരിച്ചില്ല. ഖത്തര്‍ അവരുടെ വിദേശനയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സൗദി അഭിപ്രായപ്പെട്ടു. അറബ് ലോകത്തെ വിമതരെ പിന്തുണയ്ക്കുന്ന ഖത്തര്‍ നിലപാട് മാറ്റണമെന്നാണ് സൗദി ആവശ്യപ്പെട്ടതന്ന് മൂന്ന് പ്രതിനിധികളെ ഉദ്ധരിച്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബറില്‍ നടന്നത്
എന്നാല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സൗദിയോ ഖത്തറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ഡിസംബറില്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിസംബറില്‍ റിയാദില്‍ ജിസിസി ഉച്ചകോടി നടന്നിരുന്നു. ഇതില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല.
നേരിയ പുരോഗതി മാത്രം
ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തറിന് മുന്നില്‍ 13 ഉപാധികള്‍ സൗദി സഖ്യം വച്ചിരുനന്നു. അല്‍ ജസീറ അടച്ചുപൂട്ടണമെന്നതുള്‍പ്പെടെയുള്ള ഉപാധികള്‍ ഖത്തര്‍ തള്ളുകയാണ് ചെയ്തത്. സൗദിയുമായുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതി മാത്രമാണുള്ളത് എന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് റോയിട്ടേഴ്സിനോട് നേരത്തെ പ്രതികരിച്ചിരുന്നത്.
ഇറാന്റെ മിന്നലാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ അമേരിക്ക; 109 സൈനികര്‍ക്ക് തലച്ചോറിന് പരിക്ക്
നരേന്ദ്രയില്ല, കെജ്രിയുമില്ല.. ഇനി 'മോദിവാള്‍'; ദില്ലിയെ ത്രസിപ്പിച്ച് ബാഹുബലിയും ബജ്റംഗി ഭായിജാനും