ഇസ്ലാമിക തീവ്രവാദത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കുമെന്ന് ട്രംപ്... ആദ്യപ്രസംഗത്തില്‍ തന്നെ
വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്തു. വാഷിങ്ടണിലെ ക്യാപിറ്റല്‍ ടവറില്‍ നടക്കുന്ന പൊതു ചടങ്ങിലാണ് ട്രംപ് സ്ഥാനമേറ്റെടുത്തത്. അമേരിക്കൻ സപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ആണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം വൈസ് പ്രസിഡന്റ് മൈക് പെൻസ് ആണ് സത്യപ്രതിജ്ഞ ചെയ്തത്.
ഞങ്ങള്‍ അധികാരം വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് മാറ്റുകയാണ്... അത് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടേയും ലോകത്തിന്റേയും ഭാവി നാം ഒരുമിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളെ മറികടന്ന് അമേരിക്കയെ ശക്തമായ രാഷ്ട്രം ആക്കി മാറ്റുകയാണ് തന്റെ ലക്ഷ്യം എന്നും ട്രംപ് പറഞ്ഞു. ഇസ്ലാം തീവ്രവാദത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കും എന്ന നിര്‍ണായകമായ പ്രഖ്യാപനവും ട്രംപ് തന്റെ മറുപടി പ്രസംഗത്തില്‍ നടത്തിയിട്ടുണ്ട്.
അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റ് ആണ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയത്. എട്ട് ലക്ഷം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. അതിൽ ഒരു വിഭാഗം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി