അടുത്ത വർഷം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സെലൻസ്കി; പിന്തുണച്ച് ജി 7
കീവ്: റഷ്യയുമായുള്ള യുദ്ധം അടുത്ത വർഷം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം 2025 ൽ നയതന്ത്ര മാർഗങ്ങളിലൂടെ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സാധ്യമായതെല്ലാം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു റേഡിയോ അഭിമുഖത്തിലാണ് സെലൻസ്കിയുടെ പ്രതികരണം.
റഷ്യയുമായുള്ള യുദ്ധം അടിയന്തരമായി പരിഹരിക്കാൻ യു എസിൽ അധികാരമേൽക്കാനിരിക്കുന്ന ഡൊണാൾ ട്രംപ് സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തങ്ങളുടെ നിലപാടിന് വിരുദ്ധമായി ഒന്നും ട്രംപ് പറഞ്ഞിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു. അതേ സമയം ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പറഞ്ഞിരുന്നു.

യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ആയിരം ദിവസത്തോട് അടുക്കുമ്പോൾ കൈവിനുള്ള പിന്തുണ ജി 7 വാഗ്ദാനം ചെയ്തിട്ടുണ്ട് . "നീതിയും ശാശ്വതവുമായ സമാധാനത്തിനുള്ള ഏക തടസ്സം റഷ്യയാണ്" എന്ന് വ്യക്തമാക്കിയ ജി 7 ൻ്റെ നേതാക്കൾ റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരാനുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി. കർശനമായ ഉപരോധങ്ങൾ, ശക്തമായ കയറ്റുമതി നിയന്ത്രണങ്ങൾ, തുടങ്ങിയവ ഉൾപ്പെടെ ഏർപ്പെടുത്തുമെന്ന് ജി 7 വ്യക്തമാക്കി. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ജി 7 ൽ ഉൾപ്പെടുന്ന രാജ്യങ്ങൾ.
അതേ സമയം, കിഴക്കൻ യുക്രൈനിലെ സഹാചര്യം ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും റഷ്യൻ സൈന്യം മുന്നേറ്റം നടത്തുകയാണെന്നും സെലൻസികി സമ്മതിച്ചു. 2022 ലെ യുദ്ധത്തിന്റെ ആദ്യ ദിവസങ്ങൾക്ക് ശേഷം ഏറ്റവും വേഗത്തിലുള്ള മുന്നേറ്റമാണ് റഷ്യ നടത്തുന്നത്. യുക്രൈൻ മുന്നേറ്റം തടയാൻ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ ആയിരക്കണക്കിന് സൈനികരെ റഷ്യൻ മേഖലയായ കുർസ്കിലേക്ക് അയച്ചിരുന്നു.
യുക്രൈനിന്റെ 20 ശതമാനം പ്രദേശം നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെസ്ക്, ലുഹാൻസ്ക്, സെപൊറിഷ്യ, ഖേഴ്സൺ പ്രവശ്യകളെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിൽ നിന്ന് പിന്മാറണമെങ്കിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നാണ് റഷ്യ പറയുന്നത്. നിലവിൽ ചെറുത്ത് നിൽപ്പ് തുടരുന്ന പ്രദേശങ്ങളിൽ നിന്ന് യുക്രൈൻ സൈന്യം പിന്മാറണമെന്നും നാറ്റോയിൽ അംഗത്വം നേടാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നുമാണ് ആവശ്യം. എങ്കിൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും റഷ്യ പറയുന്നു.












Click it and Unblock the Notifications