ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് യുഎസിന്റെ തിരിച്ചടി; പരസ്പര നികുതി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി നൽകി പരസ്പര നികുതി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ട് മുൻപാണ് ട്രംപിന്റെ നിർണായക പ്രഖ്യാപനം. വ്യാപാര കാര്യത്തിൽ ശത്രുക്കളേക്കാൾ പ്രശ്നക്കാരാണ് യുഎസിന്റെ മിത്രങ്ങളെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് കൊണ്ട് ട്രംപ് പറഞ്ഞു.
'പരസ്പര നികുതി ചുമത്താനാണ് തീരുമാനം. വ്യാപാര കാര്യത്തിൽ യുഎസിന്റെ ശത്രുക്കളെക്കാൾ കഠിനമാണ് മിത്രങ്ങൾ', ട്രംപ് പറഞ്ഞു. നികുതി ഓരോ രാജ്യങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെടും. മൂല്യവർദ്ധിത നികുതി ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കും നികുതി നിശ്ചയിച്ചേക്കുക. യുഎസിന് ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് അതേ രീതിയിൽ തിരിച്ചടി നൽകുമെന്ന് നേരത്തേ തന്നെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയും തായ്ലാന്റുമാണ് യുഎസ് ഉത്പന്നങ്ങൾക്ക് കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്നത്. യുഎസ് ഭരണകുടം ഇക്കാര്യത്തിൽ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുഎസിന്റെ ഇറക്കുമതിക്ക് ഇത് വലിയ തടസം സൃഷ്ടിക്കുകയാണെന്നും ന്യായമായ വ്യാപരത്തെ തടസപ്പെടുത്തുകയാണെന്നുമാണ് ട്രംപ് നേരത്തേ വിമർശിച്ചത്. ഇന്ത്യയെ പേരെടുത്ത് പറഞ്ഞും ട്രംപ് നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. നിലവിൽ യുഎസ് ഉത്പന്നങ്ങൾ ഇന്ത്യ 9.5 ശതമാനം തീരുവയാണ് ഈടാക്കുന്നത്. എന്നാൽ ഇന്ത്യൻ സാധനങ്ങൾക്ക് യുഎസ് 3 ശതമാനം നികുതി മാത്രമേ ഈടാക്കുന്നുള്ളൂ. തായ്‌ലൻഡിൻ്റെ നിരക്ക് 6.2 ശതമാനമാണ്, ചൈനയുടേത് 7.1 ശതമാനവും.
ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് യുഎസിന്റെ തിരിച്ചടി; പരസ്പര നികുതി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് ആഡംബര കാറുകൾ ഉൾപ്പെടെയുള്ള മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ കുറക്കാനുള്ള ആലോചനകളിലായിരുന്നു ഇന്ത്യ. അതിനിടയിലാണ് ഇപ്പോൾ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവയും നേരത്തേ ട്രംപ് ഭരണകുടം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയി. മാർച്ച് ഒന്ന് വരെ തീരുവ ചുമത്തില്ലെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. യുഎസ് ഉന്നയിച്ച ചില വിഷയങ്ങളിൽ രാജ്യങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചതോടെയായിരുന്നു തീരുമാനം.
വ്യാപാരത്തിൽ സന്തുലനം പാലിക്കാനും വരുമാനം ലക്ഷ്യം വെച്ചുമാണ് ട്രംപിന്റെ നീക്കം. മറ്റ് രാജ്യങ്ങൾക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കുക കൂടിയാണ് നടപടിയിലൂടെ ട്രംപ് ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം നികുതി എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. യുഎസ് ഉത്പന്നങ്ങൾ ഉയർന്ന ഇറക്കുമതി നിരക്ക് ഏർപ്പെടുത്തുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും ട്രംപിന്റെ നീക്കം എന്നാണ് വദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം നികുതി യുസിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും വളർച്ച മന്ദഗതിയിലാക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications