ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍
തെഹ്‌റാന്‍/ബെയ്ജിങ്: പശ്ചിമേഷ്യയില്‍ ആശങ്ക സൃഷ്ടിച്ച് അമേരിക്കന്‍ സൈനിക വിന്യാസം. ആയിരം സൈനികരെ ഇറാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ചൈന അതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. വിപത്തുകള്‍ ക്ഷണിച്ചുവരുത്തരുത് എന്നാണ് ചൈന അമേരിക്കക്ക് നല്‍കിയ മുന്നറിയിപ്പ്. അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ 2015ല്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ഇറാന്‍ വ്യക്തമാക്കി.
യുറേനിയം സമ്പുഷ്ടീകരണം ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറരുതെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനുമായി സഹകരിച്ചുമുന്നോട്ട് പോകുമെന്നും ചൈന വ്യക്തമാക്കി. ചൈന പൂര്‍ണമായും ഇറാന്‍ പക്ഷത്തേക്ക് മാറുന്ന കാഴ്ചയാണിപ്പോള്‍. ഇറാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള അമേരിക്കന്‍ നീക്കം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കും. വിശദാംശങ്ങള്‍ ഇങ്ങനെ.....
ആയിരം സൈനികരെ വിന്യസിക്കും
പശ്ചിമേഷ്യയിലെ തങ്ങളുടെ കേന്ദ്രങ്ങളുടെയും സഖ്യരാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശീലനം നേടിയ ആയിരം സൈനികരെ വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇക്കാര്യം പ്രതിരോധ സെക്രട്ടറി പരസ്യമാക്കുകയും ചെയ്തു. നേരത്തെ അമേരിക്കന്‍ ആയുധങ്ങളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലെത്തിയിരുന്നു.
പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും
എന്നാല്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന് അമേരിക്കക്ക് ചൈന മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ മൊത്തം ഭീതി പരത്തുന്നതാണ് അമേരിക്കയുടെ നീക്കം. ഇറാന്‍ ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും ചൈന ആവശ്യപ്പെട്ടു.
സിറിയന്‍ മന്ത്രിയുമായി ചര്‍ച്ച
സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് മുഅല്ലം ചൈനയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. ശേഷം നടത്തിയ പ്രസ്താവനയിലാണ് ചൈനീസ് വിദേശകാര്യ വാങ് യി പശ്ചിമേഷ്യയിലെ വിഷയത്തില്‍ പ്രതികരിച്ചത്. ഇറാന്‍ ആണവ കരാര്‍ പാലിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പല തവണ ശരിവച്ചതാണെന്നും ചൈനീസ് മന്ത്രി ചൂണ്ടിക്കാട്ടി.
15 തവണയെങ്കിലും...
15 തവണയെങ്കിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതാണ്. ഇറാന്‍ കരാറുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കരാറില്‍ നിന്ന് ഒരിക്കലും ഇറാന്‍ പിന്മാറരുതെന്നും വാങ് യി ആവശ്യപ്പെട്ടു.
ഇറാനെ സഹായിക്കും
ഇറാനും വന്‍ ശക്തി രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ആണവകരാര്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കും. ഇറാനിലെ അറാക് ആണവ റിയാക്ടര്‍ ആധുനിക വല്‍ക്കരിക്കുന്നതിന് ചൈന സഹായിക്കും. ഈ ഘട്ടത്തില്‍ അമേരിക്ക മേഖലയിലേക്ക് സൈനികരെ അയക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ചൈനീസ് മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ മുന്നറിയിപ്പ്
ജൂണ്‍ 27ന് മുമ്പ് അമേരിക്ക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുകയും യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുകയും ചെയ്യുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കരുത് എന്നാണ് ചൈന ആവശ്യപ്പെടുന്നത്. മെയ് എട്ടിന് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.
ഇറാന്‍ ആണവ കരാര്‍ ഇങ്ങനെ
2015ലാണ് ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നത്. റഷ്യ, ചൈന, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തിയതിന് ശേഷം തയ്യാറാക്കിയ ആണവകരാറാണിത്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിയാല്‍ ഉപരോധം പിന്‍വലിക്കാമെന്നാണ് കരാറിന്റെ കാതല്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറുകയും ഇറാനെതിരെ ഉപരോധം പുനസ്ഥാപിക്കുകയുമായിരുന്നു. മറ്റു രാജ്യങ്ങളെല്ലാം കരാറില്‍ ഉറച്ചുനില്‍ക്കുകയാണ്.
ദുരൂഹ ആക്രമണങ്ങള്‍
പശ്ചിമേഷ്യയില്‍ ഒട്ടേറെ ദുരൂഹ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ഇറാന്‍ ആക്രമണത്തിന് അമേരിക്ക കോപ്പുകൂട്ടുന്നത്. എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ ഇറാഖിലെ അമേരിക്കന്‍ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സൈനിക ക്യാംപിന് നേരെ
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കന്‍ സൈനിക ക്യാംപിന് നേരെയായിരുന്നു ആക്രമണം. മൂന്ന് ഷെല്ലുകളാണ് ക്യാംപിന് നേരെ പ്രയോഗിച്ചത്. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന സംശയിക്കുന്നു. എന്നാല്‍ ഒമാന്‍ കടലിലെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. അമേരിക്ക ഇറാനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അമേരിക്കന്‍ എംബസിക്ക് നേരെ
കഴിഞ്ഞ മാസം ബ്ഗാദാലെ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റാക്രമണമുണ്ടായിരുന്നു. തലസ്ഥാനത്തെ ഗ്രീന്‍ സോണിലെ കാര്യാലയത്തിന് തൊട്ടടുത്താണ് റോക്കറ്റ് പതിച്ചത്. എന്നാല്‍ അന്നും കാര്യമായ നഷ്ടങ്ങളുണ്ടായില്ല. ഇറാന്‍ പിന്തുണയുള്ള സംഘങ്ങള്‍ക്ക് തങ്ങള്‍ക്ക് നേരെ ലക്ഷ്യമിടുന്നുവെന്ന് അമേരിക്ക പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇറാഖിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു.
ഷിയാക്കള്‍ക്ക് ഭൂരിപക്ഷ രാജ്യം
ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇറാഖ്. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഒട്ടേറെ സായുധ സംഘങ്ങള്‍ ഇറാഖിലുണ്ട്. ഇവരെ ഉപയോഗിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ട് എന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പറയുന്നത്. ആക്രമണം ചെറുക്കാനാണ് മേഖലയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നതെന്നും അമേരിക്ക പറയുന്നു.
നേരത്തെയുള്ളതിന് പുറമെ
2003ലാണ് അമേരിക്കന്‍ അധിനിവേശം ഇറാഖിലുണ്ടായത്. സദ്ദാം ഹുസൈനെ പിടികൂടിയ ശേഷം 2011ല്‍ അമേരിക്കന്‍ സൈന്യം പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ 2014ല്‍ അവര്‍ തിരിച്ചെത്തി. ഐസിസിനെ നേരിടാനും ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കാനുമെന്ന ദൗത്യവുമായിട്ടാണ് പിന്നീടെത്തിയത്. ഈ സൈനികര്‍ ഇറാഖില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കൂടുതല്‍ സൈനികരെ അയക്കുന്നത്.
ആരാണ് ഓം ബിര്‍ള? അമിത് ഷായുടെ ഇഷ്ടക്കാരന്‍; കോണ്‍ഗ്രസിന്റെ അടിവേരിളക്കിയ ബിജെപി നേതാവ്