ഹിസ്ബുള്‍ മുജാഹിദിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കും....
വാഷിങ്ടൺ: ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. പാകിസ്താൻ കേന്ദ്രമായാണ് ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തിക്കുന്നത്. യുഎസ് ട്രഷറി ഡിപ്പാര്‍മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. സയിദ് സലാഹുദീന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസഫ് ഷായാണ് ഭീകര സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. കശ്മീരില്‍ നടന്ന നിരവധി സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഈ ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.
ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നുവെന്നും സംഘടനയുമായി പൗരന്മാര്‍ എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് തടയുമെന്നും ട്രഷറി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇടപെടുന്നത് ശക്തമായി തടയുമെന്നും പ്രസ്താവനയില്‍ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരവാദത്തിന് എതിരായ ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ വ്യക്തമാക്കിയിരുന്നു. ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദീനെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ഇത്.












Click it and Unblock the Notifications