ജെറുസലേം: അമേരിക്കന്‍ നിലപാടിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയമവതരിപ്പിക്കും
ജെറുസലേം: അമേരിക്കന്‍ നിലപാടിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയമതവതരിപ്പിക്കും
ന്യൂയോര്‍ക്ക്: ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചുംകൊണ്ടുള്ള അമേരിക്കന്‍ നിലപാടിനെതിരേ തിങ്കളാഴ്ച യുഎന്‍ രക്ഷാസമിതിയില്‍ കരട് പ്രമേയം വോട്ടിനിടും. അമേരിക്കന്‍ നടപടിയുടെ സാഹചര്യത്തില്‍ ജെറൂസലേമിന്റെ നിയമപരമായ നിജസ്ഥിതി ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് കരട് പ്രമേയം.
അമേരിക്കയുടെ പേരെടുത്ത് വിമര്‍ശിക്കാതെയാണ് ഈജിപ്ത്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയുടെ എതിര്‍പ്പ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. എന്നാല്‍ എന്തൊക്കെയായാലും അമേരിക്ക പ്രമേയം വീറ്റോ ചെയ്യുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കയെ നേരിട്ട് വിമര്‍ശിക്കാതെ, ജെറൂസലേമിന്റെ നിജസ്ഥിതിയുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ തീരുമാനങ്ങളില്‍ അതിയായി ഖേദിക്കുന്നുവെന്നാണ് പ്രമേയം പറയുന്നത്. അതേസമയം, അമേരിക്കയെ പേരെടുത്ത് വിമര്‍ശിക്കാത്ത നടപടിക്കെതിരേ ഫലസ്തീന്‍ പ്രതിനിധികള്‍ പ്രതിഷേധം രേഖപ്പെടുത്തി. നേരത്തേയുള്ള യു.എന്‍ സെക്യൂരിറ്റി പ്രമേയങ്ങള്‍ അനുസരിച്ചുള്ള ജെറൂസലേമിന്റെ സ്ഥിതി തുടരണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം.
മോദിയോ രാഹുൽ ഗാന്ധിയോ.. കോൺഗ്രസോ ബിജെപിയോ.. ആര് ചിരിക്കും ഗുജറാത്തിൽ.. ഇന്നറിയാം ഫലം!!
പുണ്യനഗരമായ ജെറൂസലേമിന്റെ സ്വഭാവം, നിജസ്ഥിതി, ജനസംഖ്യ തുടങ്ങിയവയില്‍ ഏതെങ്കിലും രീതിയില്‍ മാറ്റം വരുത്തുന്ന രീതിയിലുള്ള എന്ത് തീരുമാനവും പ്രവൃത്തിയും നിലനില്‍ക്കുന്നതല്ലെന്നും അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അത്തരം നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും പ്രമേയം വ്യക്തമാക്കുന്നുണ്ട്. ഇസ്രായേല്‍ എംബസികള്‍ തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റരുതെന്നും ലോകരാഷ്ട്രങ്ങളോട് പ്രമേയം ആവശ്യപ്പെടുന്നു. അമേരിക്കയ്ക്കു പുറമെ, ചൈന, ഫ്രാന്‍സ്, യു.കെ, റഷ്യ എന്നീ സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും ചേര്‍ന്നതാണ് യു.എന്‍ രക്ഷാസമിതി. അമേരിക്ക പ്രമേയത്തിനെതിരേ വോട്ട് ചെയ്യുന്ന പക്ഷം, പ്രശ്‌നം യു.എന്‍ പൊതുസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ ഫലസ്തീന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ശ്രമിക്കുമെന്നും സൂചനയുണ്ട്.