ബോട്ടില്‍ നിറച്ച് ആയുധങ്ങള്‍; ഗള്‍ഫില്‍ വീണ്ടും ഭീതി, സൗദിക്കെതിരെ നീക്കം! ഇത് വേറെ കളിയെന്ന് ഇറാന്
വാഷിങ്ടണ്‍/ടെഹ്റാന്: ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തിയുടെ ദിനങ്ങള്‍ വരികയാണോ? നിറച്ച് ആയുധങ്ങളുള്ള ബോട്ട് പിടികൂടി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആയുധങ്ങള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി കടത്തികൊണ്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ മാസങ്ങള്‍ക്ക് മുമ്പ് ആക്രമണം നടന്നിരുന്നു. കൊറോണ പ്രതിസന്ധിക്ക് മുമ്പ് നടന്ന ദുരൂഹ നീക്കങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ വേറെ ചില കളികള്‍ നടക്കുന്നുവെന്ന് ഇറാന് പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...
നിറച്ച് ആയുധങ്ങള്‍
പിടികൂടിയ ബോട്ടില്‍ നിറച്ച് ആയുധങ്ങളായിരുന്നുവെന്ന് മൈക്ക് പോംപിയോ പറഞ്ഞു. അമേരിക്കയുടെയും ഗള്‍ഫിലെ സഖ്യരാജ്യങ്ങളുടെയും സൈനികരാണ് ബോട്ട് പിടികൂടിയത്. ഇറാന്റെ ആയുധങ്ങളാണ് ബോട്ടിലുണ്ടായിരുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ഹൂത്തികള്‍ക്ക് വേണ്ടി
ഇറാന്റെ ആയുധങ്ങള്‍ യമനിലെ ഹൂത്തികള്‍ക്ക് വേണ്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് പോംപിയോ പറയുന്നത്. യമനിലെ ഹൂത്തികള്‍ ഷിയാ വിഭാഗക്കാരാണ്. ഇവരെ ഇറാന് സഹായിക്കുന്നുവെന്നാണ് അമേരിക്കയും സൗദി സഖ്യരാജ്യങ്ങളും ആരോപിക്കുന്നത്.
അവ്യക്തത നിലനില്ക്കുന്നു
ബോട്ട് പിടികൂടുന്ന വേളയില്‍ അമേരിക്കന്‍ സൈനികര്ക്കൊപ്പമുണ്ടായിരുന്നത് ഏത് രാജ്യത്തിന്റെ സൈനികരാണ് എന്ന് പോംപിയോ വ്യക്തമാക്കിയില്ല. മേഖലയിലെ സഖ്യരാജ്യങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. പോംപിയോയുടെ ആരോപണത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സംഭവം നടന്നത് എപ്പോള്‍
ജൂണ്‍ 28ന് യമന്‍ തീരത്ത് വച്ചാണ് ബോട്ട് പിടികൂടിയത് എന്നാണ് പോംപിയോ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇറാനെതിരെ ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധം നിലവിലുണ്ട്. ഇത് ലംഘിച്ചാണ് ഇറാന് ഭരണകൂടം ഹൂത്തികള്‍ക്ക് ആയുധം എത്തിക്കുന്നത് എന്നും പോംപിയോ പറയുന്നു.
ബോട്ടിലുണ്ടായിരുന്നത് ഇവ
200 ഗ്രനേഡുകള്‍, 1700 റൈഫിളുകള്‍, ഭൂതല-വ്യോമ മിസൈലുകള്‍, മറ്റു മിസൈലുകള്‍, സൈനിക ടാങ്ക് വേധ മിസൈലുകള്‍, മറ്റു അത്യാധുനിക മിസൈലുകള്‍ എന്നിവയാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പോംപിയോ വിശദീകരിച്ചു. സൗദി പിന്തുണയുള്ള യമന്‍ സര്‍ക്കാരിനെതിരെ യുദ്ധം നടത്തുന്നവരാണ് ഹൂത്തികള്‍.
യമന്‍ യുദ്ധത്തിന്റെ കാതല്‍
യമനിലെ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണ് സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള അറബ് സഖ്യം. എന്നാല്‍ വിമരായ ഹൂത്തികളെ പിന്തുണയ്ക്കുന്നവരാണ് ഇറാന്. യമനിലെ മൂന്നില്‍ രണ്ട് പ്രദേശങ്ങളും ഇപ്പോള്‍ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവരെ തുരത്താനാണ് സൗദി സഖ്യം യമനില്‍ ഇടപെട്ടത്.
സൗദി സഖ്യത്തിന് സാധിച്ചിട്ടില്ല
അഞ്ച് വര്‍ഷം പിന്നിട്ട യുദ്ധത്തില്‍ ഇതുവരെ ഹൂത്തികളെ പരാജയപ്പെടുത്താന്‍ സൗദി സഖ്യത്തിന് സാധിച്ചിട്ടില്ല. ഇതിന് കാരണം ഹൂത്തികള്‍ക്ക് ഇറാന്റെ സഹായം ലഭിക്കുന്നതാണ് എന്ന് സഖ്യസേന ആരോപിക്കുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ഹൂത്തികള്‍ക്ക് എങ്ങനെ ആയുധങ്ങള്‍ ലഭിക്കുന്നുവെന്നും അവര്‍ ചോദിക്കുന്നു.
ഒക്ടോബറില്‍ അവസാനിക്കും
2019 നവംബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും യമന്‍ തീരത്ത് വച്ച് ആയുധങ്ങള്‍ അടങ്ങിയ ബോട്ടുകള്‍ പിടികൂടിയിരുന്നു. ഇതിന് പിന്നിലെല്ലാം ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാനെതിരെ ഐക്യരാഷ്ട്രസഭ ചുമത്തിയ ആയുധ ഉപരോധം ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കുകയാണ്.
ചൈനയും റഷ്യയും രംഗത്ത്
ഒക്ടോബറിലാണ് ഇറാനെതിരായ ആയുധ ഉപരോധം അവസാനിക്കുന്നത്. ഉപരോധം നീട്ടണമെന്ന് അമേരിക്ക ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എതിര്‍പ്പുമായി ചൈനയും റഷ്യയും രംഗത്തുണ്ട്. വീറ്റോ അധികാരമുള്ള ഈ രണ്ടു രാജ്യങ്ങള്‍ ഇറാന് പക്ഷം നിന്നത് അമേരിക്കക്ക് തിരിച്ചടിയാണ്.
അമേരിക്ക കളിക്കുന്ന നാടകം
ഈ സാഹചര്യത്തിലാണ് ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന അമേരിക്കയുടെ ആരോപണം. ഉപരോധം നീട്ടാന്‍ വേണ്ടി അമേരിക്ക കളിക്കുന്ന നാടകമാണിതെന്ന് ഇറാന് ആരോപിച്ചു. അമേരിക്ക ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്ത് ഉപരോധം നീട്ടാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും ഇറാന് പറഞ്ഞു.
വിദ്വേഷമാണ് അമേരിക്കന്‍ നയം
അമേരിക്ക പറയുന്ന ബോട്ട് പിടികൂടിയ സംഭവത്തില്‍ ഇറാന് പങ്കില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പ്രതികരിച്ചു. കള്ളവും വിദ്വേഷവുമാണ് അമേരിക്ക പ്രചരിപ്പിക്കുന്നത്. അമേരിക്കന്‍ വിദേശനയത്തിന്റെ, പ്രത്യേകിച്ചും ട്രംപ് ഭരണകൂടത്തിന്റെ അടിസ്ഥാനമാണിതെന്നും മൂസവി പറഞ്ഞു.