ഉറുമ്പുകള്‍ നിര്‍മിച്ച ഭൂഗര്‍ഭ നഗരം; 10 ടണ്‍ സിമന്റ് ഒഴിച്ചു, എഞ്ചിനിയര്‍മാരെ അതിശയിപ്പിച്ച നിര്‍മാണം
ഉറുമ്പ് ഒരു ചെറിയ ജീവി മാത്രമാണെങ്കിലും, അവയുടെ സാമൂഹിക ജീവിതവും കഠിനാധ്വാനവും മനുഷ്യർക്ക് പോലും മാതൃകയാക്കാവുന്ന ഒന്നാണ്. ഇവയുടെ ചിട്ടയായ പ്രവർത്തനങ്ങളെയും കൂട്ടായ പ്രവർത്തനങ്ങളെയും കുറിച്ച് പഠനങ്ങൾ ധാരാളമായി നടന്നിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ബ്രസീലിലെ സിവിൽ എഞ്ചിനീയർമാരെ പോലും അമ്പരപ്പിക്കുന്ന ഒരു ഭൂഗർഭ നഗരം ഇവർ നിർമ്മിച്ചതായി കണ്ടെത്തിയിരിക്കുകയാണ്.
ഇല വെട്ടിപ്പെറുക്കുന്ന അറ്റാ ലേവിഗാറ്റ എന്ന വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളാണ് ഈ അദ്ഭുത നിർമ്മിതിക്ക് പിന്നിൽ. ബ്രസീലിലെ വിശാലമായ 'സെറാഡോ’ മേഖലയിൽ പ്രൊഫസർ ലൂയിസ് കാർലോസ് ഫോർട്ടിയും സംഘവുമാണ് ഈ കൂറ്റൻ ഭൂഗർഭ നഗരം കണ്ടെത്തിയത്. ഇവയുടെ കൂടുണ്ടാക്കുന്ന രീതി പ്രകൃതിയിലെ അത്ഭുതങ്ങളെ സൂചിപ്പിക്കുന്നതാണ്.

ഈ ഭൂഗർഭ ലോകം എങ്ങനെയാണ് രൂപപ്പെട്ടതെന്ന് മനസ്സിലാക്കുന്നതിനായി, ഗവേഷകർ പത്ത് ടൺ സിമന്റ് ഉറുമ്പു കൂട്ടിലേക്ക് ഒഴിച്ചു. 26 അടി താഴ്ചയിലേക്ക് ഇറങ്ങി ഈ ദ്രാവക രൂപത്തിലുള്ള കോൺക്രീറ്റ് ഉറുമ്പുകൾ നിർമ്മിച്ച സങ്കീർണ്ണമായ തുരങ്കങ്ങളെല്ലാം നിറച്ചു. പിന്നീട് നടത്തിയ ഖനനത്തിൽ ലക്ഷക്കണക്കിന് ഉറുമ്പുകൾ അധിവസിച്ചിരുന്ന ഒരു വലിയ ഭൂഗർഭ മാതൃക വെളിച്ചത്ത് വന്നു.
ഈ ഉറുമ്പുകൾ ഭക്ഷണം ശേഖരിക്കുന്നതിനുള്ള തുരങ്കങ്ങൾ, ഫംഗസ് വളർത്തുന്നതിനുള്ള തോട്ടങ്ങൾ, വായുസഞ്ചാരത്തിനുള്ള ഷാഫ്റ്റുകൾ എന്നിവ നിർമ്മിച്ചിരുന്നു എന്നത് ഏറെ അതിശയിപ്പിക്കുന്ന കാര്യമാണ്. മനുഷ്യർക്ക് സാധ്യമെന്ന് കരുതുന്ന സിവിൽ എഞ്ചിനീയറിംഗ് വിസ്മയങ്ങൾക്ക് സമാനമായി, ഈ സൂക്ഷ്മജീവികൾ 40 ടണ്ണോളം മണ്ണ് നീക്കം ചെയ്താണ് ഇത്രയും സങ്കീർണ്ണവും കാര്യക്ഷമവുമായൊരു നഗര പരിസ്ഥിതി കെട്ടിപ്പടുത്തത്. ഈ തുരങ്കങ്ങളുടെ നിർമ്മാണ രീതി, ഉറുമ്പുകളുടെ കൂട്ടായ ബുദ്ധിയുടെ അസാധാരണമായ ഉദാഹരണമാണ്.
'റിസർച്ച് ഗേറ്റ്' പുറത്തുവിട്ട പഠനം അനുസരിച്ച്, ഈ ഭൂഗർഭ കോളനിയുടെ ഘടന പഠിക്കാനാണ് സിമന്റ് ഒഴിച്ചത്. ഇതിൽ ഓരോ ഭാഗത്തിനും ഓരോ പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടെന്ന് കണ്ടെത്തി. ഉറുമ്പുകൾ തങ്ങളുടെ പ്രധാന ഭക്ഷണമായ ഫംഗസ് വളർത്താൻ ഓവൽ ആകൃതിയിലുള്ള 'ഫംഗസ് അറകൾ' നിർമ്മിച്ചു. ഇലകൾ നേരിട്ട് ഭക്ഷിക്കുന്നതിന് പകരം, അവ ചവച്ചരച്ച് പ്രത്യേക അറകളിൽ വളർത്തുന്ന ഒരുതരം ഫംഗസാണ് ഇവയുടെ പ്രധാന ആഹാരം.
കൂടാതെ, മാലിന്യങ്ങൾ നീക്കം ചെയ്യാനായി രണ്ട് പ്രത്യേക അറകളും ഈ കൂടുകളിൽ ഉണ്ടായിരുന്നു. ഈ തുരങ്കങ്ങൾ വെറുതെ നിർമ്മിച്ചതല്ല. ഇവ ഉറുമ്പുകൾക്ക് ഹൈവേകൾ പോലെ പ്രവർത്തിക്കുന്നു. ഇലകൾ കൊണ്ടുവരാനും, കൂടൊട്ടാകെ ഓക്സിജൻ എത്തിക്കാനും ഈ വഴികൾ സഹായിക്കുന്നു.
'ഇൻസെക്ട്‌സ് ജേണൽ' പ്രകാരം, ചൈനയിലെ വന്മതിൽ നിർമ്മിച്ചതിന് സമാനമായി, ഈ ഉറുമ്പുകൾ ഏകദേശം 40 ടൺ മണ്ണ് ഉപരിതലത്തിലേക്ക് നീക്കം ചെയ്‌തതായാണ് കണക്കാക്കുന്നത്. മണ്ണിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ ഇവയുടെ നിർമ്മാണ വൈദഗ്ദ്ധ്യത്തെ അതിശയകരമാക്കുന്നു. കൃത്യമായി നിർമ്മിച്ച ഈ തുരങ്കങ്ങൾക്ക് മുകളിലുള്ള ഭാരം താങ്ങാൻ കഴിയും, ആഴത്തിൽ കുഴിച്ചാലും അവ തകരുകയുമില്ല. അതിനാൽ, രാജ്ഞിക്കും കുഞ്ഞുങ്ങൾക്കും മണ്ണിന്റെ ഏറ്റവും താഴ്ന്ന തലങ്ങളിൽ സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നു.
ഈ ഉറുമ്പ് കോളനികൾ എങ്ങനെ തണുത്ത കാലാവസ്ഥ നിലനിർത്തുന്നു എന്നതിനെക്കുറിച്ച് 'ബ്രസീലിയൻ ജേണൽ ഓഫ് ബയോളജി ഓഫ് ദ സിമന്റ് കാസ്റ്റ്സ്' എന്ന ശാസ്ത്രീയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടുകൾ സ്വാഭാവിക താപ നിയന്ത്രിത വെന്റിലേഷൻ സംവിധാനത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുരങ്കങ്ങളുടെ ക്രമീകരണം ഒരു 'ചിമ്മിനി പ്രഭാവം' ഉണ്ടാക്കുന്നു. ഫംഗസ് അറകളിൽ നിന്നും ലക്ഷക്കണക്കിന് ഉറുമ്പുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ചൂട് ഒരു സംവഹന പ്രവാഹം സൃഷ്ടിക്കുകയും ഉപരിതലത്തിൽ നിന്ന് ശുദ്ധമായ ഓക്സിജൻ ഉള്ളിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു.
പ്രധാന കോളനിയിലേക്ക് രോഗാണുക്കളും പരാന്നഭോജികളും പടരുന്നത് തടയാനായി കൂടുണ്ടാക്കുന്നതിന്റെ വശങ്ങളിലോ താഴെയോ മാലിന്യ അറകൾ തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്നു. ബ്രസീലിൽ നടന്ന പഠനങ്ങളിൽ, കൂടിന്റെ വലുപ്പമനുസരിച്ച് 3,500 മുതൽ 10,000 കിലോഗ്രാം വരെയുള്ള മിശ്രിതം ശാസ്ത്രജ്ഞർ തയ്യാറാക്കിയിരുന്നു. ഇത് ഉറുമ്പിൻകൂടിന്റെ വിശദമായ ഭൂപടം നൽകുകയും അവയുടെ ഘടനയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.















Click it and Unblock the Notifications