ഇറാനിയന്‍ വംശജരെ നിരീക്ഷിക്കാന്‍ യുഎസ്... അതിര്‍ത്തിയില്‍ പരിശോധന, കമ്പനികളും കരിമ്പട്ടികയില്‍
ന്യൂയോര്‍ക്ക്: ഇറാനെതിരെ പ്രതികാര നടപടി ആരംഭിച്ച് അമേരിക്ക. ഇറാനിയന്‍ വംശജരെയും ഇറാനില്‍ നിന്നുള്ള കമ്പനികളെയും പൂട്ടാനാണ് പദ്ധതി. അമേരിക്കന്‍ പൗരത്വമുള്ള ഇറാനിയന്‍ പൗരന്‍മാര്‍ പോലും കനത്ത നിരീക്ഷണത്തിലാണ്. അതേസമയം സുലൈമാനി വധത്തിന് ശേഷമുണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ പുതിയ നടപടിക്കൊരുങ്ങുകയാണ് ട്രംപ്. യുഎസ് ട്രൂപ്പുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണവും ട്രംപിനെ പ്രകോപിപ്പിച്ചെന്നാണ് സൂചന.
ഇറാനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമം നേരത്തെ തന്നെ യുഎസ് ആരംഭിച്ചിരുന്നു. ഇതിന് കടുപ്പം കൂട്ടാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം. അതേസമയം യുഎസ്സിനെതിരെ പ്രതികാരം ചെയ്യുമെന്ന പുതിയ സൈനിക മേധാവി ഇസ്മായില്‍ ഖാനിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് കൂടുതല്‍ ജാഗ്രത അമേരിക്ക പുലര്‍ത്തുന്നത്. ഇറാഖിലെ യുഎസ് ട്രൂപ്പുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ വിചാരിച്ചതിലും വലിയ തിരിച്ചടി യുഎസ്സിനുണ്ടായിരുന്നു.
പ്രതികാര നടപടി
കനേഡിയന്‍ അതിര്‍ത്തിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ വംശജരെ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പലരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിനെ കുറിച്ച് വ്യാപക പരാതിയും ഉയര്‍ന്നിരിക്കുകയാണ്. അമേരിക്കന്‍ പൗരത്വമുള്ള ഇറാനിയന്‍ വംശജരാണ് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത്. ഇവരെയെല്ലാം വിശദമായി ചോേദ്യം ചെയ്യുകയാണ്. ഏത് രാജ്യത്താണ് ജനിച്ചതെന്ന ചോദ്യങ്ങളും പോലും അന്വേഷിച്ച് വരികയാണ്.
ചാരന്‍മാരുടെ ഭീഷണി
ഇറാന്‍ ചാരന്‍മാരെ ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന മുന്നറിയിപ്പ് യുഎസ്സിന് ലഭിച്ചതായി സൂചനയുണ്ട്. അതുകൊണ്ട് കര്‍ശന നിരീക്ഷണമാണ് ലക്ഷ്യമിടുന്നത്. നേരത്തെ ഇറാന്റെ പുതിയ കമാന്‍ഡറും പ്രതികാരത്തിന് ആഹ്വാനം ചെയ്തിരുന്നു. പലരെയും മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട. ഡെമോക്രാറ്റിക് പാര്‍ട്ടി ഈ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. അതേസമയം ഇറാനിയന്‍-അമേരിക്കന്‍ വംശജര്‍ക്ക് വിസ നിഷേധിക്കുകയാണ് യുഎസ്. സോഷ്യല്‍ മീഡിയയില്‍ ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
നിഷേധിച്ച് യുഎസ്സ്
ഇത്തരമൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് യുഎസ് പറയുന്നത്. എന്നാല്‍ അറ്റോര്‍ണി ലിയോനാര്‍ഡ് സോന്‍ഡേഴ്‌സ് ഇത്തരമൊരു നിര്‍ദേശം ഉണ്ടായിരുന്നതായി സമ്മതിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ അറിഞ്ഞതോടെ ഇത് പിന്‍വലിച്ചെന്നാണ് സൂചന. ഇതോടെ ട്രംപ് ഭരണകൂടം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അനാവശ്യമായി ഇറാനിയന്‍ വംശജരെ ദ്രോഹിക്കുന്നത് പ്രശ്‌നങ്ങള്‍ വലുതാക്കുമെന്ന് ചില ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.
വിദേശ കമ്പനികള്‍ കരിമ്പട്ടികയില്‍
ഇറാന് സഹായം നല്‍കിയെന്ന് ആരോപിച്ച് യുഎസ് ട്രഷറി വിഭാഗം നാല് വിദേശ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാനുള്ള സാമ്പത്തിക സഹായങ്ങള്‍ എല്ലാ തരത്തിലും അവസാനിപ്പിക്കുകയാണ് യുഎസ്സിന്റെ ലക്ഷ്യം. ഈ കമ്പനികള്‍ ഇറാന്റെ പെട്രോ കെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് സഹായിച്ചെന്നാണ് കണ്ടെത്തല്‍. ഹോംങ് കോംഗ്, ഷാങ്ഹായ്, ദുബായ് എന്നിവിടങ്ങളിലുള്ള കമ്പനികളാണ് ഇത്. ഇവര്‍ ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയൊരു തുക ഇറാന് കൈമാറിയെന്നാണ് കണ്ടെത്തല്‍.
പ്രതിഷേധം ഇറാഖില്‍
ഇറാഖില്‍ യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള സമരവും ഇതോടെ ശക്തമായിരിക്കുകയാണ്. നോ ടു അമേരിക്ക എന്ന ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയ്ക്കും ഇസ്രയേലിനും മരണം എന്ന പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ അമേരിക്കയ്‌ക്കെതിരെയുള്ള സമ്മര്‍ദം ശക്തമായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ട്രൂപ്പുകളെ ഇറാഖില്‍ നിന്ന് മാറ്റുമെന്ന് യുഎസ് പറഞ്ഞിരുന്നു. ഇത് ഇറാന്റെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു. ഇതിനുള്ള തിരിച്ചടി കൂടിയാണ് സാമ്പത്തിക തകര്‍ക്കാനുള്ള അമേരിക്കയുടെ നീക്കം.
മറുപടി ഇങ്ങനെ
ചര്‍ച്ചയ്ക്ക് തയ്യാറാവണമെങ്കില്‍ ഇറാന്‍ ആദ്യം ഇപ്പോഴത്തെ സ്വഭാവം മാറ്റേണ്ടതുണ്ടെന്ന് സൗദി അറേബ്യ വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നേരത്തെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് അവര്‍ ആയുധം നല്‍കാന്‍ പാടില്ല. മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ പാടില്ല.തുടങ്ങിയ ചട്ടങ്ങള്‍ അവര്‍ പാലിക്കണം. അവരെ സാധാരണ രാജ്യമായി പരിഗണമെങ്കില്‍ ഇറാന്‍ ആദ്യം അതുപോലെ പെരുമാറണമെന്നും ആദില്‍ ജുബൈര്‍ ആവശ്യപ്പെട്ടു.
ഇറാന്‍ കമാന്‍ഡറെ വെടിവെച്ച് കൊന്നു.. കൊല്ലപ്പെട്ടത് സുലൈമാനിയുടെ അടുപ്പക്കാരന്‍, പുതിയ തിരിച്ചടി