ഹഖാനി നെറ്റ് വർക്കിനെതിരെ നടപടിയെടുക്കൂ: പാകിസ്താനോട് യുഎസ്, നീക്കം ബന്ധം മെച്ചപ്പെടുത്താൻ!
ഇസ്ലാമാബാദ്: പാകിസ്താന്റെ മണ്ണില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ പാകിസ്താന് യുഎസ് നിർദേശം. ഉന്നത യുഎസ് ഉദ്യോഗസ്ഥയാണ് പാകിസ്താനോട് ഹഖാനി നെറ്റ് വർക്ക് ഉൾപ്പെടെ രാജ്യത്ത് പ്രവർത്തിച്ചുവരുന്ന ഭീകര സംഘടനകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ നിർദേശിച്ചിട്ടുള്ളത്. അന്താരാഷ്ട്ര സമൂഹം പാകിസ്താന്റെ നേതൃത്വത്തിലുള്ള ഭീകരവാദ ഫണ്ടിംഗിനിതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണിത്. യുഎസ് എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റിനോടും വിദേശകാര്യ സെക്രട്ടറി തെഹ്മിന ജന്‍ജ്വയോടുമാണ് യുഎസ് സ്റ്റേറ്റ് സെക്യൂരിറ്റി കൗൺസിലിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പാക് ആഭ്യന്തര മന്ത്രി അഹ്സാന്‍ ഇഖ്ബാൽ, ജനറൽ സ്റ്റാഫ് തലവൻ ലഫ്. ജനറൽ ബിലാൽ അക്ബർ എന്നിവരും പങ്കെടുത്ത യോഗത്തിലായിരുന്നു ഇക്കാര്യങ്ങള്‍ ചർച്ചയായത്.

ഹഖാനി നെറ്റ് വർക്ക് പ്രതിസ്ഥാനത്ത്
ഹഖാനി നെറ്റ് വർക്ക് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ സാന്നിധ്യം രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ ഭീകരസംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പാക് സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുള്ളത്. പാകിസ്താൻ പാക് ഭീകര സംഘടനകള്‍ക്ക് ഫണ്ട് ലഭിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കാൻ തയ്യാറാവാത്ത നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തിയിട്ടുണ്ടെന്നും യുഎസ് എംബസി പ്രസ്താവനയിൽ പറയുന്നു.

ഹഖാനി നെറ്റ് വർക്കിനെതിരെ
ഇന്ത്യൻ- അഫ്ഗാൻ താൽപ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഹഖാനി നെറ്റ് വർക്കിനെതിരെ നേരത്തെയും അമേരിക്ക രംഗത്തെത്തിയിരുന്നു. 2008ൽ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ സ്ഫോടനത്തിന് പിന്നിലും ഈ ഭീകരസംഘടനയായിരുന്നു. 58 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനിലെ യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് ഇടങ്കോലിടുന്ന ഹഖാനി നെറ്റ് വർക്ക് നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്താനിൽ സമാധാനം പുലരാൻ!!
ഭീകരസംഘടനകളുടെ വേരറുക്കുന്നതിനായി പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച അമേരിക്ക പാകിസ്താനുമായി പുതിയബന്ധം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണെന്നും കുർട്ടിസ് വ്യക്തമാക്കി. പ്രാദേശികമായി സമാധാനത്തിന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിൽ ഭീകരസംഘടനകളുടെ വേരറുക്കുകയാണ് അനിവാര്യമെന്നും അമേരിക്കൻ ഉദ്യോഗസ്ഥ ചൂണ്ടിക്കാണിക്കുന്നു. ഇത് അഫ്ഗാനിസ്ഥാനിൽ സമാധാനം പുലരുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണന്നും കുര്‍ട്ടിസ് കൂട്ടിച്ചേർക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പാകിസ്താന്‍ ത്യാഗം ചെയ്യേണ്ടതുണ്ടെന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.

ഐസിസിനെ തുരത്തണം
ഐസിസിന് പുറമേ അമേരിക്കയ്ക്കും പാകിസ്താനും ഭീഷണി ഉയർത്തുന്ന എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്നും കുർട്ടിസ് പറയുന്നു. ഐസിസിനെ ഇല്ലാതാക്കാനും ഇതേ നയം തന്നെയാണ് കൈക്കൊള്ളേണ്ടതെന്നും കുർട്ടിസ് പറയുന്നു. കഴിഞ്ഞ ആഴ്ച പാകിസ്താനെ ഗ്രേ ലിസ്റ്റിൽപ്പെടുത്തുന്നതിന് മുമ്പായി പാകിസ്താൻ സന്ദർശിച്ച സംഘത്തിലും കുർട്ടിസ് ഉൾപ്പെട്ടിരുന്നു. ഫിനാന്‍ഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പാരീസിൽ ചേർന്ന യോഗത്തിലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കുര്‍ട്ടിസും പാക് വിദേശകാര്യ സെക്രട്ടറിയും തമ്മിൽ നടന്ന യോഗത്തിന്റെ കൂടുതൽ വിവരങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

പാക്- യുഎസ് ബന്ധം
ഭീകരർക്ക് താവളം നല്‍കുന്ന നിലപാടിൽ നിന്ന് പാകിസ്താൻ വിട്ടുവീഴ്ച ചെയ്യാത്തതാണ് പാക്- യുഎസ് ബന്ധത്തിൽ വിള്ളലേൽപ്പിച്ചത്. ഇതോടെയാണ് പാകിസ്താൻ 2 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും റദ്ദാക്കിയത്. കഴിഞ്ഞ 15 വർഷമായി യുഎസ് സൈനിക സഹായമെന്ന നിലയിൽ 33 ബില്യണ്‍ ഡോളര്‍ പാകിസ്താന് നൽകിയെന്നും പാകിസ്താൻ തിരിച്ചു നൽകിയത് കുറേ കള്ളങ്ങൾ മാത്രമാണെന്നുമായിരുന്നു ട്രംപ് ഭരണകൂടം ഉന്നയിച്ച ആരോപണം.

ചൈനയും കയ്യൊഴിഞ്ഞു
ഭീകര സംഘടനകളിലേയ്ക്ക് ഫണ്ടുകൾ എത്തുന്നത് തടയാന്‍ നടപടികൾ സ്വീകരിക്കാത്ത പാകിസ്താനെ പിന്തുണയ്ക്കില്ലെന്നാണ് ചൈന വ്യക്തമാക്കിയത്. പാകിസ്താനെ പിന്തുണച്ച് പ്രതിച്ഛായ നഷ്ടപ്പെടുത്താനില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ഫോഴ്സ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. ഈ വിഷയത്തിൽ പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടപ്പെടുത്താനില്ലെന്ന് പാരീസ് ഉച്ചകോടിയിൽ ചൈന വ്യക്തമാക്കിയെന്നാണ് വിവരം. പാകിസ്താനെ ഗ്രേലിസ്റ്റിൽപ്പെടുത്താനുള്ള തീരുമാനം 1നെതിരെ 36 വോട്ടുകൾക്കാണ് പാരീസ് ഉച്ചകോടിയിൽ പാസാക്കിയിട്ടുള്ളത്. തുർക്കി മാത്രമാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications