കൊറോണ: തൊഴിലാളികളെ പിരിച്ചു വിടരുത്, ശമ്പളത്തിന് 80% ഗ്രാന്‍റായി നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്
ബ്രിട്ടണ്‍: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലോക രാജ്യങ്ങള്‍ നേരിടുന്നത്. ഭരണകൂടങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ദശലക്ഷണക്കണക്കിന് ആളുകള്‍ക്കാണ് താത്ക്കാലികമായെങ്കിലും തൊഴില്‍ നഷ്ടമായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി തൊഴിലാളികളെ പിരിച്ച് വിടുന്നത് അടക്കമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കമ്പനികള്‍ സ്വീകരിച്ചേക്കും. ഇത് നിലവിലെ അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കും.
ഈ അവസ്ഥ മുന്നില്‍ കണ്ട് പ്രത്യേക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രീട്ടീഷ് സര്‍ക്കാര്‍. തൊഴിലാളികളെ പിരിച്ച് വിടുന്നതിന് പകരം അവരെ ജോലിയില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്‍റെ 80 ശതമാനം ഗ്രാന്‍റ് നല്‍കുമെന്നാണ് ബ്രീട്ടീഷ് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവാധി 25000 പൗണ്ട് വരെയാകും ഇത്തരത്തില്‍ സര്‍ക്കാര്‍ ഗ്രാന്‍റായി നല്‍കുക. രാജ്യത്തെ ശരാശരി വരുമാനത്തിനും മുകളില്‍ വരുന്ന തുകയാണ് ഇത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിരവധി കമ്പനികളാണ് പൂട്ടിയിട്ടിരിക്കുന്നത്. ഇത്തരം കമ്പനികളെ സഹായിക്കാന്‍ 350 ബില്യണ്‍ പൗണ്ട് വിലമതിക്കുന്ന ഒരു സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കുള്ള ശബളത്തിന്‍റെ ഗ്രാന്‍റ് സംബന്ധിച്ച് പ്രഖ്യാപനവും ഉണ്ടാവുന്നത്.
ബ്രീട്ടീഷ് ചരിത്രത്തില്‍ അഭൂതപൂർവമായത് എന്നായിരുന്നു പദ്ധതിയെ ചാന്‍സലര്‍ റിഷി സങ്ക് വിശേഷിപ്പിച്ചത്. തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ഒരു വലിയ ദേശീയ ശ്രമം ആരംഭിക്കുകയാണെന്നും ചരിത്രത്തിലെ നിര്‍ണ്ണായ നിമിഷത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതിക്ക് 78 ബില്യൺ പൗണ്ട് അധിക ചിലവ് വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
അതേസമയം, 177 കോവിഡ് മരണങ്ങളാണ് ബ്രിട്ടണില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കഴിഞ്ഞ ദിവം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം. അരലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സംശയിക്കുന്നത്. ഭൂഗര്‍ഭ ട്രെയിനുകള്‍ അടയ്ക്കാനും വെള്ളിയാഴ്ച മുതല്‍ സ്കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സേവനത്തിനായി 20000 പട്ടാളക്കാര്‍ രംഗത്തിറങ്ങും. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇവിടെ വെറും 'ജനത കർഫ്യു', അവിടെ ഒരാൾക്ക് 74,000 രൂപ!!! കോവിഡ്19 നേരിടാൻ മറ്റ് രാജ്യങ്ങളുടെ പദ്ധതികൾ
25 ല്‍ 17 സീറ്റ് സ്വന്തമാക്കിയാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍;തന്ത്രം മെനയുന്നു