അൽ- അമൽ... വാനിലുയർന്ന് യുഎഇ!!! ആദ്യ ചൊവ്വാ ദൗത്യം ജപ്പാനിൽ നിന്ന്, ചരിത്ര നിമിഷം... ഇനി വൻ ലക്ഷ്യം
ടോക്യോ/ദുബായ്: യുഇഎയുടെ ആദ്യ ചൊവ്വാദൗത്യം വിക്ഷേപിച്ചു. സ്വന്തമായി ഒരു ലോഞ്ച് പാഡ് പോലും ഇല്ലാത്ത രാജ്യമാണ് യുഎഇ. ജപ്പാനില്‍ നിന്നാണ് യുഎഇയുടെ ചൊവ്വാ ദൗത്യം പറന്നുയര്‍ന്നത്.
' അല്‍ അമല്‍' എന്നാണ് യുഎഇയുടെ ചൊവ്വാ ദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തില്‍ പ്രതീക്ഷയെന്നും ഇംഗ്ലീഷില്‍ 'ഹോപ്പ്' എന്നും. ചൊവ്വാ ദൗത്യവുമായി മുന്നോട്ട് വരുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.
ഈ വര്‍ഷം ചൈനയുടേയും അമേരിക്കയുടേയും നേതൃത്വത്തില്‍ ഓരോ ചൊവ്വാ ദൗത്യങ്ങള്‍ കൂടി വരുന്നുണ്ട്. എന്നാല്‍ അതില്‍ നിന്ന് വിഭിന്നമാണ് അല്‍ അമല്‍ ദൗത്യം. വിശദാശംശങ്ങള്‍...
കാലാവസ്ഥ ചതിച്ചില്ല
രണ്ട് തവണ വിക്ഷേപണ തീയ്യതി നീട്ടിവയ്ക്കേണ്ടി വന്നിരുന്നു എമിറേറ്റ്സ് മാര്‍സ് മിഷന്. രണ്ട് തവണയും കാലാവസ്ഥ ആയിരുന്നു വില്ലന്‍. ജൂലായ് 15 ഉം ജൂലായ് 16 നും അങ്ങനെ യുഎഇയെ സംബന്ധിച്ച് നിരാശയുടെ ദിനങ്ങളായി.
ഒടുവില്‍ ജൂലായ് 20 ന് പുലര്‍ച്ചെ ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി.
വിക്ഷേപണം വിജയകരം
യുഎഇയുടെ ചരിത്ര ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എമിറേറ്റ്സ് മാര്‍സ് മിഷന് (ഇഎംഎം) ഹോപ് സ്പേസ് ക്രാഫ്റ്റിനെ വഹിച്ചുകൊണ്ടുള്ള എച്ച് 2എ വിക്ഷേപണ വാഹനം വിജയകരമായി വിക്ഷേപിച്ചു എന്നാണ് റോക്കറ്റ് നിര്‍മാതാക്കളായ മിസ്തുബിഷി ഹെവി മെറ്റല്‍സ് ട്വീറ്റ് ചെയ്തത്. ജപ്പാന് സമയം പുലര്‍ച്ചെ 6.58 ന് ആയിരുന്നു വിക്ഷേപണം.
അറബിയില്‍ കൗണ്ട് ഡൗണ്‍
ഹോപ് മിഷന്റെ വിക്ഷേപണത്തിന് ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സാധാരണ റോക്കറ്റ് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇംഗ്ലീഷിലാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഹോപ് മിഷന്റെ കൗണ്ട് ഡൗണ്‍ അറബിയില്‍ ആയിരുന്നു. അറബ് ലോകത്ത് നിന്നുള്ള ആദ്യത്തെ ഗ്രഹാന്തര ദൗത്യമാണ് അല്‍ അമല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.
Recommended Video
മറ്റ് ചൊവ്വാ ദൗത്യങ്ങള്‍
2020 ല്‍ നടക്കാന്‍ പോകുന്ന മറ്റ് രണ്ട് ചൊവ്വാ ദൗത്യങ്ങള്‍ക്ക് പിറകില്‍ ചൈനയും അമേരിക്കയും ആണ്. ചൈനയുടെ ദൗത്യത്തിന് നല്‍കിയിട്ടുള്ള പേര് ടിയാന്‍വെന്‍-1 എന്നാണ്. അമേരിക്കയുടേത് മാര്‍സ് 2020 എന്നും. ഈ രണ്ട് ദൗത്യങ്ങളും ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നവയാണ്. എന്നാല്‍ യുഎഇയുടെ ദൗത്യം ചൊവ്വാഗ്രഹത്തില്‍ ഇറങ്ങിക്കൊണ്ടുള്ളതല്ല.
എന്തുകൊണ്ട് ഈ സമയം
എന്തുകൊണ്ടാണ് അടുപ്പിച്ച് മൂന്ന് ചൊവ്വാ ദൗത്യങ്ങള്‍ വരുന്നത് എന്ന് ഏവരും സംശയിച്ചേക്കാം. അതിന് ഒരു കാരണവും ഉണ്ട്. ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം ഈ ഒക്ടോബര്‍ മാസത്തില്‍ 62.07 ദശലക്ഷം കിലോമീറ്റര്‍ കുറയും എന്നാണ് നാസയുടെ വിലയിരുത്തല്‍. ഈ സാഹചര്യം ഉപയോഗപ്പെടുത്താനാണ് ഈ സമയം തന്നെ ഉപയോഗപ്പെടുത്തുന്നത്.
അല്‍ അമലിന്റെ ലക്ഷ്യങ്ങള്‍
ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങിയുള്ള പഠനങ്ങളല്ല അല്‍ അമല്‍ ലക്ഷ്യം വയ്ക്കുന്നത്. ചൊവ്വയുടെ കാലാവസ്ഥയിലെ മാറ്റങ്ങള്‍ സംബന്ധിച്ച പഠനമാണ് പ്രധാനം. ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ചും വിശദമായ പഠനം നടത്തും. ഒരു ചൊവ്വ വര്‍ഷം- അതായത് 687 ദിവസം- അമല്‍ ചൊവ്വയെ പ്രദക്ഷിണം വയ്ക്കും.
എപ്പോഴെത്തും
ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ട അല്‍ അമല്‍ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കാന്‍ ഇനിയും ഏറെ സമയമെടുക്കും. 2021 ഫെബ്രുവരിയില്‍ ആയിരിക്കും എത്തുക എന്നാണ് കണക്കാക്കപ്പെടുന്നത്. യുഎഇ ഏകീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആണ് 2021 ല്‍ ആഘോഷിക്കാനിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ചൊവ്വയില്‍ മനുഷ്യന്
അല്‍ അമലിന്റെ പിന്നിലുള്ള ബൃഹദ്ലക്ഷ്യം ഇതൊന്നും അല്ല. അടുത്ത 100 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ ഒരു മനുഷ്യവാസ കേന്ദ്രം കെട്ടിപ്പടുക്കുക എന്നതാണത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വയുടെ ഉപഗ്രഹത്തിന്റെ ചിത്രം പകര്‍ത്തി മംഗള്യാന്; പ്രവര്‍ത്തന സജ്ജം