ഹാഫിസ് സയീദ് മുന്‍ പ്രഫസര്‍; കുടുംബം നോക്കാന്‍ പണംവേണം, യുഎന്‍ അംഗീകരിച്ചു
ഇസ്ലമാബാദ്: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനായ ഹാഫിസ് സയീദിന് അനുകൂലമായി ഐക്യരാഷ്ട്രസഭയുടെ തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബത്തിന് ജീവിതം നയിക്കാന്‍ പണം ആവശ്യമാണെന്നും തടഞ്ഞുവച്ച പണം വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്താന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഐക്യരാഷ്ട്ര സഭ അനുകൂല നിലപാട് സ്വീകരിച്ചു. ഒരു രാജ്യങ്ങളും എതിര്‍പ്പ് ഉന്നയിച്ചില്ല. തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി പണം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.
ജമാഅത്തുദ്ദഅ്‌വ നേതാവായ സയീദിനെ ഐക്യരാഷ്ട്രസഭ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. പാകിസ്താന്‍ ഭരണകൂടം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതോടെ പണം പിന്‍വലിക്കാന്‍ സാധിക്കാതെവന്നു. ഇതിനെതിരെ ഹാഫിസ് സയീദിന്റെ കുടുംബം സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്താന്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ അയച്ചു. എതിര്‍പ്പ് ഉയരാത്ത സാഹചര്യത്തില്‍ രക്ഷാസമിതി ആവശ്യം അംഗീകരിക്കുകയായിരുന്നു.
കര്‍ണാടകയില്‍ വിമതര്‍ പണിപറ്റിച്ചു; ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു, ഇനി കോടതി തീരുമാനത്തിന് ശേഷം
2012ല്‍ അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച വ്യക്തിയാണ് സയീദ്. ഇദ്ദേഹത്തിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. 2008ലെ മുംബൈ ആക്രമണത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭ നടപടിയെടുത്തത്. ഒന്നര ലക്ഷം പാകിസ്താന്‍ രൂപ സയീദിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കണമെന്നായിരുന്നു പാകിസ്താന്റെ അപേക്ഷ.
ലാഹോറിലെ എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു സയീദ്. 1974 മുതല്‍ 1999 വരെ ഇവിടെ സേവനം അനുഷ്ടിച്ചിരുന്നു. ഇക്കാര്യമാണ് പാകിസ്താന്‍ അപേക്ഷയില്‍ പറയുന്നത്. അധ്യാപകനായി 25 വര്‍ഷം സേവനം അനുഷ്ടിച്ച സയീദിന് പെന്‍ഷനായി 45000 പാകിസ്താന്‍ രൂപ ലഭിക്കുന്നുണ്ട്. ഈ തുക നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചിരുന്നത്.