ഒടുവില്‍ മോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് യുഎഇ രാജകുടുംബാംഗം: 'കോപം സ്നേഹത്തിന് വഴിമാറട്ടെ'
ദുബൈ: ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ന്നുവരുന്നെന്ന ആശങ്കയില്‍ കഴിഞ്ഞ ദിവസം വരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു വ്യക്തിയായിരുന്നു യു.എ.ഇ രാജകുടുംബാംഗവും ലോക പ്രശസ്ത എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും കടുത്ത അതൃപ്തിയും വിമർശനവുമായിരുന്നു അവര്‍ നടത്തിയത്. യുഎഇ നിവാസികളും ഇന്ത്യക്കാരും തമ്മില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു ബന്ധമാണ് ഉള്ളത്. അറബികളേക്കാല്‍ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടാണ് വളര്‍ന്നത്.
Recommended Video
അതിനാല്‍ തന്നെ ഇന്ത്യാക്കാരോട് പ്രത്യേക അടുപ്പവും നിഷേധിക്കാനാവാത്ത ബന്ധവും ഞങ്ങളുടെ ഡിഎൻഎയിൽ തന്നെ നിലനിൽക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഞങ്ങളെ ഞെട്ടിച്ചുവെന്നും അവര്‍ അഭിപ്പായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം മറന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഫൈസൽ അൽ ഖാസിമിയിപ്പോള്‍.
നമുക്ക് പ്രാർഥിക്കാം
ചെറിയ പെരുന്നാളോടെ ലോകത്ത് നിന്ന് കോവിഡ് മഹാമാരി ഇല്ലാതാക്കാൻ നമുക്ക് പ്രാർഥിക്കാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി ഏറ്റെടുത്തിരിക്കുന്നത്. ‘എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ, ഇന്ത്യക്കും ലോകത്തിനാകെയും റമസാൻ ആശംസകൾ' എന്ന കുറിപ്പോടെ ഈ ട്വീറ്റ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
റീട്വീറ്റ്
ഇതേ ട്വീറ്റ് തന്നെ ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോപം സ്നേഹത്തിന് വഴിമാറട്ടെയെന്നായിരുന്നു മറ്റൊരു ട്വീറ്റിന് മറുപടിയായി അവര്‍ കുറിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മാന്‍ കി ബാത്ത് റേഡിയോ സംഭാഷണത്തിലായിരുന്നു റമസാനിൽ കോവിഡ് ഒഴിയട്ടെ എന്ന പ്രത്യാശ മോദി ആദ്യമായി പ്രകടിപ്പിച്ചത്.
ചെറിയ പെരുന്നാളോടെ
ഇതിന് പിന്നാലെ ട്വിറ്ററിലും ഇതേ ആശയം അദ്ദേഹം പങ്കുവെച്ചു. 'കഴിഞ്ഞ കൊല്ലം നോമ്പെടുക്കുമ്പോൾ ഇക്കൊല്ലം ഇത്തരം യാതനകൾ നമ്മൾ അനുഭവിക്കേണ്ടിവരും എന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. ചെറിയ പെരുന്നാളോടെ കൊറോണ വൈറസ് ലോകത്ത് നിന്നൊഴിയാൻ പ്രാർത്ഥിക്കാം'-മോദി ട്വിറ്ററില്‍ കുറിച്ചു.
ഗള്‍ഫില്‍ പ്രചാരണം
ഇന്ത്യയില്‍ ഇസ്ലാമോഫിബയ ശക്തമാകുന്നുവെന്ന തരത്തില്‍ അടുത്തിടെ ഗള്‍ഫില്‍ പ്രചാരണം ശക്തമായിരുന്നു. പാകിസ്താന്‍റെ ചാരസംഘടനയുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം
ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമാണ് ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ഷെയിംഓണ്‍മോദി', ‘കയോസ്ഇന്‍ഇന്ത്യ' തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്.
ഒമാൻ രാജകുടുംബാംഗം
ഒമാൻ രാജകുടുംബാംഗമായ ഡോ. സയ്യിദ മുന ബിൻത് ഫഹദ് അൽ സഈദിന്‍റെ പേരിലടക്കം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യൻ സർക്കാർ മുസ്‌ലിംകൾക്കെതിരെയുള്ള വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ ഒമാൻ ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഒമാനിൽ ജോലി ചെയ്യുന്ന ഒരു മില്യൺ ഇന്ത്യൻ തൊഴിലാളികളെ പറഞ്ഞുവിടും. ഇക്കാര്യങ്ങൾ ഒമാൻ സുൽത്താന്റെ ശ്രദ്ധയില്‍പ്പെടുത്തും'-ഇതായിരുന്നു സയ്യിദയുടെ പേരില്‍ പ്രചരിച്ച ട്വീറ്റ്.
വിശദീകരണം
ട്വീറ്റിന് വലിയ പ്രചരാണമായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി രാജകുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ ഡോ. സയ്യിദ മുഹമ്മദ് ബിന്‍ത് ഫഹദ് അല്‍ സഈദ് രംഗത്ത് എത്തുകയും ചെയ്തു. തന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്നാണ് സയ്യിദ മുഹമ്മദ് വ്യക്തമാക്കുന്നത്.
ഒട്ടും സ്വീകാര്യമല്ല
തന്‍റെ പേരില്‍ ആരോ വ്യാജമായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടാണിത്. ഇന്ത്യക്കെതിരായി പ്രചരിക്കുന്ന ട്വീറ്റുമായി തനിക്ക് ബന്ധമൊന്നുമില്ല. വ്യാജ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശം ശരിയാണോയെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവരുടെയും ജാഗ്രതയക്ക് താന്‍ നന്ദി അറിയിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്തതാണെന്നും സയ്യിദ അഭിപ്രായപ്പെട്ടിരുന്നു.