യുകെ തിരഞ്ഞെടുപ്പ്; 'ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, മാപ്പ്', തോൽവി സമ്മതിച്ച് ഋഷി സുനക്
ലണ്ടന്‍: പൊതുതിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. ലേബർ പാർട്ടി വൻ കുതിപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് ഋഷി സുനകിന്റെ പ്രതികരണം.
'ഈ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചു, വിജയത്തിൽ അഭിനന്ദിക്കാൻ ഞാൻ സർ കെയർ സ്റ്റാർമറെ വിളിച്ചിരുന്നു. , അധികാരം സമാധാനപരമായി കൈമാറും. നമ്മുടെ രാജ്യത്തിൻ്റെ സുസ്ഥിരതയ്ക്കും ഭാവിയ്ക്കും വേണ്ടി ചെയ്യേണ്ടത് അതാണ്. എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു', റിച്ച്മണ്ടിലും നോർത്തേൺ അലെർട്ടണിലും തൻ്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ഋഷി സുനക് പറഞ്ഞു.

ഏറ്റവും ഒടുവിലെ വിവരം ലഭിക്കുമ്പോൾ 330 ലേറെ സീറ്റുകളിലാണ് ലേബർ പാർട്ടി വിജയിച്ചിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി 61 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. 650 അംഗ പാര്‍ലമെന്റില്‍ 326 ആണ് സര്‍ക്കാരുണ്ടാക്കാന്‍വേണ്ട കേവലഭൂരിപക്ഷം. എക്സിറ്റ് പോൾ ഫലങ്ങൾ ലേബർ പാർട്ടിക്ക് വലിയ വിജയം പ്രവചിച്ചിരുന്നു. 410 സീറ്റുകൾ വരെ നേടാൻ സാധിച്ചേക്കുമെന്നായിരുന്നു പ്രവചനങ്ങൾ.
2025 ജനവരി വരെയായിരുന്നു ഋഷി സുനക് സർക്കാരിന്റെ കാലാവധി. എന്നാൽ സ്വന്തം പാർട്ടിക്കാരെ പോലും ഞെട്ടിച്ച് കൊണ്ട് മെയ് 22 ന് അദ്ദേഹം രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി പരാജയം രുചിച്ചേക്കുമെന്നുള്ള അഭിപ്രായ സർവ്വേകൾ വന്നതിന് പിന്നാലെയായിരുന്നു തീരുമാനം. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നത് അനുകൂല തരംഗം ഉണ്ടാക്കുമെന്നായിരുന്നു സുനകിന്റെ വിലയിരുത്തൽ. ഈ കണക്കുകൂട്ടലുകളെല്ലാമാണ് ഇപ്പോൾ പാടെ തകർന്നിരിക്കുന്നത്.
അതേസമയം ലേബര്‍ പാര്‍ട്ടി ഭരണത്തിലേറുന്നതോടെ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിനാണ് അന്ത്യമാകുന്നത്. കെയർ സ്റ്റാർമർ ആയിരിക്കും രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി. ഇന്ന് തന്നെ അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ' ജനങ്ങൾ പറഞ്ഞു അവർ മാറ്റത്തിന് തയ്യാറെന്ന്. ഇതാ മാറ്റം ഇവിടെ തുടങ്ങുന്നു', കെയർ സ്റ്റാർമർ പറഞ്ഞു. അതേസമയം സാമ്പത്തികം, അധിക നികുതി ഭാരം, കുടിയേറ്റ വിഷയങ്ങൾ, വിലക്കയറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് കെയർ സ്റ്റാർമർ സർക്കാരിനെ കാത്തിരിക്കുന്നത്. ഇത്തരം വിഷയങ്ങളെ പുതിയ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications