യുഎസ് തിരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വ്വേകളില്‍ ജോ ബൈഡന് മുന്‍തൂക്കം, അട്ടിമറി ആവര്‍ത്തിക്കാന്‍ ട്രംപ്
ന്യൂയേോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ അഭിപ്രായ സര്‍വ്വേകളില്‍ തുടക്കം മുതല്‍ തന്നെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിന് മേല്‍ വ്യക്തമായ മേധാവിത്വം നേടുന്നതാണ് കാണാന്‍ കഴിയുന്നത്. തിരഞ്ഞെടുപ്പിന് നാല് നാള്‍ ശേഷിക്കുമ്പോഴും ഈ മേധാവിത്വം തുടരാന്‍ ജോ ബൈഡന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഡമോക്രാറ്റിക് പാര്‍ട്ടികും ജോ ബൈഡനും ആശ്വസിക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തവണയും സമാനമായ രീതിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഭിപ്രായ സര്‍വ്വേയില്‍ മുന്‍തൂക്കം തേടിയിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ വിജയിച്ചത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു.
ഇപ്‌സോസ്-റോയിട്ടേഴ്‌സ്, സിഎന്‍എന്‍-എസ്എസ്ആര്‍എസ്, യുഗവ്-ഇക്കോണമിസ്റ്റ്, ഫ്രാങ്ക്‌ലിന്‍ പിയഴ്‌സ് യൂണിവേഴ്‌സിറ്റി-ബോസ്റ്റണ്‍ ഹെറള്‍ഡ് സർവേകളില്‍ പ്രകാരം ജോ ബൈഡനാണ് മുൻതൂക്കം. ഏറ്റവും പുതിയ സര്‍വേകള്‍ പ്രകാരം ലീഡ്. സര്‍വേകളില്‍ 51 പോയിന്‍റുകളാണ് ജോ ബൈഡന് അനുകൂലമായി നില്‍ക്കുന്നത്. മറുപക്ഷത്ത് ട്രംപിന് 44 പോയന്‍റും. ട്രംപിന് മേല്‍ ജോബൈഡന് 7 പോയിന്‍റുകളുടെ ലീഡ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഫെഡറല്‍ ഡിസ്ട്രിക് ആയ കൊളംബിയയിലും ഉള്‍പ്പടെ ആകെയുള്ള 538 ഇലക്ട്രള്‍ വോട്ടുകളാണ് ഉള്ളത്. ഇതില്‍ കുറഞ്ഞത് 270 എണ്ണമെങ്കിലും നേടുന്നവര്‍ വിജയിക്കും.
ഓരോ സംസ്ഥാനത്തിനും പാര്‍ലമെന്റിലുള്ള പ്രതിനിധികളുടെ എണ്ണത്തിനു സമാനമാണ് അവിടെ അനുവദിക്കപ്പെട്ട ഇലക്ടറല്‍ വോട്ടുകളും. ക്വിനിപിയാക് യൂണിവേഴ്‌സിറ്റി പോള്‍ സര്‍വേ പ്രകാരം ഫ്ലോറിഡയില്‍ 45 പോയിന്‍റുകളാണ് ജോ ബൈഡന് അനുകൂലമായിട്ട് ഉള്ളത്. ഇവിടെ ട്രംപിന്‍റെ പിന്തുണ 42 പോയിന്‍റ് മാത്രമാണ്. മറ്റ് മിക്ക സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ തന്നെയാണ് ജോ ബൈഡന്‍റെ മുന്‍ തൂക്കം. അതേസമയം, ടെക്സാസില്‍ മാത്രമാണ് ട്രംപിന് പ്രധാനമായും മുന്‍തൂക്കം ഉള്ളത്. ഇവിടെ 47 പോയിന്‍റാണ് ട്രംപിന് ഉള്ളത്. ഇവിടെ 46 പോയിന്‍റുമായി തൊട്ടുപിന്നില്‍ ജോ ബൈഡനും ഉണ്ട്.