അദാനിക്കെതിരായ കുറ്റപത്രം യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കി; മാധ്യമ വാര്‍ത്തകള്‍ തെറ്റെന്ന് വിശദീകരണം
ഗൗതം അദനിക്കെതിരെ അമേരിക്കയിൽ നിലനിന്നിരുന്ന സെക്യൂരിറ്റീസ് ലംഘനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങൾ യുഎസ് നീതിന്യായ വകുപ്പ് പിൻവലിച്ചു. അദാനി ഗ്രൂപ്പ് അമേരിക്കയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതികളെ മുൻനിർത്തിയാണ് കേസ് ഒഴിവാക്കിയതെന്ന വാർത്തകൾ യുഎസ് ഭരണകൂടം നിഷേധിച്ചു. കേസ് സമഗ്രമായി വിലയിരുത്തിയാണ് ഈ തീരുമാനമെന്ന് ഫെഡറൽ കോടതിയിൽ നീതിന്യായ വകുപ്പ് വ്യക്തമാക്കി.
യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ആർ. ട്രെന്റ് മക്കോറ്റർ ഫെഡറൽ കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് മാധ്യമങ്ങളിലെ പ്രചാരണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കിയത്. അമേരിക്കയിലെ അദാനിയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും ഈ ക്രിമിനൽ കേസ് പിൻവലിക്കാനുള്ള തീരുമാനവും തമ്മിൽ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ ചർച്ചകൾ ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ കേസ് ഉപേക്ഷിക്കാനുള്ള നിഗമനത്തിൽ പ്രൊസിക്യൂഷൻ എത്തിയിരുന്നു എന്നാണ് ഈ കോടതി രേഖകൾ വ്യക്തമാക്കുന്നത്.

അദാനിക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് നിയമപരമായി ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി ഘടകങ്ങൾ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ ഉണ്ട്. തെളിവ് ശേഖരിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ല. ഈ ഇടപാടുകളിലൂടെ യുഎസിലെ ഒരു നിക്ഷേപകനും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലും കേസ് അസാധുവാക്കുന്നതിന് കാരണമായി.
ഈ വിഷയത്തിൽ ഇന്ത്യയിലെ വിവിധ ദേശീയ നിയമ ഏജൻസികളും മാർക്കറ്റ് റെഗുലേറ്ററികളും സ്വന്തം നിലയിൽ സമാന്തര അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ നിയമയുദ്ധം ദീർഘകാലം മുന്നോട്ട് കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് യുഎസ് അന്വേഷണ സംഘം. പ്രതിഭാഗവും പ്രൊസിക്യൂഷനും സമർപ്പിച്ച വിവിധ ആഭ്യന്തര രേഖകളും വിശദമായ വാദമുഖങ്ങളും സമഗ്രമായി തിട്ടപ്പെടുത്തിയ ശേഷമാണ് ഈ കുറ്റമുക്തമാക്കൽ ഹർജിയുമായി അധികൃതർ കോടതിയെ സമീപിച്ചത്.
കേസ് പിൻവലിച്ചതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ചില മാധ്യമങ്ങൾ നടത്തിയ ഊഹാപോഹങ്ങളെ യുഎസ് നീതിന്യായ വകുപ്പ് തള്ളി. വകുപ്പിലെ അതീവ രഹസ്യങ്ങമായ തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരുടെ വിശ്വാസ്യതയെ സത്യവാങ്മൂലം ചോദ്യം ചെയ്തു. വസ്തുതകളില്ലാതെയും അജ്ഞാത സ്രോതസ്സുകളുടെ വെളിപ്പെടുത്തലുകളെ മാത്രം ഉദ്ധരിച്ചും ഉണ്ടാക്കുന്ന മാധ്യമ വാർത്തകൾക്ക് കോടതി വില നൽകരുതെന്ന് മക്കോറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്.
ചില കോണുകളിൽ നിന്ന് ആസൂത്രിതമായി നടന്ന വിവര ചോർച്ചകൾ ഒടുവിൽ പ്രൊസിക്യൂഷൻ വിഭാഗത്തിന് തന്നെ വിനയായി മാറിയെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. മാധ്യമ റിപ്പോര്ട്ടുകളേക്കാൾ ഉപരിയായി ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിക്കാൻ പൊതുസമൂഹത്തോടും കോടതിയോടും യുഎസ് സർക്കാർ ആവശ്യപ്പെട്ടു.














Click it and Unblock the Notifications