ആ കമ്പനി യുഎസ്സില്‍ വേണ്ട... വിവരങ്ങള്‍ ചോരുന്നു, ചൈനയെ പൂട്ടാന്‍ ട്രംപ്, ഇനി സഹകരണമില്ല!!
വാഷിംഗ്ടണ്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട് അമേരിക്ക, ചൈന ബന്ധം വീണ്ടും വഷളാവുന്നു. ദിവസവും ചൈനയ്‌ക്കെതിരെയുള്ള ആക്രണങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് മുന്നില്‍ നില്‍ക്കുകയാണ്. ലോകാരോഗ്യ സംഘടന അടക്കം ചൈനയുടെ പക്ഷത്താണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അവര്‍ക്കുള്ള ഫണ്ടുകളും വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചൈനീസ് കമ്പനികളെ അമേരിക്കന്‍ മണ്ണില്‍ നിന്ന് തുരത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
നേരത്തെ കൊറോണവൈറസ് മൂലം മരിച്ചവരുടെ കണക്കുകളില്‍ ചൈന തട്ടിപ്പ് നടത്തിയെന്ന് ട്രംപിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പുറമേ യുഎസ്സിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ആഗോള ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍മാര്‍ ആരോപിച്ചിരുന്നു. ഇത് പൂട്ടിക്കെട്ടാനും ആവശ്യപ്പെട്ടിരുന്നു. അതേസമയം ചൈനയെ ആഗോള തലത്തില്‍ തന്നെ ഒറ്റപ്പെടുത്താനാണ് യുഎസ് നീക്കം. അതിനുള്ള തുടക്കമാണിത്.
ചൈനീസ് കമ്പനി
ചൈനയില്‍ നിന്നുള്ള ചൈന ടെലികോം ചൈന യൂനികോണ്‍ എന്നീ ടെലികോം കമ്പനികള്‍ യുഎസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണമെന്നാണ് ആവശ്യം. നിയമ വിഭാഗവും, എഫ്ബിഐയും അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. യുഎസ്സാണ് ചൈന ടെലകോമിന് പ്രവര്‍ത്തിക്കാനാവശ്യമായ പണവും സൗകര്യങ്ങളും നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് യുഎസ് സെനറ്റര്‍മാരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് ട്രംപ്.
വോട്ടെടുപ്പില്‍ തള്ളി
അമേരിക്കയുടെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ നേരത്തെ മറ്റൊരു ചൈനീസ് കമ്പനിയായ ചൈന മൊബൈല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനത്തെ വിലക്കിയിരുന്നു. ഇവരുടെ സേവനം യുഎസ്സില്‍ വേണ്ടെന്ന് വോട്ടെടുപ്പിലാണ് തീരുമാനിച്ചത്. ചൈന യുഎസ്സിന്റെ മണ്ണില്‍ ചാരവൃത്തി നടത്തുന്നുണ്ടെന്നാണ് ആരോപണം. അതിനായി ഈ ടെലികോം കമ്പനികളെ ഉപയോഗിക്കുന്നുണ്ടെന്ന് ട്രംപിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എല്ലാ ചൈനീസ് കമ്പനികളുടെയും ലൈസന്‍സുകള്‍ പുനപ്പരിശോധിക്കാനാണ് തീരുമാനം.
പുതിയ വെല്ലുവിളി
അമേരിക്കയിലെ ന്യൂസ് സര്‍വീസായ വോയ്‌സ് ഓഫ് അമേരിക്കയ്‌ക്കെതിരെയും ട്രംപ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയെ കൊറോണ പ്രതിരോധത്തില്‍ റോള്‍ മോഡലാക്കണമെന്ന് ഇവര്‍ പറഞ്ഞിരുന്നു. വുഹാനില്‍ ഇത് നിയന്ത്രണവിധേയമായതും അവര്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതും നേട്ടമായിട്ടാണ് വോയ്‌സ് ഓഫ് അമേരിക്ക ഉയര്‍ത്തി കാണിച്ചതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. അമേരിക്കയിലെ ജനങ്ങളുടെ പണം ഉപയോഗിച്ച് ഏകാധിപത്യ ഭരണകൂടങ്ങളെയാണ് വോയ്‌സ് ഓഫ് അമേരിക്ക പ്രോത്സാഹിപ്പിക്കുന്നതെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. എന്നാല്‍ ഇവര്‍ ചൈനയെ സ്ഥിരമായി വിമര്‍ശിക്കുന്ന ന്യൂസ് സര്‍വീസാണ്.
യുഎസ്സിന് മുന്നറിയിപ്പ്
യുഎസ് ചൈന ടെലികോമിനെതിരെ നടത്തുന്ന ഏത് നടപടിയെയും എതിര്‍ക്കുമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. മാര്‍ക്കറ്റ് ഇക്കോണമി തത്വങ്ങളെ ബഹുമാനിക്കാന്‍ അമേരിക്ക പഠിക്കണം. ദേശീയ സുരക്ഷയെ ഇത്രത്തോളം ഇടുങ്ങിയതാക്കുന്നതും, സാമ്പത്തിക വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതും തെറ്റായ നയങ്ങളാണെന്ന് ചൈന തുറന്നടിച്ചു. എന്നാല്‍ യുഎസ് ഒരടി പിന്നോട്ടില്ല. ചൈനീസ് ടെലികോമുകളെ ചൈനീസ് സര്‍ക്കാരാണ് നിയന്ത്രിക്കുന്നതെന്ന് യുഎസ്സിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
ജപ്പാന് പിന്നാലെ
ജപ്പാന്‍ ചൈനയില്‍ നിന്നുള്ള നിര്‍മാണ യൂണിറ്റുകളെ പിന്‍വലിക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി മറ്റ് രാജ്യങ്ങളിലേക്ക് കമ്പനികളെ മാറ്റാനാണ് തീരുമാനം. അതേസമയം അമേരിക്കയില്‍ നിന്നും ഈ തീരുമാനം ഉണ്ടാവും. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥ വിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പ് ചൈനയില്‍ നിന്നുള്ള കമ്പനികളെ ഒഴിവാക്കാനാണ് ധാരണ. യുഎസ്സിന് ചൈനയില്‍ നിന്ന് നേട്ടം ഇല്ലാതാകുമ്പോള്‍ ചൈനീസ് കമ്പനികളെ യുഎസ്സില്‍ നിന്ന് ലാഭം ഉണ്ടാക്കുന്നതില്‍ നിന്ന് തടയുകയാണ് ട്രംപിന്റെ ലക്ഷ്യം.
സൈബര്‍ ചാരവൃത്തി
ചൈന യുഎസ് കമ്പനികളിലും പ്രതിരോധ മേഖലയിലും കടന്ന് സൈബര്‍ ചാരവൃത്തിക്ക് ശ്രമിക്കുമെന്ന് യുഎസ് വിലയിരുത്തലുണ്ട്. രാജ്യത്തെ സാമ്പത്തിക ഘടനയും അതോടെ തകരുമെന്ന് മുന്നറിയിപ്പുണ്ട്. നേരത്തെ റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ചൈനയ്ക്ക് യുഎസ്സിലെ ടെലിഫോണ്‍ ലൈനുകള്‍, ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍, സെല്ലുല്ലാര്‍ നെറ്റ് വര്‍ക്ക്, സാറ്റലൈറ്റുകള്‍ എന്നിവയില്‍ ആക്‌സസുണ്ട്. അതുകൊണ്ട് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ചൈനീസ് കമ്പനിക്ക് പകരം അന്താരാഷ്ട്ര ആശയവിനിമയത്തിനായി ഗൂഗിളിനെയാണ് യുഎസ് നിയമിച്ചിരിക്കുന്നത്.