പൗരത്വ ഭേദഗതി ബിൽ; സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുന്നു, ചിലർ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് യുഎൻ!
ദില്ലി: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നിയമത്തിന്റെ അനന്തരഫലങ്ങൾ ഗൗരവമായി നിരീക്ഷിച്ചു വരികയാണെന്ന് യുഎൻ. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്ര സഭ ഗൗരവമായി നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുസഭകളും പാസ്സാക്കിയ ബില്‍ വ്യാഴാഴ്ച രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ബിൽ പാസായതിന് പിന്നാലെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദർശനം വരെ റദ്ദാക്കിയിരുന്നു.
Recommended Video
ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഉലയാനുള്ള സാഹചര്യവും നിലവിലുണ്ട്. ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം. വ്യാഴാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെച്ചത്. നിയമം പ്രാബല്ല്യത്തിൽ വന്നതോടെ 2014 ഡിസംബർ 31നുമുമ്പ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കും.