അംബാനിക്ക് കോളടിച്ചു, വെനസ്വേലയില്‍ അമേരിക്ക തുണച്ചു: പണി കിട്ടുക സൗദിക്കും ഇറാഖിനും
വെനസ്വേലയില്‍ നിന്നും ഒരു ഇടവളേക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനർമാരായ റിലയന്‍സ് ഗ്രൂപ്പാണ് വെനസ്വേലയില്‍ നിന്നും ഓയില്‍ ഇറക്കുമതിക്ക് തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച അനുമതി റിലയന്‍സിന് അമേരിക്കയില്‍ നിന്നും ലഭിച്ചുവെന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പെടേയുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഉപരോധം നീക്കിയതിന് ശേഷം വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 90 ശതമാനവും റിലയൻസിൻ്റെ സംഭാവനയാണെന്നാണ് ഡാറ്റാ ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലറില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലക്കുറവ് തന്നെയാണ് വെനസ്വേലന്‍ ക്രൂഡ് ഓയിലിനെ ജനപ്രിയമാക്കുന്നത്.

കഴിഞ്ഞ വർഷം പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും പ്രതിപക്ഷവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുനൽകുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതിനെ തുടർന്നായിരുന്നു അമേരിക്ക വെനസ്വേലയ്ക്ക് ഏർപ്പെടുത്തിയിരുന്ന സ്വർണ്ണ, എണ്ണ മേഖലകളിലെ നിയന്ത്രണങ്ങൾ താൽക്കാലികമായി നീക്കം ചെയ്തത്.
എന്നാല്‍ അമേരിക്കയുമായുള്ള കരാർ പാലിക്കുന്നതിൽ വെനസ്വേല പരാജയപ്പെട്ടതിനെത്തുടർന്ന് ഏപ്രിലിൽ ഉപരോധം പുനഃസ്ഥാപിച്ചു.ഇതോടെയാണ് വെനസ്വേലയുമായുള്ള അവിടെ വ്യാപാരം തുടരുന്നതിന് എണ്ണക്കമ്പനികൾ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പെർമിറ്റിന് അപേക്ഷിച്ചത്.
വെനസ്വേലയുടെ ക്രൂഡ് കയറ്റുമതി ജൂണിൽ പ്രതിദിനം 654,000 ബാരലായി ഉയർന്നിരുന്നു. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റിലയൻസിന് പുറമെ, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ്റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎൻജിസി വിദേശ് ലിമിറ്റഡും വെനസ്വേലയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനുള്ള ഇളവിന് അപേക്ഷിച്ചിട്ടുണ്ട്.
വെനസ്വേലയില്‍ നിന്ന് കൂടെ ക്രൂഡ് ഓയില്‍ എത്തുന്നത് സ്വാഭാവികമായും തിരിച്ചടിയാകുക, ഇന്ത്യയുടെ പരമ്പരാഗത ഓയില്‍ വ്യാപര പങ്കാളികളായ ഇറാഖിനേയും സൗദി അറേബ്യയേയുമാണ്. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയതോടെ തന്നെ ഇറാഖും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടിരുന്നു.
വെനസ്വേലയുമായുള്ള വ്യാപാരത്തിന് കേന്ദ്ര സർക്കാറിനും പൂർണ്ണ താല്‍പര്യമാണ്. "ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കരുതൽ ശേഖരം വെനസ്വേലയിലാണ്. വെനസ്വേല വിപണിയിൽ വന്നാൽ, അത് മറ്റെല്ലാവരിലും നല്ല സ്വാധീനം ചെലുത്തും. ങ്ങളുടെ റിഫൈനറികളായ പാരദീപും റിലയൻസും ഇതിനകം വെനസ്വേലൻ എണ്ണ ഉപയോഗിക്കുന്നു," എന്നായിരുന്നു ഗ്ലോബൽ എനർജി അലയൻസ് ഫോർ പീപ്പിൾ ആൻഡ് പ്ലാനറ്റിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ പറഞ്ഞത്.
വെനസ്വേല കൂടി വിപണിയിലേക്ക് വരികയാണെങ്കില്‍ റഷ്യയുടേയും സൌദിയുടേയും മേല്‍ സമ്മർദ്ദം ചെലുത്താന്‍ കഴിയുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു. മാത്രവുമല്ല മറ്റ് രാജ്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ വിലക്കിഴിവില്‍ വെനസ്വേല എണ്ണ ഇന്ത്യക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.
അമേരിക്ക ഉപരോധം ഏർപ്പെടുത്തിനതിന് മുമ്പ് 2017 മുതൽ 2019 വരെയുള്ള കാലയളവിൽ വെനസ്വേലയിൽ നിന്ന് പ്രതിദിനം ഏകദേശം 300,000 ബാരൽ ക്രൂഡ് ഒയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. 2016-ൽ ഇന്ത്യ ഒരു ദിവസം 419,000 ബാരൽ വെനസ്വേലൻ എണ്ണ വാങ്ങി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2020 ഇത് പ്രതിദിനം 167,000 ബാരൽ (b/d) ആയി കുറഞ്ഞു, 2019-ല്‍ ഇത് 307,000 b/d ആയിരുന്നുവെന്നും കണക്കുകള്‍ കാണിക്കുന്നു.












Click it and Unblock the Notifications