ഗള്‍ഫ് പ്രതിസന്ധിയില്‍ നിന്ന് മുതലെടുത്ത് അമേരിക്ക; ഖത്തറുമായും യുഎഇയുമായും ആയുധക്കച്ചവടം തകൃതി
വാഷിംഗ്ടണ്‍: ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയകരമായ സാഹചര്യവും അനിശ്ചിതത്വവും മുതലെടുത്ത് അമേരിക്ക. അറബ് രാജ്യങ്ങളുമായി ആയുധ കരാറുകളില്‍ ഏര്‍പ്പെട്ട് വന്‍ ലാഭമുണ്ടാക്കാനാണ് അമേരിക്ക നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളുമായി കോടിക്കണക്കിന് ഡോളറിന്റെ ആയുധവ്യാപാര കരാറുകളിലാണ് അമേരിക്ക ഒപ്പുവച്ചിരിക്കുന്നത്.
ഖത്തര്‍ വ്യോമസേനാ നവീകരണം
ഖത്തര്‍ വ്യോമസേനയെ ശക്തിപ്പെടുത്തുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി 197 ദശലക്ഷം ഡോളറിന്റെ കരാറിലാണ് അമേരിക്ക ഏര്‍പ്പെട്ടിരിക്കുന്നത്. നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തി തടയുന്നതിനാവശ്യമായ സംവിധാനങ്ങളാണ് ഇതോടെ ഖത്തറിന് കൈവരിക. അമേരിക്കയുടെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും ഈ ആയുധ കരാര്‍ ശക്തിപകരുമെന്ന് അമേരിക്കന്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അഭിപ്രായപ്പെട്ടു.
സൈബര്‍ സുരക്ഷയ്ക്ക് സംവിധാനം
ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സുസ്ഥിരതയിലും സാമ്പത്തിക പുരോഗതിയിലും നിര്‍ണായ പങ്കുവഹിക്കുന്ന ഒരു സുഹൃദ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുകയെന്നത് അമേരിക്കയുടെ താല്പര്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തറും യു.എസ് പ്രതിരോധ വകുപ്പുമായുണ്ടാക്കിയിരിക്കുന്ന ആയുധ കരാര്‍ ഖത്തറിന്റെ വ്യോമപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ബാഹ്യഭീഷണികള്‍ നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ ആശ്രയിക്കുന്നത് ഇതോടെ കുറയുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. വ്യോമയാന മേഖലയിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടാനുതകുന്ന ഉപകരണങ്ങളും യു.എസ് ഖത്തറിന് നല്‍കുന്നുണ്ട്.
യുഎഇ വിമാനം അതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ
യുഎഇയുടെ സൈനിക കാര്‍ഗോ വിമാനം ഖത്തറിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വ്യോമപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ആയുധ കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവയ്ക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. നാലു മാസത്തിനിടയില്‍ മൂന്നാം തവണയാണ് യു.എ.ഇയുടെ സൈനിക വിമാനം ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഏഴുമിനിട്ടോളം യു.എ.ഇ വിമാനം ഖത്തറിന്റെ അതിര്ത്തിക്കുള്ളിലുണ്ടായിരുന്നു. ഖത്തര്‍ വ്യോമസേന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വിമാനം പുറത്തുകടക്കാത്തതിനെ തുടര്‍ന്ന് സൈനികവിമാനങ്ങള്‍ പിന്തുടര്ന്ന് പുറത്താക്കുകയായിരുന്നു.
യുഎഇയുമായി 27 കോടിയുടെ കരാര്‍
അതേസമയം, ഖത്തറുമായി ആയുധ കരാറില്‍ ഒപ്പുവച്ച് മിനുട്ടുകള്‍ക്കുള്ളില്‍ എതിര് ചേരിയില്‍പ്പെട്ട യു.എ.ഇക്കും ആയുധങ്ങള്‍ നല്കാന് അമേരിക്ക തീരുമാനിച്ചു. യു.എ.ഇയുമായി 270 ദശലക്ഷം ഡോളറിന്റെ ആയുധക്കരാറിനാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയത്. മിഡിലീസ്റ്റിലെ നിര്‍ണായകമായ ശക്തിയെന്ന നിലയിലാണ് സുഹൃദ് രാജ്യമായ യു.എ.ഇക്ക് ആയുധങ്ങള്‍ നല്‍കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. വായുവില്‍ നിന്ന് തൊടുത്തുവിടാനാവുന്ന എയര്‍ ടു എയര്‍ മിസൈലുകളാണ് പ്രധാനമായും യു.എ.ഇക്ക് നല്കാന് കരാറായിരിക്കുന്നത്. അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്- 35 ഫൈറ്റര്‍ ജെറ്റുകളും അമേരിക്ക യു.എ.ഇക്ക് നല്കാന് ധാരണായിട്ടുണ്ട്. അതിനൂതന സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഈ വിമാനം ഇതിനു മുമ്പ് ഇസ്രായേലിന് മാത്രമേ അമേരിക്ക നല്‍കിയിട്ടുള്ളൂ.
ഖത്തര്‍ ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും
കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഇത് അറബ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാജ്യങ്ങള്‍ പരസ്പരം സൈനികമായി ആക്രമിക്കാനുള്ള സാധ്യത വരെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അതിനിടയിലാണ് യു.എ.ഇ വിമാനങ്ങള്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ പ്രതിസന്ധി മുതലെടുത്താണ് അറബ് രാജ്യങ്ങള്‍ക്ക് ആയുധം നല്കാന് അമേരിക്ക മല്‍സരിക്കുന്നത്.
നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; മറ്റു രാജ്യങ്ങളിലെ ദയാവധം എങ്ങനെ
ഷെഫിന്റെ കൈപിടിച്ച് ഹാദിയ സ്വന്തം മണ്ണിൽ.. ഇനി വിവാദങ്ങളില്ല.. പോപ്പുലർ ഫ്രണ്ട് നേതാവിനെ കണ്ടു
റോഹിംഗ്യന്‍ കൂട്ടക്കൊല: മ്യാന്മറിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നടത്തണമെന്ന് യുഎന്‍