എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്; ഇറാന് അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3
ടെഹ്റാന്: പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക നിറച്ച് ബ്രിട്ടന്റെ നീക്കങ്ങള്‍. അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്ക് പുറമെ തുടര്‍ച്ചയായി ബ്രിട്ടനും യുദ്ധക്കപ്പലുകള്‍ അയക്കുന്നു. ബ്രിട്ടന്റെ മൂന്നാം യുദ്ധക്കപ്പല്‍ ഇറാന് അതിര്‍ത്തിയില്‍ നങ്കൂരമിട്ടു. ബ്രിട്ടന്റെ കപ്പല്‍ ഇറാന് പിടിച്ചുവച്ചിരിക്കെയാണ് പുതിയ യുദ്ധക്കപ്പല്‍ എത്തിയിരിക്കുന്നത്. മേഖലയിലെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടരുത് എന്ന് ഇറാന് പ്രസിഡന്റ് കഴിഞ്ഞദിവസം താക്കീത് നല്‍കിയിരുന്നു.
മാത്രമല്ല, ഇറാഖിലും ലബ്നാനിലും സിറിയയിലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതും മേഖലയിലെ പ്രധാന വിഷയമാണ്. ഇറാന്റെ നീക്കങ്ങള്‍ മേഖലയ്ക്ക് ഭീഷണിയാണെന്നാണ് അമേരിക്കയും ബ്രിട്ടനും ഇസ്രായേലും പറയുന്നത്. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് യുദ്ധക്കപ്പല്‍ അയച്ച ഏക രാജ്യം ബ്രിട്ടനാണ്. മറ്റു രണ്ടു രാജ്യങ്ങള്‍ അമേരിക്കന്‍ സഖ്യത്തോടൊപ്പം ചേരുമെന്ന് സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. പശ്ചിമേഷ്യയിലെ പുതിയ വിവരങ്ങള്‍ ഇങ്ങനെ.....
ആദ്യം പിന്തുണച്ച രാജ്യം
അമേരിക്ക ഇറാനെതിരെ നടപടികള്‍ തുടങ്ങിയ ശേഷം പിന്തുണ അറിയിച്ച് ആദ്യമെത്തിയ രാജ്യമാണ് ബ്രിട്ടന്. രണ്ടു യുദ്ധക്കപ്പലുകള്‍ ബ്രിട്ടന് നേരത്തെ അയച്ചിരുന്നു. അതിനിടെയാണ് ബ്രിട്ടന്റെ ചരക്കുകപ്പല്‍ ഇറാന് പിടികൂടിയത്. തൊട്ടുപിന്നാലെയാണ് മൂന്നാം യുദ്ധക്കപ്പല്‍ അയച്ചിരിക്കുന്നത്.
ശനിയാഴ്ച വ്യക്തമാക്കി
എച്ച്എംഎസ് കെന്റ്, എച്ച്എംഎസ് മോണ്ട്രോസ് എന്നീ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളാണ് നേരത്തെ എത്തിയത്. എച്ച്എംഎസ് ഡിഫന്‍ഡര്‍ നങ്കൂരമിടുന്നതായി കഴിഞ്ഞദിവസമാണ് വിവരം വന്നത്. പോര്‍ട്സ്മൗത്തില്‍ നിന്ന് കഴിഞ്ഞമാസം പുറപ്പെട്ട എച്ച്എംഎസ് ഡിഫന്റര്‍ ഇറാന് അതിര്‍ത്തിയിലേക്കാണെന്ന് ശനിയാഴ്ചയാണ് പരസ്യമാക്കിയത്.
യുദ്ധക്കപ്പലുകളുടെ ദൗത്യം
പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് യുദ്ധക്കപ്പലുകളുടെ ദൗത്യമെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്റെ സ്റ്റെന ഇംപറോ എന്ന ചരക്കു കപ്പല്‍ കഴിഞ്ഞമാസം ഇറാന് പിടിച്ചിരുന്നു. ഇറാന്റെ ഗ്രേസ് വണ്‍ എന്ന ചരക്കുകപ്പല്‍ ജിബ്രാള്‍ട്ടറില്‍ നിന്ന് പിടിച്ചതിനുള്ള തിരിച്ചടിയായിട്ടാണ് ഇംപറോ കപ്പല്‍ പിടികൂടിയത്.
പിന്തുണ തേടി അമേരിക്ക
ഇറാനെതിരെ ഉപരോധം ചുമത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന് തീരത്തെത്തിയത്. എല്ലാ രാജ്യങ്ങളും തങ്ങളെ പിന്തുണയ്ക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടന് മാത്രമാണ് അമേരിക്കയെ പിന്തുണച്ച് യുദ്ധക്കപ്പല്‍ അയച്ചത്.
സംശയകരമായ ആക്രമണങ്ങള്‍
അമേരിക്കയുടെ രണ്ടു യുദ്ധക്കപ്പലുകളാണ് ഇറാന് അതിര്‍ത്തിയിലുള്ളത്. എന്നാല്‍ ബ്രിട്ടന് ഒരുപടികൂടി കടന്നാണ് സൈനിക വിന്യാസം. ബ്രിട്ടന്റെ മൂന്നാം യുദ്ധക്കപ്പലാണ് ഇപ്പോള്‍ വരുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ സംശയകരമായ ചില ആക്രമണങ്ങള്‍ പശ്ചിമേഷ്യയിലുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഇറാന് ആണെന്നാണ് ബ്രിട്ടനും അമേരിക്കയും ആരോപിക്കുന്നത്.
ബഹ്റൈനും ഓസ്ട്രേലിയയും
ഗള്‍ഫില്‍ ജലസുരക്ഷ ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും നാവിക സേനയെ അയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബ്രിട്ടന് മാത്രമാണ് സഹകരിച്ചത്. മറ്റൊരു രാജ്യങ്ങളും സൈന്യത്തെ അയച്ചിട്ടില്ല. അതേസമയം, ബഹ്റൈനും ഓസ്ട്രേലിയയും യുദ്ധക്കപ്പല്‍ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇറാനെ നിരീക്ഷിക്കുന്നു
ഇറാനെ നിരീക്ഷിക്കാന്‍ അമേരിക്ക ചാര വിമാനങ്ങള്‍ അയക്കുന്നുണ്ട്. ഇങ്ങനെ അയച്ച ഒരു വിമാനം അടുത്തിടെ ഇറാന് സൈന്യം തകര്‍ത്തിരുന്നു. ഭൂതല-വ്യോമ മിസൈല്‍ ഉപയോഗിച്ചായിരുന്നു തകര്‍ത്തത്. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ കടന്ന ഉടനെയാണ് അമേരിക്കന്‍ ഡ്രോണ്‍ സൈന്യം തകര്‍ത്തത്. എന്നാല്‍ ഇറാന്റെ വ്യോമാതിര്‍ത്തി തങ്ങള്‍ ലംഘിച്ചില്ലെന്നാണ് അമേരിക്ക പറഞ്ഞത്.
ഇടപെടേണ്ടെന്ന് ഇറാന്
ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഇടപെടല്‍ വേണ്ടെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും വിദേശകാര്യ മന്ത്രി ജവാദ് സരീഫും ആവര്‍ത്തിച്ചു താക്കീത് നല്കി. ഗള്‍ഫിലെ പ്രശ്നങ്ങള്‍ മേഖലയിലെ രാജ്യങ്ങള്‍ തന്നെ പരിഹരിക്കും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുപാതയ്ക്ക് സുരക്ഷ ഒരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും ജവാദ് സരീഫ് പറഞ്ഞു. ഇത് വകവെക്കാതെയാണ് ബ്രിട്ടീഷ് കപ്പല്‍ വരുന്നത്.
ശക്തമായി തിരിച്ചടിക്കും
അമേരിക്കയുമായുള്ള ആണവ ചര്‍ച്ചയില്‍ ഇനി കാര്യമില്ലെന്ന് ഹസന് റൂഹാനി പറഞ്ഞു. ഇറാന്റെ ശത്രുരാജ്യങ്ങള്‍ ബുദ്ധിശൂന്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും റൂഹാനി പറഞ്ഞു. ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹസന് റൂഹാനി മുന്നറിയിപ്പ് നല്കി.
പാരീസില്‍ ചര്‍ച്ച
അതിനിടെ ആണവ കരാര്‍ പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിന് ഫ്രാന്‍സ് മുന്നോട്ട് വച്ച നിര്‍ദേശം ഇറാന് വിദേശ കാര്യ മന്ത്രി ജവാദ് സരീഫ് സ്വാഗതം ചെയ്തു. കരാര്‍ നടപ്പാക്കുന്നതിന് പകരമായി, ഇറാനെതിരായ ഉപരോധം കുറയ്ക്കുകയോ ഇറാന് സാമ്പത്തിക സഹായം നല്‍കുകയോ ആവാം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടുവച്ച നിര്‍ദേശം.
ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന്
ഫ്രഞ്ച് പ്രസിഡന്റുമായി കൂടുതല്‍ ഗുണപരമായ ചര്‍ച്ച നടത്തുമെന്ന് ഇറാന് വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു. അമേരിക്കക്ക് പുറമെ, ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി, ചൈന, റഷ്യ, യൂറോപ്യന്‍ യൂണിയന് എന്നിവരാണ് കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നത്. ട്രംപ് അധികാരത്തിലെത്തിയതോടെ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. മറ്റു രാജ്യങ്ങള്‍ പിന്മാറിയിട്ടില്ല.
ഭാവി സോണിയയുടെ കൈകളില്‍; കര്‍ണാടകത്തില്‍ നിലപാട് വ്യക്തമാക്കി ജെഡിഎസ്, സഖ്യം തുടരുമോ?