അമേരിക്കയിൽ കലാപം; പോർട്ട്‌ലാൻഡിൽ ചുറ്റികകളും തോക്കും വെടിമരുന്നും, ന്യൂയോർക്കിൽ 50 അറസ്റ്റ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും വരാന്‍ ഇനിയും സമയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥി ഡോ ബൈഡന്‍ വിജയത്തോട് അടുത്ത് നില്‍ക്കുകയാണ്. എന്നാല്‍ നിലവിലെ പ്രസിഡന്റിന്റെ നിലപാടുകളാണ് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
ട്രംപിനെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ: മൂന്ന് പതിറ്റാണ്ടിനിടെ ഭരണത്തുടർച്ച ലഭിക്കാതെ പടിയിറക്കം!
അരിസോണയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി ട്രംപ് അനുകൂലികള്‍, വോട്ടെണ്ണല്‍ നിര്‍ത്തണം, പ്രക്ഷോഭം!!
ട്രംപ് അനുകൂലികള്‍ നിരത്തുകളില്‍ അക്രമം അഴിച്ചുവിടുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പോര്‍ട്ട്‌ലാന്‍ഡിലെ സാഹചര്യത്തെ പോലീസ് കലാപമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആയുധങ്ങളുമേന്തിയാണ് ട്രംപ് അനുകൂലികളുടെ പ്രതിഷേധങ്ങള്‍. വിശദാംശങ്ങള്‍...
പോര്‍ട്ട്‌ലാന്‍ഡില്‍ കലാപം
തിരഞ്ഞെടുപ്പ് ഫലത്തിന്റെ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലും വലിയ പ്രതിഷേധമാണുയരുന്നത്. പോര്‍ട്ട്‌ലാന്‍ഡിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. അക്രമങ്ങള്‍ കൂടിയതോടെ ഇത് കലാപമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്.
ചുറ്റികകളും തോക്കും
പോര്‍ട്ട്‌ലാന്‍ഡില്‍ പോലീസ് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ഇവരുടെ കൈയ്യില്‍ നിന്ന് ചുറ്റികകളും തോക്കും വെടിമരുന്നും ഒക്കെ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അറസ്റ്റിലായവര്‍ ട്രംപ് അനുകൂലികള്‍ ആണ്.
ന്യൂയോര്‍ക്കിലും അറസ്റ്റ്
അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്കിലും സ്ഥിതിഗതികള്‍ ശാന്തമല്ല. റിപ്പബ്ലിക്കന്‍സിന്റെ പ്രതിഷേധങ്ങള്‍ അതിരുകടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച വൈകുന്നേരം മാത്രം അമ്പത് പേരെയാണ് പോലീസ് ഇവിടെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഡെന്‍വറില്‍ ഏറ്റുമുട്ടല്‍
ഇതിനിടെ ഡെന്‍വറില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മിനിയപൊലിസില്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതും അറസ്റ്റിന് ഇടയാക്കി.
കാരണക്കാരന്‍ ട്രംപ്
ട്രംപിന്റെ നിലപാടുകളാണ് ഇപ്പോഴത്തെ കലാപങ്ങള്‍ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. സ്വയം വിജയിയായി പ്രഖ്യാപിച്ച ട്രംപ് ഇനി വോട്ടുകള്‍ എണ്ണരുത് എന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കോടതിയേയും സമീപിച്ചിട്ടുണ്ട് ഡൊണാള്‍ഡ് ട്രംപ്.
സമാധന പ്രതിഷേധങ്ങള്‍
എല്ലാ വോട്ടുകളും എണ്ണണം എന്നതാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ജോ ബൈഡനെ പിന്തുണയ്ക്കുന്ന ഡെമാക്രാറ്റുകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. റിപ്പബ്ലിക്കന്‍സില്‍ നിന്ന് വിഭിന്നമായി സമാധാനപരമായിട്ടാണ് ബൈഡന്‍ അനുകൂലികളുടെ പ്രകടനങ്ങള്‍.
വിജയം അരികെ
ഒരുഘട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപ് വിജയത്തോട് അടുത്തിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൈഡന്‍ വിജയിക്കാന്‍ ആണ് സാധ്യത. 264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ട്രംപിന് ലഭിച്ചത് 214 വോട്ടുകളാണ്.
Recommended Video
സ്വിങ് സ്‌റ്റേറ്റ്‌സ്
പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളില്‍ പ്രധാനപ്പെട്ട നാലെണ്ണം ട്രംപ് വിജയിച്ചിട്ടുണ്ട്. മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. അരിസോണയിും മിഷിഗണിലും നേടിയ വിജയം ആണ് ബൈഡന് ഗുണകരമായത്. ആറ് ഇലക്ടറല്‍ വോട്ടുകളുള്ള നെവേദയില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണിപ്പോള്‍. ജോര്‍ജ്ജിയയില്‍ 98 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപും ബൈഡനും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും0.4 ശതമാനം മാത്രമാണ്.