ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസ വിധി: വിസ നീട്ടി നൽകും, മെയ് 31 വരെ സമയം അനുവദിക്കും!!
ലണ്ടൻ: ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി പുതിയ പ്രഖ്യാപനവുമായി ഹോം സെക്രട്ടറി. കൊറോണ വൈറസ് വ്യാപനം മുലം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ വിസ രണ്ട് മാസത്തേക്ക് കൂടി നീട്ടിനൽകുമെന്നാണ് ബ്രിട്ടൻ അറിയിച്ചിട്ടുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങൾ രോഗവ്യാപനം തടയുന്നതിനായി യാത്രാ വിലക്കും സമ്പൂർണ്ണ ലോക്ക് ഡൌണും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഭാഗത്തുനിന്നുള്ള അനുകൂല നീക്കം. വിനോദസഞ്ചാരികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ആശ്വാസമാകുന്നതാണ് ചൊവ്വാഴ്ചത്തെ പ്രഖ്യാപനം. തങ്ങളുടെ വിസകൾ ഉടൻ അവസാനിക്കുമെന്ന് കാണിച്ച് ബ്രിട്ടനിലെ ഹൈക്കമ്മീഷനെ സോഷ്യൽമീഡിയ വഴി രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാർ വിവരമറിയിച്ചിരുന്നു.
21 ദിസത്തെ ലോക്ക് ഡൗൺ; മോദിയെ കുന്തമുനയിൽ നിർത്തി കോൺഗ്രസ്, 10 ചോദ്യങ്ങളുമായി സുർജേവാല
കൊറോണ വ്യാപനം മൂലം അതിർത്തികൾ അടച്ചിടുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തതോടെ ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളാണ് ബ്രിട്ടനിൽ കുടുങ്ങിക്കിടക്കുന്നത്. യാത്രാ വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ വിസ കാലാവധി അവാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവർക്കെതിരെ ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കില്ലെന്നാണ് ഹോം സെക്രട്ടറി അറിയിച്ചത്.
സർക്കാർ ആളുകളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമാണ് മുൻഗണന നൽകുന്നത്. പുറത്ത് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ അവർ ശിക്ഷിക്കപ്പെടില്ല. വിസ പുതുക്കുന്നതിലൂടെ ഞങ്ങൾ ആളുകളുടെ മനസ്സമാധാനം ഉറപ്പാക്കുകയാണ്. അവർ ചെയ്യുന്ന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരട്ടെയെന്നും ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രി പറഞ്ഞു.
ജനുവരി 24ന് ശേഷം വിസാ കാലാവധി അവസാനിക്കുന്ന സ്വയം നിരീക്ഷണത്തിൽ കഴിയുന്നത് മൂലമോ രാജ്യം വിടാൻ കഴിയാത്തവർ പേടിക്കേണ്ടതില്ല. ഇവരുടെ വിസ മെയ് അവസാനം വരെ നീട്ടിനൽകുമെന്നാണ് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുള്ളത്. സാഹചര്യം നിരീക്ഷിച്ച ശേഷം അനിവാര്യമെങ്കിൽ കൂടുതൽ കാലത്തേക്ക് വിസ നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്നും ഹോം സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. നിലവിൽ വിസ നീട്ടിക്കിട്ടുന്നതിന് വേണ്ടി ഹോം ഓഫീസറെ ബന്ധപ്പെട്ടിട്ടുള്ളവർ അതിർത്തിയിലെ നിയന്ത്രണങ്ങൾ നീങ്ങി വിമാന സർവീസ് പുനരാംഭിക്കുന്നതോടെ മടങ്ങിപ്പോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.