ഖര്‍ദാവിയുടെ മകളെയും ഭര്‍ത്താവിനെയും വിട്ടയക്കണമെന്ന് ഈജിപ്തിനോട് യുഎന്‍
ജെനീവ: ഈജിപ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രമുഖ മുസ്ലിം പണ്ഡിതന് യൂസുഫുല്‍ ഖര്‍ദാവിയുടെ മകളെയും മരുമകനെയും ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കാര്യാലയം ആവശ്യപ്പെട്ടു. ഒല അല്‍ ഖര്‍ദാവിയെയും മരുമകന് ഹിഷാം ഖാലിദിനെയും ജൂണ്‍ 30ന് ഈജിപ്ത് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തരുന്നു.
ഒല അല്‍ ഖര്‍ദാവിയുടെ ആരോഗ്യനില മോശമാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ മാനിക്കേണ്ട ബാധ്യത ഈജിപ്ത് ഭരണകൂടത്തിനുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ കാര്യാലയം വക്താവ് ലിസ് ത്രോസെല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈജിപ്തിലെ ഏറ്റവും മോശം ജയിലുകളിലൊന്നും ഏകാന്തതടവിലാണ് ഒലയെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഭര്‍ത്താവ് ഹുസ്സാം ഖലഫിനെ മറ്റൊരു ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇരുവരെയും നിരുപാധികം വിട്ടയക്കാന്‍ ഈജിപ്ത് ഭരണകൂടത്തോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു. ഇരുവരുടെയും തടവ് അന്യായമാണെന്ന് യു.എന്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. ഈജിപ്തില്‍ നിരോധിച്ച മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണെന്നും പൊതുസ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ആക്രമണ പദ്ധതികള്‍ ആസുത്രണം ചെയ്തുവെന്നുമാണ് ദമ്പതികള്‍ക്കെതിരേ ചുമത്തിയ കുറ്റം.
ജുണ് 23നാണ് പോലിസ് ഇവരെ പിടികൂടിയത്. ബീച്ച് റിസോര്‍ട്ട് ഹോട്ടലില്‍ വച്ചാണ് അറസറ്റ് ചെയ്തതെന്ന് ദമ്പതികളുടെ അഭിഭാഷകന് അബുഅലമാദി പറഞ്ഞു. ഖര്‍ദാവി ഉള്‍പ്പെടെ 59 വ്യക്തികളെയും ബ്രദര്‍ഹുഡ് അടക്കമുളള 12 സംഘടനകളെയും ഖത്തര്‍ സഹായിക്കുന്നുവെന്ന് സൗദിയും സഖ്യശക്തികളും സംയുക്തമായി ആരോപിച്ചിരുന്നു. ഖര്‍ദാവിയുടെ 'ശരീഅത്തും ജീവിതവും' എന്ന അല്‍ജസീറ ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ലോകത്താകമാനം ദശലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്. നേരത്തേ ഈ ടെലിവിഷന്‍ പരിപാടിയെ ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ വിമര്‍ശിച്ചിരുന്നു