യുഎഇയില്‍ നിന്നും 200 മെട്രിക് സ്വർണ്ണം എത്തും; 15 കേരള ജ്വല്ലറികളിലേക്കും: നികുതിയില്‍ ഇളവ്, കാരണം സിപ
യു എ ഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) അടിസ്ഥാനത്തില്‍ 2025-26 സാമ്പത്തിക വർഷത്തില്‍ തീരുവ ഇളവോടെ സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ച് സംസ്ഥാന സർക്കാർ. കരാർ അടിസ്ഥാനത്തില്‍ താരിഫ് റേറ്റ് ക്വാട്ട (TRQ) പ്രകാരം 1 ശതമാനം താരിഫ് ഇളവോടെ യു എ ഇയിൽ നിന്ന് പ്രതിവർഷം 200 മെട്രിക് ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യും.
2025-26 വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ വർഷം ഫെബ്രുവരി 28 ആണെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) വ്യക്തമാക്കുന്നത്. സ്വർണ്ണ ഇറക്കുമതിയുടെ ഉദ്ദേശ്യവും അപേക്ഷകർ സൂചിപ്പിക്കേണ്ടതുണ്ട്. അതായത് ഉൽപ്പാദനത്തിനാണോ വ്യാപാരത്തിനാണോ അല്ലെങ്കിൽ രണ്ടിനും വേണ്ടിയാണോ എന്ന് അപേക്ഷ ഫോമില്‍ കൃത്യമായി രേഖപ്പെടുത്തണം.

ഇതിന് പുറമെ ഐ ഇ സി സര്‍ട്ടിഫിക്കറ്റ്, ഡി ജി എഫ്ടി ലോഗിന്‍ ക്രെഡന്‍ഷ്യല്‍, ജിഎസ്ടി ലോഗിന്‍ ക്രെഡന്‍ഷ്യല്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, പ്രീ പര്‍ച്ചേസ് എഗ്രിമെന്റ്, ഇറക്കുമതി ചെയ്യുന്ന വസ്തുവിന്റെ ഐടിസി (എച്ച് എസ്) കോഡ്, എത്ര ഇറക്കുമതി ചെയ്യുന്നു എന്ന അളവ്, വസ്തുവിന്റെ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍, വസ്തുവിന്റെ മൂല്യം, ബന്ധപ്പെട്ട വകുപ്പിന്റെ ഡിജിറ്റല്‍ ഒപ്പ് തുടങ്ങിയ രേഖകളും ഹാജരാക്കണം.
കേരളത്തില്‍ നിന്നുള്ള ജ്വല്ലറികള്‍ക്കുള്‍പ്പെടെ താരിഫ് റേറ്റ് ക്വാട്ട (ടിആര്‍ക്യു) യിലൂടെ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി ഇന്ത്യയില്‍ എത്തിക്കാം എന്നതാണ് സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഒരോ വർഷവും കരാർ അടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന സ്വർണത്തിന്റെ അളവ് നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. കരാർ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷം 120 ടണ്‍ സ്വര്‍ണവും 2023-24 സാമ്പത്തിക വർഷം 140 ടണ്‍ സ്വർണവും ഇറക്കുമതി ചെയ്യാമായിരുന്നെങ്കിലും 25 ടണ്ണില്‍ താഴെ മാത്രം സ്വർണ്ണമായിരുന്നു ഇറക്കുമതി ചെയ്തത്. ഇറക്കുമതി തീരുവ ഉയർന്ന് നിന്നത് ഉള്‍പ്പെടെ ഈ ഇടിവിന് പ്രധാന കാരണമായി.
എന്നാല്‍ 2024 ലെ ബജറ്റില്‍ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്നും ആറാക്കി ചുരുക്കി. സ്വതന്ത്രവ്യാപാര കരാർ ഉള്ളതിനാല്‍ യു എ ഇയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഒരു ശതമാനം ഇളവ് ലഭിക്കുന്നതോടെ 5 ശതമാനം തീരുവ നല്‍കിയാല്‍ മതിയാകും. ഈ സാഹചര്യത്തില്‍ ഇത്തവണ ഇറക്കുമതി കൂടുതല്‍ ശക്തമായേക്കും. 160 ടണ്‍ ആണ് നടപ്പ് സാമ്പത്തിക വർഷത്തിലെ ക്വാട്ട. അടുത്ത സാമ്പത്തിക വര്‍ഷം 180 ടണും. അടുത്ത സാമ്പത്തിക വർഷങ്ങളില്‍ 200 ടണ്‍ വീതവുമാണ് ക്വാട്ട.
സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 800 ഓളം ജ്വല്ലറികള്‍ യു എ ഇില്‍ നിന്നും സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ 15 എണ്ണവും കേരളത്തിലാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 150 ജ്വല്ലറികളും കര്‍ണാടകയില്‍ നൂറോളം ജ്വല്ലറികളുമുണ്ട്. ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു എ ഇ.












Click it and Unblock the Notifications