കിമ്മിന്റെ സാമ്രാജ്യത്ത് മുഴുപ്പട്ടിണി, ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത് ? ദുരൂഹത; വൻ വെളിപ്പെടുത്തൽ
ജനീവ: ലോകം എപ്പോഴും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഉത്തരകൊറിയ. ആ ഉത്തരകൊറിയയില്‍ പട്ടിണിയും ക്ഷാമവും രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ പട്ടിണിയിലാക്കിയതിന് പ്രധാന കാരണമായി പറയുന്നത് കൊവിഡിനെ തുടര്‍ന്ന് ചൈനയുമായുള്ള അതിര്‍ത്തി അടച്ചതാണ്. കൂടാതെ കൊവിഡിനെ തുടര്‍ന്ന് സ്വീകരിച്ച കര്‍ശന നടപടികളും രാജ്യത്തെ പട്ടിണിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതു തുടര്‍ന്നാല്‍ രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തുന്നത്. വിശദാംശങ്ങളിലേക്ക്...
ഉപരോധം അവസാനിപ്പിക്കണം
ഉത്തരകൊറിയയിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുഎന്നിന്റെ പ്രത്യേക പ്രതിനിധി തോമസ് ഓജ ക്വിന്റാനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമവും പോഷകാഹാരകുറവും നാള്‍ക്കു നാള് വര്‍ദ്ധിച്ചുവരികയാണ്. ആണവ മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഏര്പ്പെടുത്തില വിലക്കിന്റെ കാര്യം പുനപരിശോധിക്കാന്‍ യുഎന്‍ രക്ഷാ കൗണ്‍സില്‍ തയ്യാറാവണമെന്നും തോമസ് ഓജ ആവശ്യപ്പെട്ടു.
സാമ്പത്തികമേഖല
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഉത്തരകൊറിയയുടെ സാമ്പത്തിക സ്ഥിതി ആകെ തര്‍ന്നിരിക്കുകയാണ്. ഇതുവരെ കൊവിഡ് കണക്കുകള്‍ പുറത്തുവിടാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല. ദിവസത്തില്‍ രണ്ട് നേരെ ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കുട്ടികളുടെ സ്ഥിതി വളരെ പരിതാപകരമാണ്. പോഷകമുള്ള ഭക്ഷണം ലഭിക്കാത്തത് കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നഗരങ്ങളില്‍ വീടില്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ തോമസ് ചൂണ്ടിക്കാട്ടുന്നു.
വ്യാപാരം കുറഞ്ഞു
ഉത്തരകൊറിയയും ചൈനയുമായുള്ള വ്യാപാരം 90 ശതമാനമാണ് കുറഞ്ഞത്. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ കണക്കാണിത്. രാജ്യത്തെ ജനങ്ങളില്‍ പലരും ചോളം മാത്രമാണ് കഴിക്കുന്നത്. ചിലര്‍ മുഴുപ്പട്ടിണിയിലും. രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ മരുന്നുകളും മാനുഷിക സഹായവും എത്തിക്കണമെന്ന് യുഎന്നിനോട് തോമസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനം പേരും ഇപ്പോള്‍ പട്ടിണിയിലാണ്. അതായത് ഏകദേശം ഒരു കോടിയില്‍ അധികം ജനങ്ങള്‍.
ദക്ഷിണകൊറിയയുമായി
എന്നാല്‍, ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിയൊന്നും ഭരണാധികാരി കിം ജോങ് ഉന്‍ സ്വീകരിച്ചിട്ടില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം ദക്ഷിണകൊറിയയുമായുള്ള ആശയവിനിമയ സംവിധാനം ഉത്തരകൊറിയ നിര്‍ത്തിവച്ചിരുന്നു. സൈനികവും രാഷ്ട്രീയവുമായ എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ പൊങ്യാങ് വിരുദ്ധ ലഘുലേഖകള്‍ അയക്കുന്നത് സംബന്ധിച്ച് ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഇങ്ങനെ ഒരു തീരുമാനം പുറത്തുവന്നത്.
Recommended Video
പൂര്‍ണമായും നിര്‍ത്തിവയ്ക്കും
ജൂണ്‍ 9ന് ഉച്ചയ്ക്ക് 12 മുതല്‍ ഇരു കൊറിയകളും തമ്മിലുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ രണ്ട് രാജ്യങ്ങളിലെ സൈനികരുടെ ആശയവിനിമയം, ട്രെയല്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍, വര്‍ക്കേഴ്സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മറ്റിയും സൗത്ത് കൊറിയന്‍ പ്രസിഡന്റിന്റെ ബ്ലൂം ഹൗസും തമ്മിലുള്ള ഹോട്ട് ലൈന്‍ സംവിധാനവും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുലൈമാനി വധം: പ്രതികാരത്തിന് ഇറാന്... യുഎസ്സിന് വിവരം കൈമാറിയ ചാരനെ തൂക്കിലേറ്റും, സ്വന്തം പൗരന്!!