അധികാരമേല്‍ക്കല്‍ ചടങ്ങിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു, വൈറ്റ് ഹൗസില്‍ വന്‍ ഒരുക്കങ്ങള്‍, ആശങ്കകളും
വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതായാലും പ്രശ്നമില്ല. രാജ്യം അവരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. പക്ഷേ കോവിഡ് കാലത്ത് പ്രസിഡന്റിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങ് എങ്ങനെ നടത്തുമെന്ന കണ്ഫ്യൂഷന് വൈറ്റ് ഹൗസ് അധികൃതര്‍ക്കിടയിലുണ്ട്. യുഎസ് ക്യാപിറ്റോളിലും വൈറ്റ് ഹൗസിലും സന്ദര്‍ശനം നടത്തിയവര്‍ ഈ ചടങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ജനുവരി ഇരുപതിനായിക്കും അധികാരമേല്‍ക്കുന്ന ചടങ്ങുണ്ടാവുക. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണിത്.
ക്യാപിറ്റോളിലെ വെസ്റ്റ് ഫ്രണ്ടിലാണ് ഇത്തവണ ചടങ്ങുകള്‍ നടത്തുക. 1600 പേര് പങ്കെടുക്കുന്ന ചടങ്ങാണിത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് അംഗങ്ങള്‍, സുപ്രീം കോടതി ജഡ്ജുമാര്‍, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ അടക്കമുള്ളവരാണ് പങ്കെടുക്കുക. ജനങ്ങള്‍ക്കായി പ്രത്യേക സൗകര്യവും ഒരുക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതൊക്കെ ചുരുക്കേണ്ടി വരും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ യാതൊരു പരിപാടിയും നടത്തേണ്ടതില്ലെന്നാണ് തീരുമാനം. എല്ലാവിധ പ്രോട്ടോക്കോളും ഇതിനായി പാലിക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കുമെന്നാണ് സൂചന.
അതേസമയം സാമൂഹിക അകലം പാലിക്കുന്നത് ശരിയായി നടപ്പാക്കാനാവുമോ എന്നാണ് ആശങ്ക. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് വരുന്നതേയുള്ളൂ. ഇനിയും ചടങ്ങിന് മൂന്ന് മാസം ബാക്കിയുണ്ട്. ചടങ്ങിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് കമ്മിറ്റിയുടെ വക്താവ് പെയ്ജ് വാള്‍ട്സ് ഒരു കമ്മിറ്റിയെ ചടങ്ങ് സംഘടിപ്പിക്കുന്നതിനായി നിയമിച്ചതായി അറിയിച്ചു. ആറംഗ കമ്മിറ്റിയാണിത്. ഏറ്റവും സുരക്ഷിതമായി ചടങ്ങ് നടത്താനാണ് ലക്ഷ്യമിടുന്നത്. അധികാരമേറ്റതിന് ശേഷം പ്രസിഡന്റും വൈസ് പ്രസിഡന്റും ഔപചാരിക ഉച്ചഭക്ഷണ ചടങ്ങിലും പങ്കെടുക്കും. പ്രസംഗങ്ങളും ഉപഹാരങ്ങളും ഒപ്പം ഭക്ഷണവും അടങ്ങിയതാണ് ഈ ചടങ്ങ്.
നാഷണല്‍ പാര്‍ക്ക് സര്‍വീസ് പ്രസിഡന്റ് മാധ്യമങ്ങളെ കാണുന്ന മേഖലയിലും നിര്‍മാണങ്ങള്‍ നടത്തുന്നുണ്ട്. ഈ ഇടം തന്നെയാണ് പ്രസിഡന്റിന്റെ കുടുംബവും സ്റ്റാഫംഗങ്ങളും മാദ്യമങ്ങലെ കാണാനായി ഉപയോഗിക്കുക. അതേസമയം ഈ ചടങ്ങ് ശരിക്കും വാഷിംഗ്ടണിലെ വിപണിക്ക് കരുത്തേകേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം ഇവിടെയുള്ള വാണിജ്യ മേഖല തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഹോട്ടലുകള്‍ എല്ലാം വന്‍ നഷ്ടത്തിലാണ്. പലരുടെയും പണച്ചെലവ് 80 ശതമാനത്തോളം കുറഞ്ഞു. മൊത്തം 313 മില്യണിന്റെ ടാക്സ് റവന്യൂവാണ് ഇടിഞ്ഞിരിക്കുന്നത്.