സൗദിയിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ ഒഴുകും; 6500 മിസൈലുകള്‍!! 35000 കോടിക്ക് ശേഷം
സൗദി അറേബ്യയ്ക്ക് ആയുധം വില്‍ക്കുന്ന പ്രധാന രാജ്യം അമേരിക്കയാണ്. അമേരിക്ക നല്‍കുന്ന ആയുധങ്ങളാണ് യമനില്‍ ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
വാഷിങ്ടണ്‍: പ്രതിഷേധങ്ങള്‍ അവഗണിച്ച് സൗദി അറേബ്യയുമായി വന്‍ ആയുധ കരാറിന് അമേരിക്കയുടെ തീരുമാനം. സൗദി അറേബ്യയുടെ സമ്പത്ത് വീതംവയ്ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് കോടികളുടെ ആയുധ കരാര്‍. നൂറ് കോടി ഡോളറിന്റെ ആയുധങ്ങള്‍ സൗദി അറേബ്യക്ക് നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു.
സൗദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് നിരവധി രാജ്യങ്ങളില്‍ ആവശ്യമുയര്‍ന്നിരിക്കെയാണ് എല്ലാ പ്രതിഷേധങ്ങളും തള്ളി ട്രംപ് ആയുധകൈമാറ്റ കരാറിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. യമനില്‍ സൗദി സൈന്യം നശീകരണ ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശകരുടെ ആരോപണം. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ചില യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ആയുധം കൈമാറുന്നതിനെതിരെ പ്രതിഷേധമുള്ളത്.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ബ്രിട്ടീഷ് സന്ദര്‍ശന വേളയിലും സമാനമായ പ്രതിഷേധം നിലനിന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ തള്ളി ബ്രിട്ടന് പിന്നാലെ അമേരിക്കയുടെ ആയുധങ്ങളും ഉടന്‍ സൗദിയിലേക്കെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്...
67 കോടി മിസൈലുകള്‍ക്ക്
സൗദി അറേബ്യയ്ക്ക് പ്രകൃതി വിഭവങ്ങളടക്കം ശതകോടിയുടെ ആസ്തിയും വരുമാനവുമുണ്ട്. ഇവ അമേരിക്കയുമായി പങ്കുവയ്ക്കണമെന്നാണ് പ്രസിഡന്റ് ട്രംപ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പറഞ്ഞത്. സൗദി അറേബ്യ അമേരിക്കയില്‍ നിക്ഷേപിക്കുകയും അമേരിക്കയുടെ ആയുധങ്ങള്‍ വാങ്ങുകയും ചെയ്യണമെന്നാണ് ട്രംപിന്റെ ഈ വാക്കുകളുടെ കാതല്‍. തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും കോടികളുടെ ആയുധ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. നൂറ് കോടി ഡോളറിന്റെ ആയുധങ്ങള്‍ സൗദിക്ക് കൈമാറാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 67 കോടി ഡോളറിന്റെ സൈനിക ടാങ്ക് തകര്‍ക്കുന്ന മിസൈലുകളും ഉള്‍പ്പെടും.
35000 കോടിക്ക് പുറമെ
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 6500 മിസൈലുകള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. കൂടാതെ ഹെലികോപ്റ്റര്‍ അറ്റക്കുറ്റ പണിക്കാവശ്യമായ സാമഗ്രികളും സൈനിക വാഹനങ്ങളുടെ ഭാഗങ്ങളും സൗദി വാങ്ങുന്നുണ്ട്. പശ്ചിമേഷ്യയിലെ സൗഹൃദ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും മുന്‍നിര്‍ത്തിയാണ് ആയുധങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. നേരത്തെ 35000 കോടി ഡോളറിന്റെ ആയുധ കൈമാറ്റത്തിന് തീരുമാനിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിലയ ആയുധ ഇടപാടായിരുന്നു അത്.
ഏറ്റവും വലിയ ആയുധ കരാര്‍
സൗദി അറേബ്യയ്ക്ക് ആയുധം വില്‍ക്കുന്ന പ്രധാന രാജ്യം അമേരിക്കയാണ്. അമേരിക്ക നല്‍കുന്ന ആയുധങ്ങളാണ് യമനില്‍ ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്. യമനില്‍ 10000ത്തിലധികം സിവിലിയന്‍മാരാണ് അറബ് സേനയുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തല്‍ ട്രംപ് സൗദി സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം പ്രസിഡന്റായ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു അത്. ആ സന്ദര്‍ശന വേളയിലാണ് 35000 കോടി ഡോളറിന്റെ ആയുധ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കരാറായിരുന്നു ഇത്. ട്രംപിന് പുറമെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാല് എച്ചആര്‍ മക് മാസ്റ്റര്‍ എന്നിവരുമായും ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി.
യുഎസില്‍ നിന്ന് മാത്രമല്ല
സൗദി അറേബ്യ അമേരിക്കയില്‍ നിന്ന് മാത്രമല്ല, അടുത്തിടെ റഷ്യയില്‍ നിന്നു ആയുധങ്ങള്‍ വാങ്ങാനും കരാറുണ്ടാക്കിയിരുന്നു. ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ആണ് റഷ്യയില്‍ നിന്ന് പ്രധാനമായും സൗദി വാങ്ങുന്നത്. പുറമെ, കോര്‍ണറ്റ്-ഇഎം റോക്കറ്റ് സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. സൈനിക ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്. ഒന്നിലധികം റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാന്‍ സാധിക്കുന്ന ടോസ്-വണ്‍ എ എന്ന സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. എജിഎസ്-30 ഓട്ടോമേറ്റഡ് ഗ്രനേഡുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ കലാഷ്‌നിക്കോവ് എകെ -103 തോക്കുകളും നല്‍കുന്നുണ്ട്.
താഡ് മിസൈല്‍ പ്രതിരോധം
സൗദിയുമായുള്ള ആയുധ കരാര്‍ മറ്റൊരു രാജ്യത്തെ ലക്ഷ്യം വച്ചല്ല എന്ന് റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. സൗദി അറേബ്യയ്ക്ക് താഡ് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ അമേരിക്ക നേരത്തെ തീരുമാനിച്ചിരുന്നു. 1500 കോടി ഡോളറിന്റേതായിരുന്നു ഈ കരാര്‍. സൗദി മാത്രമല്ല, ഖത്തറും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ഖത്തര്‍ അടുത്തിടെ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പുവച്ചിരുന്നു. ഫ്രാന്‍സുമായും ബ്രിട്ടനുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൗദിയും ആയുധങ്ങള്‍ വാങ്ങുന്നത്. ഗള്‍ഫിലേക്ക് ആയുധങ്ങള്‍ ഒഴുകുന്ന കാഴ്ചയാണിപ്പോള്‍. സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യമന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആയുധം കൈമാറരുതെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.