കടമ്പ കടന്ന് ഇറാന്; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷം
ടെഹ്റാന്: ഇറാന് മുമ്പില്‍ ഇനി ഒരു പക്ഷേ തുറക്കപ്പെടുക പുതിയ ലോകമായിരിക്കും. 13 വര്‍ഷമായി തുടരുന്ന ഐക്യരാഷ്ട്രസഭയുടെ ഉപരോധം ഇന്നത്തോടെ അവസാനിച്ചു. ഉപരോധം നീട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റു രാജ്യങ്ങള്‍ അംഗീകരിച്ചില്ല. 2015ല്‍ ഇറാനും വന്‍ശക്തി രാജ്യങ്ങളും ഒപ്പുവച്ച ആണവ കരാറിന്റെ തുടര്‍ച്ചയായിട്ടാണ് ഇറാനെതിരായ ആയുധ ഉപരോധം എടുത്തുകളഞ്ഞത്.
ഇറാന് ആണവ പദ്ധതി ഒഴിവാക്കുമെന്ന നിബന്ധനയിലാണ് ആയുധ ഉപരോധം നീക്കുന്നത്. ഇറാനെതിരായ ആയുധ ഉപരോധം നീങ്ങുന്നത് അമേരിക്കക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ഇനി ഇറാന് വിദേശത്ത് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാം....
ആയുധ ഉപരോധം കാലഹരണപ്പെട്ടു
ഇറാനെതിരായ ആയുധ ഉപരോധം കാലഹരണപ്പെട്ടിരിക്കുന്നു. ഇനി ഇറാന് എവിടെ നിന്നും ആയുധം വാങ്ങാം, വില്‍ക്കാം. ബന്ധപ്പെട്ട കരാറുകളില്‍ ഏര്‍പ്പെടാം. ഇറാനും മറ്റു രാജ്യങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്താം. എല്ലാ നിയന്ത്രണങ്ങളും ഇല്ലാതായിരിക്കുന്നു- എന്നാണ് ഇറാന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്.
ഇറാന്റെ വെല്ലുവിളി
ഇറാന് ആയുധം വാങ്ങാനും വില്‍ക്കാനും നിയമപരമായി ഇനി സാധിക്കും എന്നതാണ് ഉപരോധം അവസാനിച്ചത് കൊണ്ടു ഉദ്ദേശിക്കുന്നത്. ഉപരോധം കാരണം മറ്റു രാജ്യങ്ങളില്‍ നിന്ന് ആയുധം വാങ്ങാന്‍ ഇറാന് സാധിച്ചിരുന്നില്ല. ഇറാന് സ്വന്തമായി നിര്‍മിക്കുന്ന ആയുധങ്ങള്‍ മാത്രമാണ് കൈവശമുള്ളത്. ഇതില്‍ മിക്കതും പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആണവ കരാറിന് സംഭവിച്ചത്
യുഎന്‍ രക്ഷാസമിതി അംഗങ്ങളായ അഞ്ച് രാജ്യങ്ങള്‍ക്ക് പുറമെ, ജര്‍മനിയും ഉള്‍പ്പെടുന്ന ആറ് വന്‍ശക്തി രാജ്യങ്ങളാണ് ഇറാനുമായി 2015ല്‍ ആണവ കരാറില്‍ ഒപ്പുവച്ചത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ 2018ല്‍ അമേരിക്ക മാത്രം പിന്മാറി. മറ്റു രാജ്യങ്ങള്‍ കരാര്‍ പാലിക്കുകയും ചെയ്തു.
അമേരിക്കന്‍ ഉപരോധം തുടരും
അമേരിക്ക ഇറാനെതിരെ ഉപരോധം ചുമത്തിയിട്ടുണ്ട്. അതാകട്ടെ ലോകരാജ്യങ്ങള്‍ അംഗീകരിക്കണമെന്ന നിര്‍ബന്ധമില്ല. അതേസമയം, അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം പല രാജ്യങ്ങളും അംഗീകരിക്കുകയും ചെയ്യും. പക്ഷേ, അതിന് ആഗോള നിയമ പിന്‍ബലമില്ല എന്ന് മാത്രം.
അമേരിക്കന്‍ പ്രമേയം തള്ളി
കഴിഞ്ഞ ആഗസ്റ്റില്‍ ഇറാനെതിരായ ആയുധ ഉപരോധം നീട്ടണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രക്ഷാസമതിയില് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ എതിര്‍ത്തതോടെ പ്രമേയം പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 രാജ്യങ്ങളില്‍ 8 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യയും ചൈനയും എതിര്‍ത്തു. ഡൊമിനിക്കന്‍ റിപബ്ലിക്ക് മാത്രമാണ് അമേരിക്കന്‍ പ്രമേയത്തെ അനുകൂലിച്ചത്.
തിരഞ്ഞെടുപ്പ് ഫലം
റഷ്യയും ചൈനയും മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്നുണ്ട്. അനാവശ്യമായി ഇറാനുമായി കൊമ്പുകോര്‍ക്കരുത് എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ അഭിപ്രായം. നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇറാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ട്രംപിന് ഭാഗികമായി ലക്ഷ്യം കണ്ടു
ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇറാനെ ഒറ്റപ്പെടുത്താന്‍ കൂടുതല്‍ നീക്കങ്ങള്‍ നടന്നിരുന്നു. ഇസ്രായേലിന്റെ സമ്മര്‍ദ്ദം കാരണമാണ് ട്രംപിന്റെ നടപടികള്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറബ്-ഇസ്രായേല്‍ ബന്ധം മെച്ചപ്പെടുത്താനും ട്രംപിന് സാധിച്ചു. ഇറാനെ മാത്രം ശത്രുപക്ഷത്ത് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ നീക്കങ്ങള്‍.
അവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാ