യെമനില്‍ കടുത്ത മനുഷ്യാവകാശ ലംഘനം.... സൗദിയും അറബ് സഖ്യവും കാരണക്കാരെന്ന് യുഎന്‍
വാഷിങ്ടണ്‍: യെമനില്‍ അറബ് സഖ്യവും ഹൂത്തികളും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിനെതിരെ റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്. കടുത്ത യുദ്ധക്കുറ്റങ്ങളാണ് യെമനില്‍ നടക്കുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദി അറേബ്യ നേതൃത്വം നല്കുന്ന അറബ് സഖ്യമാണ് ഇതിന് പിറകില്ലെന്നും യുഎന്‍ കുറ്റപ്പെടുത്തുന്നു. അതേസമയം അപ്രതീക്ഷിതമായിട്ടാണ് സൗദിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഹൂത്തികളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നിരന്തരം ആരോപിച്ചിരുന്നു സൗദി. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നില്ലെന്ന ഹൂത്തികളുടെ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് വലിയ തിരിച്ചടി കൂടിയാണ് ഇത്. അതേസമയം സൗദിയുടെ ഏറ്റവുമടുത്ത പങ്കാളിയായ അമേരിക്കയും ഈ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ആക്രമണം തുടരാനാവില്ലെന്നാണ് യുഎസ്സിന്റെ നിലപാട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്.
കടുത്ത മനുഷ്യാവകാശലംഘനം
വിമതര്‍ക്കെതിരായ പോരാട്ടമെന്ന പേരില്‍ സൗദിയും അറബ് സഖ്യവും യെമനില്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്നിന്റെ മൂന്നംഗ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധക്കുറ്റങ്ങളും ഇവര്‍ക്കെതിരെ പരാമര്‍ശിക്കുന്നുണ്ട്. ബലാത്സംഗം, കടുത്ത രീതിയിലുള്ള മര്‍ദനങ്ങള്‍, കൊലപാതകം, എന്നിവയ്ക്ക് സൗദിയും യുഎഇയും ചേര്‍ന്ന് നേതൃത്വം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുണ്ട്.
യെമനിലെ കൂട്ടക്കൊല....
പറയാവുന്നതിലും അപ്പുറമാണ് യെമനിലെ ക്രൂരത. അറബ് സഖ്യത്തിന് പുറമേ ഷിയാ വിമതരും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. അതിന് പുറമേ അറബ് സഖ്യം നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം മാത്രം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അതേസമയം യെമനിലെ പോരാട്ടങ്ങള്‍ക്കായി ആയുധങ്ങള്‍ നല്‍കുന്നത് എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരെയും സഹായിക്കരുത്
യെമനില്‍ പോരാട്ടം നടത്തുന്ന അറബ് സക്യത്തെ അമേരിക്കയും ബ്രിട്ടനും സഹായിക്കരുത്. സൗദിയാണ് യെമനില്‍ ഏറ്റവുമധികം പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇവര്‍ക്ക് ആയുധം നല്‍കുന്നത് ഒഴിവാക്കണം. അതുപോലെ ഹൂത്തികള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനും ഒഴിവാക്കണം. അതേസമയം യെമന്‍ സര്‍ക്കാരിനും മനുഷ്യാവകാശ ലംഘനങ്ങളില്‍ പങ്കുണ്ട്. സൈന്യത്തിലേക്ക് ചെറിയ കുട്ടികളെ നിര്‍ബന്ധിച്ച് റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള ക്രൂരതകള്‍ യെമനില്‍ നടക്കുന്നുണ്ടെന്ന് യുഎന്‍ പറയുന്നു.
വ്യോമാക്രമണങ്ങള്‍....
യെമനിലെ വ്യോമാക്രമണങ്ങളാണ് ഏറ്റവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഔദ്യോഗികമായി പല ആക്രമണങ്ങളും അറബ് സഖ്യം അറിയിച്ചിട്ടില്ല. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാത്തത് മറ്റൊരു ആശയക്കുഴപ്പമാണ്. ഹുദൈദയില്‍ ഉണ്ടായ ആക്രമണമൊക്കെ അതില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവര്‍ ജനവാസ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ുന്നത്. വിമതരെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ എന്തിനാണ് ഈ സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്നതെന്നും യുഎന്‍ ചോദിക്കുന്നു.
യുഎസ്സിന്റെ മുന്നറിയിപ്പ്
സൗദിക്കെതിരെ ആത്മമിത്രമായ അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യെമനിലെ സൈനിക സഹായങ്ങള്‍ കുറയ്ക്കുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് ഇനിയും അമേരിക്ക സഹായിക്കുന്നത് പ്രശ്നങ്ങള്‍ ഗുരുതരമാക്കും. നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് യെമനിലെ വ്യോമാക്രമണങ്ങളില്‍ ആശങ്കയറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക സഹായം വെട്ടിക്കുറയ്ക്കുന്നത്.
ട്രംപിന് താല്പര്യമുണ്ടോ?
സൗദിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താല്പര്യമുണ്ടോ എന്നാണ് പ്രധാന ചോദ്യമായി ഉയരുന്നത്. എന്നാല്‍ ട്രംപിനെ ഇതിനെ എതിര്‍ക്കുന്നു. യുഎസ്സ് കോണ്‍ഗ്രസ് സൗദിയെ പരസ്യമായി എതിര്‍ക്കുന്നുണ്ട്. വ്യോമസഹായങ്ങളാണ് യുഎസ്സ് സൗദിക്ക് കൂടുതലായി നല്‍കുന്നത്. ഇത് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ്. ട്രംപ് യുഎസ്സിന്റെ ഏറ്റവും വിശ്വസ്ത അനുയായി ആയി കാണുന്നതും സൗദിയെയാണ്.
അമേരിക്കയുമായി തെറ്റുമോ
അമേരിക്കയുമായി സൗദി തെറ്റിപ്പിരിയുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ സ്കൂള്‍ ബസ്സിന് നേരെയുള്ള ആക്രമണം യുഎസ്സ് പ്രതിരോധ മന്ത്രാലയത്തിലെ പ്രമുഖ കരാറുകാരനായ ലോക്ക് ഹീഡ് മാര്‍ട്ടിന്റെ ആയുധങ്ങള്‍ കൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇത് അമേരിക്കയ്ക്ക് വലിയ ക്ഷീണമായിരുന്നു. ഇതിന് ശേഷം നിരന്തരമായി സൗദിയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ട് അമേരിക്ക. എന്നാല്‍ യുഎസ്സിന്റെ പെട്ടെന്നുള്ള മാറ്റത്തില്‍ സൗദിക്ക് അതൃപ്തിയുണ്ട്.