കശ്മീരികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? നിയന്ത്രങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ വിദഗ്ദര്‍
ജനീവ: ജമ്മു കശ്മീര്‍ ഇന്ത്യയ്ക്ക് നിര്‍ദേശവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധര്‍. കശ്മീര്‍ താഴ്വരയില് ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള വിലക്ക് 19ാം ദിവസത്തിലെത്തുമ്പോഴാണ് മനുഷ്യാവകാശ വിദഗ്ദര്‍ രംഗത്തെത്തുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിപ്രായ സ്വാന്ത്ര്യത്തെക്കുറിച്ചാണ് ഓര്‍മിപ്പിക്കുന്നത്. കശ്മീരി ജനതക്ക് വിവരങ്ങള്‍ അറിയാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നും സംഘം ചൂണ്ടിക്കാണിച്ചു. സാവധാനം കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഡേവിഡ് കയേ, മൈക്കിള്‍ ഫോര്‍സ്റ്റ്, ബെര്‍ണാഡ് ദുഹൈം, ക്ലെമന്റ് ന്യാലെറ്റ്സോസി വോള്‍, ആഗ്നസ് കല്ലാമാര്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഗുണനിലവാരമില്ലാത്ത കൃത്രിമ ഇടുപ്പ്;ജോണ്സണ് ആന്റ് ജോണ്സണ് മൂന്ന് പേര്‍ക്ക് 25 ലക്ഷം വീതം നൽകി
ആഗസറ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ല് ഭൂരിപക്ഷത്തോടെ പാസായതോടെ കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത്. പുതിയ ബില്ല് പ്രകാരം ഒക്ടോബര്‍ ഒന്നുമുതല്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും നിലവില്‍ വരും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവുമാണ്.
അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധവും
ജനങ്ങളുടെ അഭിപ്രായ സ്വാന്ത്ര്യത്തിനും വിവരങ്ങള്‍ അറിയുന്നതിനും പ്രതിഷേധിക്കാനും പ്രാപ്തരാക്കുന്ന വിധത്തില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഒരു ജനതയെ മുഴുവന്‍ ശിക്ഷിക്കുന്നതാണ് ഇപ്പോള്‍ കശ്മീരിലെ സ്ഥിതിയെന്നാണ് വിദഗ്ദര്‍ വിശേഷിപ്പിക്കുന്നത്. ന്യായീകരണമില്ലാതെ സര്‍ക്കാര്‍ ഇന്റര്‍നെറ്റും ടെലി കമ്യൂണിക്കേഷന്‍ ശൃംഖലകളും പ്രവര്ത്തനഹരിതമാക്കിയ സര്‍ക്കാര്‍ നടപടിയെയും സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഒരു കുറ്റവും ചെയ്യാത്ത ഒരു ജനതയെ മുഴുവനായി ശിക്ഷിക്കുന്നതാണ് നടപടിയെന്നും കുറ്റപ്പെടുത്തുന്നു.
അനധികൃത വീട്ടുതടങ്കലും നിയന്ത്രണങ്ങളും
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് നീക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ച സര്‍ക്കാര്‍ വന്‍ തോതില്‍ സൈന്യത്തെയും വിന്യസിച്ചിരുന്നു. ഇതിനെയും മനുഷ്യാവകാശ വിദഗ്ധര്‍ വിമര്‍ശിച്ചിരുന്നു. അതേസമയം പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വീടുകളില്‍ സുരക്ഷാ സേന രാത്രിയില്‍ റെയ്ഡ് നടത്തി യുവാക്കളെ അറസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ആശങ്കയുണ്ട്. ഇത്തരം നീക്കങ്ങള്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. കശ്മീരിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കണമെന്നും സംഘം വ്യക്തമാക്കി.
അറസ്റ്റിലായവര്‍ എവിടെ?
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി അറസ്റ്റിലായിട്ടുള്ളവര്‍ എവിടെയാണെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും സംഘം കൂട്ടിച്ചേര്‍ക്കുന്നു. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെല്ലാം ആഗസ്റ്റ് 4ന് രാത്രിയോടെ തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സജ്ജാദ് ലോണ്‍, എന്നിവരുള്‍പ്പെടെ നിരവധി പേരാണ് തടങ്കലിലുള്ളത്. ഇതിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ്
ആ രാത്രിയില്‍ സംഭവിച്ചത്...
ആഗസ്റ്റ് 4ന് രാത്രിയിലാണ് ജമ്മു കശ്മീരിലെ മൊബൈല്‍ ഫോണ്‍, ടിവി ചാനലുകള്‍ എന്നിവ നിശ്ചലമാകുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് അര്‍ദ്ധരാത്രി തന്നെ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. വര്‍ഷം തോറും നടത്തിവരുന്ന അമര്‍നാഥ് യാത്ര റദ്ദാക്കി തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും തിരിച്ചയച്ചതായിരുന്നു തുടക്കം. പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍, ലഡാക്ക് എന്നിനങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിശ്ചലമാക്കിയത്. എന്നാല്‍ 12 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങള്‍ എടുത്തുനീക്കിയത്. ഇതിന് ശേഷം സംസ്ഥാനത്തെ 5,774 സ്കൂളുകളില്‍ 300 എണ്ണം മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്.
സമാധാനത്തിനെന്ന് വാദം
ജമ്മു കശ്മീര്‍ താഴ് വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയിലെ യുഎന്‍ പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്ര സഭയില്‍ ഇക്കാര്യം ധരിപ്പിച്ചിരുന്നു. കശ്മീര്‍ വിഷയം ആഭ്യന്തര പ്രശ്നമാണെന്ന് ലോകരാജ്യങ്ങളോടും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പാകിസ്താനും ചൈനയുമാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി. കശ്മീരിന്റെ കാര്യം നോക്കിനടത്തുന്നത് എങ്ങനെയാണെന്ന് സര്‍ക്കാരിനെ പഠിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.