ക്രൈമിയയില്‍ നിന്ന് ഡോണ്‍ബാസിലേക്ക് ഭൗമ ഇടനാഴി, കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ തന്ത്രം ഇങ്ങനെ
കീവ്: യുക്രൈനിലെ യുദ്ധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. കിഴക്കന്‍ മേഖലയില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഡോണ്‍ബാസിനെ പൂര്‍ണമായും തകര്‍ക്കാനാണ് റഷ്യന്‍ സൈന്യത്തിന്റെ ശ്രമമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. മരിയോപോള്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇത് തിരിച്ചുപിടിച്ചെന്നും റഷ്യ അവകാശപ്പെടുന്നുണ്ട്. ഡോണ്‍ബാസ് മേഖല പിടിച്ചെടുത്ത് ഭൗമ ഇടനാഴി സ്ഥാപിക്കാനാണ് റഷ്യയുടെ ശ്രമം.
ഇത് ക്രൈമിയയുമായി ബന്ധിപ്പിക്കാനാണ് നീക്കം. നേരത്തെ തന്നെ റഷ്യ പിടിച്ചെടുത്ത മേഖലയാണ് ക്രൈമിയ. ഡോണ്‍ബാസിനെ ഇതിന്റെ ഭാഗമാക്കാനാണ് നീക്കം. എന്നാല്‍ എന്ത് വന്നാലും പിന്നോട്ടില്ലെന്നാണ് യുക്രൈന്‍ നിലപാട്. അവസാന ശ്വാസം വരെ പോരാടുമെന്നും റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുമെന്ന് യുക്രൈന്‍ വ്യക്തമാക്കി.

സ്റ്റീല്‍ പ്ലാന്റിനുള്ളിലുള്ള സൈനികരോട് കീഴടങ്ങാനായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. റഷ്യയുടെ കനത്ത ആക്രമണങ്ങളെ മറികടക്കാനായി വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് യുക്രൈന്‍ അധികൃതര്‍ ഡോണ്‍ബാസിലെ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഡോണെറ്റ്‌സ്‌കും ലുഗാന്‍സ്‌കും പിടിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. അടുത്ത് തന്നെ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം കിഴക്കന്‍ മേഖലയില്‍ പ്രതീക്ഷിക്കാമെന്ന് യുക്രൈന്‍ പറയുന്നു. ഡോണ്‍ബാസിനെ പൂര്‍ണമായും തകര്‍ത്ത് തരിപ്പണമാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലിന്‍സ്‌കി പറഞ്ഞു. അതേസമയം മരിയോപോളില്‍ അതിശക്തമായ പ്രതിരോധമാണ് യുക്രൈന്‍ നടത്തുന്നത്.

റഷ്യയുടെ കൈകളിലല്ല ഇപ്പോഴും മരിയോപോള്‍ ഉള്ളതെന്ന് യുക്രൈന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്‌മൈഹാല്‍ പറഞ്ഞു. ഇപ്പോഴും യുക്രൈന്റെ സൈനികര്‍ മരിയപോളിലുണ്ട്. അവര്‍ അവസാനം വരെ പോരാടും. കീഴടങ്ങാനില്ലെന്നും ഷ്‌മൈഹാല്‍ വ്യക്തമാക്കി. അതേസമയം യുക്രൈനിലെ വന്‍ നഗരങ്ങളെല്ലാം വലിയ ഭീഷണിയാണ് നേരിടുന്നത്. എല്ലായിടത്തും റഷ്യയുടെ ആക്രമണം കനത്ത നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. ദക്ഷിണ മേഖലയിലെ ഖേര്‍സന്‍ ഇപ്പോഴും റഷ്യയുടെ കൈവശമാണ്. അതേസമയം 900 ടൗണുകളില്‍ അധികം റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ട്. ഇത്തരം നഗരങ്ങളില്‍ നിന്നെല്ലാം റഷ്യന്‍ സൈന്യം പിന്‍മാറിയിട്ടുണ്ട്. ഇവര്‍ പ്രധാനമായും കിഴക്കന്‍ മേഖലയിലാണ് ഫോക്കസ് ചെയ്യുന്നത്.

വരുന്നയാഴ്ച്ച ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് ലുഗാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ജി ഗായ്‌ദെ പറഞ്ഞു. ഒരുപക്ഷേ ഇവിടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നും ഗായ്്‌ദെ വ്യക്തമാക്കി. തുടര്‍ച്ചയായ ഷെല്ലാക്രമണത്തിലൂടെ ലുഗാന്‍സ്‌ക് മേഖലയെ തകര്‍ക്കുകയാണ് റഷ്യ. സോളോറ്റെ ടൗണില്‍ രണ്ട് പേര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. നാലോളം പേര്‍ക്ക് മരിന്‍ക, നോവോപോള്‍ ടൗണുകളിലെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇത് ഡോണെറ്റ്‌സ്‌കിന്റെ പശ്ചിമ ഭാഗമാണ്. രണ്ട് പേര്‍ ഇവിടെ ആക്രമണത്തില്‍ മരിച്ചു. തലസ്ഥാന നഗരിയായ കീവിലെ വ്യോമാക്രമണം ഒരു ഫാക്ടറിയിലാണ് നടന്നത്. തുടര്‍ച്ചയായ ആക്രമണത്തില്‍ സുപ്രധാന നഗരമായ കാര്‍ക്കീവില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 21 കിലോമീറ്റര്‍ മാത്രം അകലെയാണ് കാര്‍ക്കീവ്. അതേസമയം കാര്‍ക്കീവ് മേഖലയിലെ ആരോഗ്യ വിഭാഗത്തിന്റെ അധ്യക്ഷ മാക്‌സിം കോസ്‌റ്റോവ് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പല കെട്ടിട്ടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നിരിക്കുകയാണ്. 71കാരിയായ സ്വിറ്റ്‌ലാന പെലിജിനയ്ക്ക് പറയാനുള്ളത് തന്റെ വീട് തകര്‍ന്നതിനെ കുറിച്ചാണ്. തന്റെ വീട്ടില്‍ നിന്ന് ഒന്നും ഇനി കണ്ടെടുക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു. ഞാന്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരെ വിളിച്ചു. അവര്‍ വന്ന് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. പക്ഷേ അവര്‍ക്ക് നേരെയും ആക്രമണങ്ങള്‍ ശക്തമായിരുന്നുവെന്നും പെലിജിന പറഞ്ഞു. കിഴക്കന്‍ നഗരമായ ക്രാമറ്റോര്‍സ്‌കിലും ശക്തമായ ആക്രമണമാണ് നടന്നത്.

നാദിയ എന്ന അമ്മയ്ക്ക് മക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ച് ബേസ്‌മെന്റ് പോകാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ക്രമറ്റോര്‍സ്‌കില്‍ അടിക്കടി ഉയരുന്ന ബോംബ് സൈറണ്‍ തന്റെ കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നു എന്ന് ഇവര്‍ പറയുന്നു. കാര്‍ക്കീവിലെ മെട്രോ സ്‌റ്റേഷനുകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരുടെ പുതിയ വീടായി മാറിയിരിക്കുകയാണ്. അതേസമയം മരിയോപോളില്‍ നിന്ന് ജനങ്ങളെ മറ്റിടങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് യുക്രൈന്‍ റഷ്യയോട് ആവശ്യപ്പെടുന്നുണ്ട്. ഒരു ലക്ഷത്തോളം പേര്‍ ഭക്ഷണമില്ലാതെയും വെള്ളമില്ലാതെയും കടുത്ത പ്രതിസന്ധിയിലാണ് മരിയോപോളില്‍. മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് മരിയോപോളെന്നാണ് യുക്രൈന്‍ പറയുന്നത്.












Click it and Unblock the Notifications