ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
ന്യുയോര്‍ക്ക്: ഇസ്രായേല്‍ അതിര്‍ത്തിയില്‍ പലസ്തീന് പ്രതിഷേധകര്‍ക്കു നേരെയുണ്ടായ ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പില്‍ 17 പലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തിണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്ഹാന് ഹഖ് പ്രസ്താവനയില്‍ അറിയിച്ചു. പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാനും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, വരുംദിനങ്ങളില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യതയെന്ന് രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള യു.എന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ തായ് ബ്രൂക്ക് സെരിഹൂന് അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ വെടിവയ്പ്പില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം ചേരണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഗസ അതിര്‍ത്തിയില്‍ പ്രതിഷേധവുമായെത്തുന്ന ഭീകരവാദ സംഘടകള്‍ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ നിലപാട്. കൊല്ലപ്പെട്ടവരെല്ലാം 18നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നും തീവ്രവാദി വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞപ്പോഴാണ് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതെന്നും ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ റൊനന് മനേലിസ് പറഞ്ഞു. ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ആവശ്യത്തിലേറെ ശക്തിപ്രയോഗം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഗസയിലെ ശിഫ ആശുപത്രി ഇസ്രായേല്‍ വെടിവയ്പ്പില്‍ പരിക്കേറ്റ നൂറു കണക്കിന് ഫലസ്തീനികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിരവധി പേര് 18 വയസ്സില്‍ താഴെയുള്ളവരും സ്ത്രീകളുമാണ്. ശരീരത്തില്‍ തുളഞ്ഞുകയറിയ വെടിയുണ്ടകള്‍ എടുത്തുമാറ്റാന്‍ നൂറിലേറെ ശസ്ത്രക്രിയകള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് 17 പേര് കൊല്ലപ്പെട്ടത്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്മ പുതുക്കലായിട്ടായിരുന്നു പരിപാടി. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം.