ദുരിതത്തിന് അറുതിയില്ലാതെ അമേരിക്ക; മരണം 26000 കടന്നു, ഇന്നലെ മാത്രം 2407
വാഷിങ്ടണ്‍: ആഗോള തലത്തില്‍ കോവിഡ് മരണം ഒന്നേകാല്‍ ലക്ഷം കടന്നു. 126604 പേരാണ് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്. 1,973,715 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയത് ദിവസം കൂടിയാണ് ചൊവ്വാഴ്ച. 6,919 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 6,05,193 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 26047 ആളുകളാണ് മരിച്ചത്.
മരണ സംഖ്യ 25000 കടന്ന ഏക രാജ്യവും അമേരിക്കയാണ്. 24 മണിക്കൂറില്‍ മാത്രം മരണം 2400 കടന്നു. ഇന്നലെ പുതുതായി 26945 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ മരണം 21067 ആയി. ഇന്നലെ മരിച്ചത് 602 പേരാണ്. 2972 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 162488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും മരണ സംഖ്യ 15729. കഴിഞ്ഞ 24 മണിക്കൂറിനിടെ 762 മരണമാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്പെയ്നില്‍ ഏറെ നാളുകള്‍ക്ക് ശേഷം മരണ സംഖ്യ കഴിഞ്ഞ ദിവസം 500 ല്‍ താഴെയായി കുറഞ്ഞു. 499 പേരാണ് രാജ്യത്ത് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ ആകെ മരണം സംഖ്യ 18255 ആയി. ജര്‍മനിയില്‍ 3495 ഉം യുകെയില്‍ 12107 ഉം ആയി മരണ സംഖ്യ. 778 പേര്‍ക്കാണ് യുകെയില്‍ ഇന്നലെ ജീവന്‍ നഷ്ടമായത്. അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 10815 ആയി. 353 മരണമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1190 പേര്‍ക്ക് സുഖം പ്രാപിച്ചു. 9272 പേര്‍ ഇപ്പോഴും ചികിത്സ തുടരുന്നു.
Recommended Video
കേരളത്തില്‍ ചൊവ്വാഴ്ച 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.